തബ് ലീഗ് പ്രവർത്തകർ നഗ്നരായി നടക്കുന്നു,ചീത്ത വിളിക്കുന്നു; ദേശീയ സുരക്ഷാ നിയമം ചുമത്തി യോഗി
ദില്ലി; നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് ആസ്ഥാനമായ മർകസിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത 400 ഓളം പേർക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുത്ത 7,688 ഇന്ത്യാക്കാരെയും 1,306 വിദേശികളെയും തിരിച്ചറിഞ്ഞതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിൽ 1051 ഓളം പേർ ഇപ്പോൾ സമൂഹ സമ്പർക്കം ഒഴിവാക്കി നിരീക്ഷണത്തിലാണ്.
അതിനിടെ ഉത്തർപ്രദേശിൽ നിരീക്ഷണത്തിൽ കഴിയുന്ന തബ് ലീഗ് പ്രവർത്തകർക്കെതിരെ ദേശീയ സുരക്ഷ നിയമ പ്രകാരം കേസെടുത്തിരിക്കുകയാണ് യുപി സർക്കാർ. ആരോഗ്യപ്രവർത്തകരോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് നടപടി.
ദേശീയ സുരക്ഷാ നിയമ പ്രകാരം
ഗാസിയാബാദ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ആറ് തബ്ലീഗ് പ്രവർത്തകർക്കെതിരെയാണ് യോഗി സർക്കാരിന്റെ നടപടി. ഇവർ നിരീക്ഷണത്തിൽ കഴിയവെ ആരോഗ്യപ്രവർത്തകരെ അസഭ്യം പറയുകയും ചികിത്സാ നടപടികളുമായി സഹകരിക്കുന്നില്ലെന്നും ആരോപിച്ചാണ് നടപടി.
നഗ്നരായി നടന്നുവെന്ന്
നിരീക്ഷണത്തിൽ കഴിയുന്നവർ നഗ്നരായി നടക്കുകയാണെന്നും മോശപ്പെട്ട ഗാനങ്ങൾ ഉറക്കെ കേൾക്കുകയാണെന്നും ആരോപിച്ച് ഇവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ച ഗാസിയാബാദ് എംഎംജി ആശുപത്രി സിഎംഒ പോലീസിൽ പരാതി നൽകിയിരുന്നു. ഇവർ വാർഡിലെ നഴ്സുമാർ ഉൾപ്പെടെയുള്ളവരോട് സിഗരറ്റ് ചോദിച്ചതായും നഴ്സുമാരോട് അശ്ലീല ആംഗ്യങ്ങൾ കാണിച്ചതായും പരാതി പറയുന്നു.
മനുഷ്യ സമൂഹത്തിന്റെ ശത്രുക്കൾ
അതേസമയം നടപടിയിൽ ആറ് പ്രവർത്തകർക്കെതിരെ ദേശിയ സുരക്ഷ നിയമ പ്രകാരം കേസെടുത്തതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എംഎംജി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവർ വനിതാ ആരോഗ്യപ്രവർത്തകരോട് വളരെ മോശമായിട്ടാണ് പെരുമാറിയത്,ഇവർ മനുഷ്യ സമൂഹത്തിെൻറ ശത്രുക്കളാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
നിയമം അനുസരിക്കില്ല
അവർ നിയമം അനുസരിക്കില്ല. അവർ മാനവികതയുടെ ശത്രുക്കളാണ്, അവർ വനിതാ ആരോഗ്യ പ്രവർത്തകരോട് ചെയ്തത് ഗുരുതരമായ കുറ്റമാണ്. അവർക്കെതിരെ എൻഎസ്എ ചുമത്തിയിട്ടുണ്ട്, അവരെ വെറുതേ വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും യോഗി പറഞ്ഞു.
മറ്റൊരിടത്തേക്ക് മാറ്റി
തബ്ലീഗി ജമാഅത്ത് പങ്കെടുക്കുന്നവർക്ക് ചികിത്സ നൽകാനും സുരക്ഷ ഉറപ്പാക്കാനും വനിതാ ആരോഗ്യ പ്രവർത്തകരെയും വനിതാ പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിക്കില്ലെന്നും യുപി സർക്കാർ നിർദ്ദേശിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ആറ് പേരെയും നിലവിൽ രാജ് കുമാർ ഗോയൽ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജിയിൽ നിരീക്ഷണത്തിലേക്ക് മാറ്റി.
നിരീക്ഷണത്തിൽ
സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിലായി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിനിടെ മതസമ്മേളനത്തിൽ പങ്കെടുത്ത 65 വിദേശികൾക്കെതിരെ ഉത്തർപ്രദേശ് പോലീസ് കേസെടുത്തു. സഹറൻപൂർ, കാൺപൂർ എന്നിവിടങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കെതിരെയാണ് കേസെടുത്തത്.
കേസെടുത്തു
57 പേർ സഹറൻപൂരിലും 8 പേർ കാൺപൂരിലുമായിരുന്നു. കാൺപൂരിലെ ബാബി പൂർവ്വ മേഖലയിലെ ഒരു പള്ളിയിൽ നിന്നാണ് എട്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. മതസമ്മേളനത്തിൽ പങ്കെടുത്ത ആന്ധ്രയിൽ 71 പേർക്ക്, ദില്ലി 533, തെലങ്കാന 28, അസം 13, മഹാരാഷ്ട്ര 12, അന്തമാൻ 10, ജമ്മുകാശ്മീർ ആറ്, ഗുജറാത്ത് , പുതുച്ചേരി എന്നിവിടങ്ങളിൽ രണ്ട് പേർക്ക് വീതവുമാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.