ലോക്‌സഭ കാണാന്‍ 55 സ്ത്രീകള്‍ മാത്രം
ദില്ലി: വനിതാസംവരണം ആഘോഷിക്കപ്പെടുമ്പോഴും ലോക്‌സഭയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം പേരിന് മാത്രം. 15-ാം ലോക്‌സഭയിലേയ്ക്കാളും സ്ത്രീകള്‍ കുറവായിരിക്കും പതിനാറാം ലോക്‌സഭയില്‍. 2009ല്‍ 59 പേര്‍ പെണ്‍കരുത്തുമായി സഭയിലെത്തിയെങ്കില്‍ 2014ല്‍ 55 പേര്‍ മാത്രമാണുള്ളത്.
ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, കഴിഞ്ഞ ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് മധ്യപ്രദേശിലെ വിദിഷാ മണ്ഡലത്തില്‍ നിന്നും വിജയിച്ച സുഷമ സ്വരാജ്, ചണ്ഡിഗഡില്‍ നിന്നും വിജയിച്ച നടി കിരണ്‍ ഖേര്‍ എന്നിവരാണ് ഇവരിലെ പ്രധാനികള്‍.
ഏറ്റവും കൂടുതല്‍ വനിതകളെ ലോക്‌സഭയിലേയ്ക്കയച്ചത് പശ്ചിമബംഗാളാണ്. 13 പേരാണ് ഇവിടെ നിന്നും സഭയിലെത്തുന്നത്. 11 സ്ത്രീകളെ ലോക്‌സഭയിലേയ്ക്കയച്ച് ഉത്തര്‍ പ്രദേശാണ് രണ്ടാം സ്ഥാനത്ത്. 2004ല്‍ 45 സ്ത്രീകള്‍ക്കാണ് ലോക്‌സഭയിലെത്താന്‍ അവസരം കിട്ടിയത്. കേരളത്തില്‍ നിന്നും പി കെ ശ്രീമതി ലോക്‌സഭയിലെത്തി.
1957ല്‍ 22 സ്ത്രീകള്‍ തെരഞ്ഞെടുക്കപ്പെട്ടതാണ് ഏറ്റവും കുറഞ്ഞ പ്രാതിനിധ്യം. എവിടെയും സ്ത്രീപ്രാതിനിധ്യം കൊട്ടിഘോഷിക്കപ്പെടുന്ന ഭാരതത്തില്‍ 545 അംഗ സഭയിലേയ്ക്ക് 55 സ്ത്രീകള്‍ മാത്രം തെരഞ്ഞെടുക്കപ്പെട്ടത് ജനാധിപത്യത്തിനേറ്റ തിരിച്ചടി തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ത്രീപ്രാതിനിധ്യം പ്രഖ്യാപിക്കുവാന്‍ വേണ്ടി ജയിക്കാത്ത മണ്ഡലങ്ങളില്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കി നിര്‍ത്തി തൃപ്തിയടയുന്ന പാര്‍ട്ടി നേതാക്കളാണ് ഇതിന് ഉത്തരവാദികളെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കം പറയുന്നുണ്ട്. താപ്പാനകള്‍ക്കൊഴികെ ആര്‍ക്കും ജയസാധ്യതയുള്ള മണ്ഡലം നല്‍കില്ലെന്നതാണ് കീഴ്‌വഴക്കം.
അമേഠിയില്‍ സ്മൃതി ഇറാനി, സിനിമാ താരങ്ങളായ രമ്യ, നഗ്മ, ആപ്പ് സ്ഥാനാര്‍ഥികളായ രാഖി ബിര്‍ള, ഗുല്‍ പനാഗ്, ഷാസിയ ഇല്‍മി തുടങ്ങിയവരാണ് തോറ്റ പ്രമുഖര്‍.