സൈന്യത്തെ ചീത്ത വിളിക്കാനും കല്ലെറിയാനും സ്വാതന്ത്ര്യമുണ്ട്.. നസറുദ്ദീൻ ഷായ്‌ക്കെതിരെ അനുപം ഖേർ
ദില്ലി: രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരിച്ച നടന്‍ നസറുദ്ദീന്‍ ഷായെ പരിഹസിച്ച് അനുപം ഖേര്‍. ഉത്തര്‍ പ്രദേശിലെ ബുലന്ദ്‌ശെഹറില്‍ പശുവിന്റെ പേരില്‍ നടന്ന കലാപവും പോലീസ് ഉദ്യോഗസ്ഥനായ സുബോദ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നസറുദ്ദീന്‍ ഷാ കഴിഞ്ഞ ദിവസം വിമര്‍ശനം ഉന്നയിച്ചത്. പിന്നാലെ ഹിന്ദുത്വ സംഘടനകള്‍ നടനെതിരെ പ്രതിഷേധമുയര്‍ത്തുകയാണ്. അതിനിടെയാണ് ഷായ്ക്ക് മറുപടിയും പരിഹാസവുമായി അനുപം ഖേറിന്റെ രംഗപ്രവേശം.
ഇന്ത്യയില്‍ ഇപ്പോള്‍ ഉളളതിനേക്കാള്‍ എത്ര കൂടുതല്‍ സ്വാതന്ത്ര്യമാണ് വേണ്ടത് എന്നാണ് അനുപം ഖേറിന്റെ പരിഹാസം. രാജ്യത്ത് ഇപ്പോള്‍ ആവശ്യത്തിനുളള സ്വാതന്ത്ര്യമുണ്ട്. നിങ്ങള്‍ക്ക് സൈന്യത്തിന് നേരെ കല്ലെറിയാനും സൈന്യത്തെ ചീത്ത വിളിക്കാനും വ്യോമസേനയുടെ തലവനെ കുറ്റം പറയാനുമൊക്കെയുളള സ്വാതന്ത്ര്യമുണ്ടെന്ന് അനുപം ഖേര്‍ പരിസഹിച്ചു.
ഇതില്‍ കൂടുതല്‍ എന്ത് സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് ചോദിച്ച അനുപം ഖേര്‍, നസറുദ്ദീന്‍ ഷാ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും എന്നാല്‍ അത് സത്യമാണ് എന്ന് അര്‍ത്ഥമില്ലെന്നും കൂട്ടിച്ചേര്‍ത്തു. സുബോദ് കുമാറിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഈ രാജ്യത്ത് മനുഷ്യന്റെ ജീവനേക്കാള്‍ വലുതാണ് പശു എന്നാണ് നസറുദ്ദീന്‍ ഷാ കുറ്റപ്പെടുത്തിയത്. കുറ്റവാളികള്‍ക്ക് സംരക്ഷണം ലഭിക്കുന്നുവെന്നും തന്റെ മക്കള്‍ ഈ നാട്ടില്‍ വളരുന്നുവെന്നതില്‍ ആശങ്ക തോന്നുന്നുവെന്നും ഷാ പറയുകയുണ്ടായി.
പിന്നാലെ ഹൈന്ദവ സംഘടനകള്‍ നടനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. പതിവ് പോലെ പാകിസ്ഥാനിക്ക് പോകാനാണ് നസറുദ്ദീന്‍ ഷായോടും ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെടുന്നത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അജ്മീര്‍ സാഹിത്യോത്സവത്തില്‍ നിന്ന് കഴിഞ്ഞ ദിവസം നടനെ ഒഴിവാക്കിയിരുന്നു. പ്രതിഷേധകര്‍ വേദിക്ക് നേരെ കല്ലെറിയുകയും നടന്റെ പോസ്റ്ററുകള്‍ക്ക് മേല്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തതിനെ തുടര്‍ന്നാണിത്.