അയോധ്യ ക്ഷേത്ര നിർമാണ ട്രസ്റ്റ്; മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സുപ്രധാന ചുമതല
ദില്ലി: രാമജന്മ ഭൂമിന്യാസ് അധ്യക്ഷൻ നൃത്യഗോപാൽ ദാസിനെ അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനുള്ള ട്രസ്റ്റിന്റെ തലവനായി തിരഞ്ഞെടുത്തു. വിശ്വ ഹിന്ദുപരിഷദ് വൈസ് പ്രസിഡന്റ് ചംപത് റായിയാണ് ജനറൽ സെക്രട്ടറി. ഗോവിന്ദ് ദേവ് ഗിരിയെ ട്രഷററായും ബുധനാഴ്ച ചേർന്ന യോഗം തിരഞ്ഞെടുത്തു. ക്ഷേത്ര നിർമാണ സമിതിയുടെ ചെയർമാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയെ നിയമിച്ചു.
കമൽഹാസൻ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം, 3 പേർ കൊല്ലപ്പെട്ടു
ക്ഷേത്ര നിർമാണത്തിനായി 15 അംഗ ട്രസ്റ്റിന് രൂപം നൽകിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. 9 അംഗങ്ങളുടെ പേരുകളാണ് ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്. ക്ഷേത്ര നിർമാണം എന്ന് തുടങ്ങണമെന്ന കാര്യത്തിൽ ട്രസ്റ്റ് ഉടൻ തന്നെ അന്തിമ തീരുമാനം കൈക്കൊള്ളും.
എത്രയും വേഗം ക്ഷേത്ര നിർമാണം പൂർത്തിയാക്കുമെന്ന് നൃതൃഗോപാൽ ദാസ് അറിയിച്ചു. ക്ഷേത്ര നിർമാണത്തിനായി അയോധ്യയിലെ എസ്ബിഐ ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങാൻ ധാരണയായി. 15 ദിവസത്തിന് ശേഷം സമിതി വീണ്ടും യോഗം ചേരും. ക്ഷേത്ര നിർമാണത്തിന് മൂന്ന് മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണമെന്നായിരുന്നു നവംബർ 9ലെ കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള അയോധ്യ തർക്കത്തിൽ തർക്ക ഭൂമിയിൽ രാമക്ഷേത്ര നിർമാണത്തിന് അനുമതി നൽകുന്നതായിരുന്നു സുപ്രീം കോടതി വിധി.