ദില്ലി കലാപം: അസാധാരണ നടപടിയുമായി കേന്ദ്രം, സമാധാന പുന:സ്ഥാപനത്തിന് അജിത് ഡോവൽ
ദില്ലി: നാലാം ദിവസവും ദില്ലിയില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അയവില്ലാതെ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പലയിടത്തും കല്ലേറുകള്‍ തുടരുന്നു. നിരവധി വീടുകള്‍ക്കും കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. കലാപത്തില്‍ മരണ സംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.
Recommended Video
കലാപം അടിച്ചമര്‍ത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നിരന്തര കൂടിയാലോചനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയാണ് കേന്ദ്രം ദില്ലിയില്‍ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച അര്‍ദ്ധ രാത്രിയോടെ ദില്ലിയിലെ കലാപ പ്രദേശങ്ങളിൽ ഡോവല്‍ സന്ദര്‍ശനം നടത്തി.
തിരക്കിട്ട യോഗങ്ങൾ
ദില്ലിയില്‍ കലാപം പടരുന്ന പശ്ചാത്തലത്തില്‍ 24 മണിക്കൂറിനിടെ മൂന്ന് തവണയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ച് ചേര്‍ത്തത്. വടക്ക് കിഴക്കന്‍ ദില്ലിയിലെ ജഫ്രാബാദ്, മൗജ്പൂര് എന്നിങ്ങനെയുളള പ്രദേശങ്ങളിലാണ് അക്രമം രൂക്ഷം. ആവശ്യത്തിന് കേന്ദ്ര സേനയെ ദില്ലിയില്‍ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു.
ചുമതല ഡോവലിന്
ദില്ലിയില്‍ സമാധാനം തിരികെ കൊണ്ടുവരാനുളള ചുമതല ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ആണ് അമിത് ഷാ ഏല്‍പ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയോടെ ഡോവല്‍ രാജ്യതലസ്ഥാനത്തെത്തി. അമിത് ഷാ വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഡോവലിനൊപ്പം സ്പെഷ്യല്‍ ദില്ലി കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്തവ, നോര്‍ത്ത്-ഈസ്റ്റ് ഡിസിപി എന്നിവരും പങ്കെടുത്തു.
സംഘർഷ പ്രദേശങ്ങളിൽ സന്ദർശനം
സീലാംപൂര്‍ ഡിസിപിയുടെ ഓഫീസില്‍ രാത്രി വൈകുവോളം കൂടിക്കാഴ്ച നടത്തിയതിന് ശേഷം അജിത് ഡോവല്‍ അര്‍ധരാത്രിയോടെ ദില്ലിയിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. ജാഫ്രാബാദ്, സീലാംപൂര്‍, മൗജാപൂര്, ഗോകുല്‍പുരി ചൗക്ക് എന്നിവിടങ്ങളില്‍ ഡോവല്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഡോവലിനെ അനുഗമിച്ചു.
നിയമ വാഴ്ച ഉറപ്പാക്കും
രാജ്യതലസ്ഥാനത്ത് നിയമ വാഴ്ചയില്ലാത്ത സ്ഥിതി തുടരാന്‍ അനുവദിക്കില്ലെന്ന് അജിത് ഡോവല്‍ വ്യക്തമാക്കി. ആവശ്യത്തിന് പോലീസിനെയും അര്‍ധ സൈനിക വിഭാഗത്തിനേയും ദില്ലിയില്‍ ക്രമസമാധാനപാലനത്തിനായി നിയോഗിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനായി പോലീസിന് സ്വാതന്ത്ര്യം അനുവദിച്ച് കൊടുത്തിട്ടുളളതായും അജിത് ഡോവല്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭയപ്പെടേണ്ട സാഹചര്യമില്ല
ആരും ഭയപ്പെടേണ്ട സാഹചര്യം ദില്ലിയില്‍ ഇപ്പോഴില്ലെന്നും ഡോവല്‍ പ്രതികരിച്ചു. കൂടുതൽ കേന്ദ്രസേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ദില്ലിയിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര മന്ത്രിസഭ പ്രത്യേക യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര മന്ത്രിസഭയ്ക്കും മുന്നില്‍ അജിത് ഡോവല്‍ ദില്ലിയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം.
സമുദായ നേതാക്കളുമായി ചർച്ച
അജിത് ഡോവല്‍ ഇതിനകം തന്നെ ദില്ലിയിലെ സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും സുരക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചതായും സര്‍ക്കാര്‍ പറയുന്നു. കലാപം ആസൂത്രിതമാണെന്ന് കരുതുന്നില്ല എന്നാണ് അമിത് ഷാ പ്രതികരിച്ചിരിക്കുന്നത്. സാഹചര്യം വഷളാക്കുന്ന തരത്തിലുളള പ്രകോപനപരമായ പ്രസംഗങ്ങളും പ്രസ്താവനകളും നടത്തുന്നത് നേതാക്കള്‍ ഒഴിവാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.