ദില്ലി അക്രമം: മരണം 53, അജ്ഞാത മൃതദേഹങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശം!!
ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയിലെ അക്രമസംഭവങ്ങളില്‍ മരിച്ചവരുടെ എണ്ണം 53 ആയി. പൗരത്വനിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷമാണ് തലസ്ഥാനത്ത് കലാപത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചത്. വീടുകള്‍ക്കും കടകള്‍ക്കും തീയിട്ട അക്രമികള്‍ ജനങ്ങളെ ആയുധങ്ങളുമായാണ് നേരിട്ടത്. നാല് ദിവസത്തിന് ശേഷമാണ് പ്രശ്നബാധിത പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായത്.
ഇന്ത്യയെ കടന്നാക്രമിച്ച് ഇറാന്; ഹിന്ദു തീവ്രവാദികളെ നിലയ്ക്ക് നിര്‍ത്തണം, മുസ്ലിം കൂട്ടക്കൊല തടയണം
അക്രമത്ത സംഭവങ്ങളുമായി ബന്ധപ്പെട്ട് 654 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് ദില്ലി പോലീസ് നല്കുന്ന വിവരം. 1,820 പേര് ഇതിനകം അറസ്റ്റിലായിട്ടുമുണ്ട്. അക്രമ സംഭവങ്ങളില്‍ കൊല്ലപ്പെട്ട തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ദില്ലി ഹൈക്കോടതി വ്യാഴാഴ്ച ദില്ലി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. തലസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗമാണ് ദില്ലിയിലെ അക്രമ സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. എന്നാല്‍ പ്രതിപക്ഷം പൗരത്വ നിയമത്തിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നആരോപണമാണ് ബിജെപി ഉന്നയിക്കുന്നത്.
ദില്ലിയിലെ അക്രമ സംഭവങ്ങളില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ടുള്ള പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തോടെ പലതവണ സഭ പിരിഞ്ഞിരുന്നു. പിന്നീട് ഹോളിക്ക് ശേഷം ദില്ലി കലാപം സംബന്ധിച്ച് ചര്‍ച്ച നടത്താമെന്ന് സ്പീക്കര്‍ ഓംകുമാര്‍ ബിര്‍ള അറിയിച്ചിരുന്നു. എന്നാല്‍ വീണ്ടും പ്രതിപക്ഷം ബഹളം വെക്കുന്നത് ശരിയല്ലെന്ന നിലപാടാണ് സ്പീക്കര്‍ സ്വീകരിച്ചിട്ടുള്ളത്.
ലോക്സഭയില്‍ നിന്ന് കോണ്‍ഗ്രസ് എംപിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. സഭയില്‍ ബഹളം വെച്ചതിനാണ് ബെന്നി ബെഹനാന്, രാജ്മോഹന്‍ ഉണ്ണിത്താന്, ഡീന്‍ കുര്യക്കോസ് എന്നിവരുള്‍പ്പെടെയുള്ള ഏഴ് എംപിമാരെ ബജറ്റ് സമ്മേളനം കഴിയുന്നത് വരെ സസ്പെന്‍ഡ് ചെയ്തിട്ടുള്ളത്. സഭയില്‍ ശബ്ദവോട്ടോടെയാണ് സ്പീക്കറുടെ നടപടി പാസാക്കിയത്.