വിദേശനാണയ ചട്ട ലംഘനം; റോബർട്ട് വദ്രയുമായി അടുത്ത ബന്ധമുള്ള മലയാളി വ്യവസായി അറസ്റ്റിൽ
ദില്ലി: റോബർട്ട് വദ്രയുമായി അടുപത്ത ബന്ധമുള്ള മലയാളി വ്യവസായിയെ എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയുമായി അടുത്ത ബന്ധം പുലർത്തുന്ന മലയാളി വ്യവസായി സിസി തമ്പിയാണ് അറസ്റ്റിലായത്. റോബർട്ട് വദ്രയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് തമ്പിയെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രതകാരമാണ് എൻആർഐ വ്യവസായി സിസ തമ്പിയെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആയിരം രൂപയുടെ ഫോറെക്സ് നിയമ ലംഘനത്തിനും മറ്റ് ചാർജുകൾക്കും കേസെടുത്തിട്ടുണ്ട്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ ലംഘനമെന്ന് ആരോപിച്ച് കേരളത്തിൽ വസ്തു വാങ്ങിയ കേസിലും കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നുണ്ട്.
ലണ്ടനിൽ വസ്തുവകകൾ വാങ്ങി
ലണ്ടനില്‍ വദ്രയ്ക്കായി വസ്തുവകകള്‍ വാങ്ങുന്നതിന് സഹായിച്ചത് തമ്പിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിച്ച റോബര്‍ട്ട് വാദ്ര നടത്തിയ നിക്ഷേപങ്ങളിലും തമ്പിയ്ക്ക് ബന്ധമുള്ളതായാണ് സൂചന. ഇതുസംബന്ധിച്ച് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിലെ വൈരുധ്യങ്ങളെ തുടര്‍ന്നാണ് തമ്പിയെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
ഹോളിഡേ ഗ്രൂപ്പ്
ഹോളിഡേ ഗ്രൂപ്പിന്റെ കീഴിലുള്ള 3 കമ്പനികളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണ്. ഹോളിഡേ സിറ്റി സെന്റര്‍, ഹോളിഡേ പ്രോപ്പര്‍ട്ടീസ്, ഹോളിഡേ ബേക്കല്‍ റിസോര്‍ട്ട്‌സ് എന്നിവ കേന്ദ്രീകരിച്ചുള്ള പണമിടപാടുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്. റോബർട്ട് വദ്രയുമായുള്ള 19 ലക്ഷം പൗണ്ടിന്റെ ഇടപാടിൽ തമ്പിക്ക് പങ്കുള്ളതായാണ് എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്.
സ്കൈലൈൻ ഹോസ്പിറ്റാലിറ്റി
2010 ല്‍ ആണ് വദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈന്‍ ഹോസ്പിറ്റാലിറ്റി സ്ഥലം വാങ്ങുന്നത്. ഈ സ്ഥലം 2012 ല്‍ മറിച്ച് വിറ്റിരുന്നു. ഈ പണം ഉപയോഗിച്ച് വിദേശത്ത് സ്വത്തുക്കൾ വാങ്ങിയെന്നും ആരോപണം ഉണ്ട്. ബിസിനസ് പങ്കാളികളുടെ സഹായത്തോടെ ബിനാമി ഇടപാട് വഴി ലണ്ടനില്‍ ആഡംബര വില്ല ഉള്‍പ്പെടെ ഒമ്പത് സ്വത്ത് വകകള്‍ സമ്പാദിച്ചെന്ന കേസിൽ റോബർട്ട് വദ്രയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. വദ്രയുടെ ഉമടസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനി ജീവനക്കാരന്‍ മനോജ് അറോറയുടെ പേരിലാണ് ചില സ്വത്തുക്കള്‍ വാങ്ങിയിരുന്നത്.
എതിർ പാർട്ടികളുടെ ഇര
പലപ്പോഴും എതിർപാർട്ടികൾ കോൺഗ്രസിനെ വിമർശിക്കുന്നതിന് എടുത്തിടുന്ന പേരാണ് സോണിയാ ഗാന്ധിയുടെ മരുകനായ റോബർട്ട് വദ്രയെ. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളായിരുന്നു വദ്രയ്ക്കെതിരെ ഉണ്ടായിരുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ റോബർട്ട് വദ്രയെ നിരവധി തവണ എൻഫോർസ്മെന്റ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മലയാളിയായ വ്യവസായി സസി തമ്പിയെ അറസ്റ്റ് ചെയ്തത് റോബർട്ട് വദ്രയെ അറസ്റ്റ് ചെയ്യുമെന്ന സൂചനയാണ് നൽകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്.