വീണ്ടും പഴികേട്ട് എൻടിഎ, പരീക്ഷയ്ക്കിടെ കറണ്ട് പോയി, 49 പേർ അടുത്ത മാസം വീണ്ടും പരീക്ഷ എഴുതണം
ജയ്പൂര്‍: പരീക്ഷാ നടത്തിപ്പ് വീഴ്ചയുടെ പേരില്‍ വീണ്ടും പഴികേട്ട് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. ഇത്തവണ പരീക്ഷ നടക്കുന്നതിനിടയില്‍ വൈദ്യുതി തടസ്സപ്പെട്ടതാണ് പ്രശ്‌നമായത്. ജയ്പൂരില്‍ വെച്ച് നടന്ന ആള്‍ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് നടന്ന് കൊണ്ടിരിക്കെ കറണ്ട് പോയി. ഇതോടെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ പൂര്‍ത്തിയാക്കാനായില്ല.
49 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പരീക്ഷ പൂര്‍ത്തിയാക്കാനാകാതെ പോയത്. തുടര്‍ന്ന് ഇവര്‍ പരീക്ഷാ കേന്ദ്രത്തില്‍ പ്രതിഷേധമുയര്‍ത്തി. ഇതിന് പിന്നാലെ പരീക്ഷ മുടങ്ങിയവര്‍ക്കായി സെപ്റ്റംബര്‍ 1ന് ജയ്പൂരില്‍ വീണ്ടും പരീക്ഷ നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ് എന്‍ടിഎ.
ജയ്പൂരിലെ ശ്രീ സത്യ സായ് പിജി കോളേജ് ആയിരുന്നു പരീക്ഷാ കേന്ദ്രം. പരീക്ഷ നടന്ന് കൊണ്ടിരിക്കുന്നതിനിടെ രാവിലെ 10.20നാണ് കറണ്ട് പോയത്. പിന്നീട് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചെങ്കിലും പരീക്ഷ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിച്ചില്ല. കാരണം കറണ്ട് ഇല്ലാത്ത സമയത്ത് ഉദ്യോഗാര്‍ത്ഥികള്‍ തമ്മില്‍ ചോദ്യപ്പേപ്പര്‍ ചര്‍ച്ച ചെയ്തതായി ചില വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

പരീക്ഷ എഴുതി പൂര്‍ത്തിയാക്കാന്‍ നഷ്ടപ്പെട്ട സമയം അധികമായി അനുവദിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കിയെങ്കിലും ഉദ്യോഗാര്‍ത്ഥികള്‍ സമ്മതിച്ചില്ല. കറണ്ട് പോയത് കാരണം പരീക്ഷയില്‍ ക്രമക്കേട് തന്നെ നടന്നുവെന്ന് അവര്‍ ആരോപിച്ചു. 192 പേരായിരുന്നു ശ്രീ സത്യ സായ് പിജി കോളേജില്‍ പരീക്ഷ എഴുതിയത്. ഇതില്‍ 49 പേര്‍ക്കാണ് പരീക്ഷ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയത്. ബാക്കിയുളളവരുടേതും റദ്ദാക്കണമെന്നും പുതിയതായി നടത്തണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന എഐഎപിജിഇടി പരീക്ഷയില്‍ രാജ്യത്താകെയുളള 200 സെന്ററുകളിലായി 35837 പേരാണ് ഇന്ന് പങ്കെടുത്തത്. 35788 പേരുടെ പരീക്ഷ പൂര്‍ത്തിയായി. ചില വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതില്‍ എന്‍ടിഎ ഖേദം പ്രകടിപ്പിച്ചു. സെപ്റ്റംബര്‍ 1ന് രാവിലെ 10 മണിക്ക് ഇവര്‍ക്കുളള പുനപരീക്ഷ ജയ്പൂരിലെ രാജസ്ഥാന്‍ വനിതാ എന്‍ജിനീയറിംഗ് കോളേജില്‍ വെച്ച് നടക്കും.



Click it and Unblock the Notifications