കഫീല്‍ഖാനെ വിടാതെ യോഗി സര്‍ക്കാര്‍; ദേശീയ സുരക്ഷാ നിയമം ചുമത്തി
ലഖ്നൗ: ഡോ കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചതിന് പിന്നാലെ അറസ്റ്റിലായ കഫീല്‍ ഖാന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ പുറത്തുവിടാതെ ദേശീയ സുരക്ഷാ നിയമം ചുമത്തിയിരിക്കുകയാണ് സര്‍ക്കാര്‍.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഡ് യൂനിവേഴ്സിറ്റിയിലെ പ്രതിഷേധ പരിപാടിയില്‍ പ്രകോപനപരമായി പ്രസംഗിച്ചുവെന്നാരോപിച്ചായിരുന്നു കഫീല്‍ ഖാനെ യുപി പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 12 ന് അലിഗഡില്‍ നടന്ന പരിപാടിയ്ക്കെതിരെ സിവില്‍ ലൈന്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ജാമ്യം തേടി ബന്ധുക്കള്‍ കോടതിയെ സമീപിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജാമ്യ നടപടികള്‍ വേഗത്തിലാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.
തിങ്കളാഴ്ച ജാമ്യം ലഭിച്ചുവെങ്കിലും ഇതുവരെ അദ്ദേഹത്തെ പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തിയിരിക്കുന്നത്. നിലവില്‍ മഥുരയിലെ ജില്ലാ ജയിലിലാണ് അദ്ദേഹത്തെ തടവിലിട്ടിരിക്കുന്നത്. കുറ്റം ചുമത്താതെ ആരെയും ഒരു വർഷം വരെ തടവിലിടാന്‍ അനുവദിക്കുന്നതാണ് ദേശീയ സുരക്ഷാ നിയമം.
ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിദഗ്ധനായിരുന്ന കഫീല്‍ ഖാന്‍ ഓക്സിജന്‍ കിട്ടാതെ 60 കുട്ടികള്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന്‍റെ പേരില്‍ അദ്ദേഹം തുടര്‍ച്ചയായി അറസ്റ്റ് നടപടികള്‍ നേരിട്ടിരുന്നു.