ബലാത്സംഗത്തിനിരയായി 42 വര്‍ഷം ബോധരഹിതയായി... ഒടുവില്‍ അരുണ യാത്രയായി
മുംബൈ: ഒരു സ്ത്രീ ജീവിതത്തില്‍ ഏറ്റവും അധികം മാനസികമായും ശാരീരികമായും തകര്‍ക്കപ്പെടുന്നത് ബലാത്സംഗത്തിന് ഇരയാകുമ്പോള്‍ ആയിരിയ്ക്കും. അതിന്റെ കൊടിയ പീഡകള്‍ അവര്‍ ചിലപ്പോള്‍ ജീവിതാന്ത്യം വരെ പേറേണ്ടി വരും.
അങ്ങനെ ഒരു ജീവിതമായിരുന്നു അരുണ ഷന്‍ബാഗിന്റേത്. ബലാത്സംഗത്തിന് ഇരയായതിന് ശേഷം 42 വര്‍ഷങ്ങള്‍, ചലന രഹിതയായി, ബോധരഹിതയായി ഉള്ള ജീവിതം. ഒടുവില്‍ 68-ാം വസ്സില്‍ അന്ത്യം.
മുംബൈയിലെ കെഇഎം ആശുപത്രിയില്‍ നഴ്‌സ് ആയിരുന്നു അരുണ. 1973 ല്‍ ആണ് ആശുപത്രിിലെ ജീവനക്കാരന്‍ അരുണയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. പട്ടിയെ കെട്ടിയിടുന്ന ചങ്ങലകൊണ്ട് കഴുത്ത് മുറുക്കി... ഇതോടെ അരുണയുടെ ജീവിതം ആശുപത്രിക്കിടക്കയില്‍ മാത്രമായി.
വെറും 26 വയസ്സായിരുന്നു അന്ന് അരുണയുടെ പ്രായം. ആശുപത്രിയിലെ ഒരു ഡോക്ടറുമായി വിവാഹം ഏതാണ്ട് ഉറപ്പിച്ചിരിയ്ക്കുകയായിരുന്നു. അപ്പോഴാണ് വിധി സോഹന്‍ലാല്‍ എന്ന ക്രൂരന്റെ രൂപത്തില്‍ വന്ന് അവരുടെ ജീവിതത്തെ തകിടം മറിച്ചത്.
പത്രപ്രവര്‍ത്തകയായ പിങ്കി വിരാനിയാണ് അരുണയുടെ ജദീവിത കഥ പുറംലോകത്തെ അറിയിക്കുന്നത്. ഈ ദുരിത ജീവിതം അവസാനിപ്പിയ്ക്കാന്‍ അവര്‍ക്ക് ദയാവധം അനുവദിയ്ക്കണം എന്നാവശ്യപ്പെട്ട് പിങ്കി പിന്നീട് സുപ്രീം കോടതിയെ വരെ സമീപിച്ചു. പക്ഷേ അത് കോടതി അനുവദിച്ചില്ല.
ദുരന്തത്തിന് ശേഷം അരുണയുടെ ചികിത്സയും പരിചരണവും എല്ലാം അവര്‍ ജോലി ചെയ്ത ആശുപത്രി ഏറ്റെടുത്തിരുന്നു. ദയാവധത്തെ ശക്തമായി എതിര്‍ത്തും അവര്‍ തന്നെ ആയിരുന്നു.
ഒടുവില്‍ കോടതിയുടെ ദയ അരുണയ്ക്ക് വേണ്ടി വന്നില്ല. കടുത്ത ന്യുമോണിയ ബാധിച്ച അരുണ കെഇഎം ആശുപത്രിയില്‍ തന്റെ അവസാന ശ്വാസവും ഉപേക്ഷിച്ച് യാത്രയായി.