ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ഗൂഢാലോചന, വെളിപ്പെടുത്തലുമായി ഓപിഎസ്
ചെന്നൈ: ജയലളിതയുടെ മരണത്തിന് ശേഷം തമിഴ്‌നാട് സാക്ഷ്യം വഹിച്ചത് നാണംകെട്ട രാഷ്ട്രീയ നാടകങ്ങള്‍ക്കും കുതിരക്കച്ചവടത്തിനുമായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ അമ്മയ്ക്ക് പിന്നില്‍ ഒരുമിച്ച് നിന്നവരൊക്കെ ജയലളിതയുടെ മരണത്തിന് ശേഷം അധികാരത്തിന് വേണ്ടി കടിപിടികൂടി.
ജയലളിതയ്ക്ക് ശേഷം അധികാരം പിടിച്ചെടുക്കുമെന്ന് കരുതിയ ശശികലയും ടിടിവി ദിനകരനും പാര്‍ട്ടിക്ക് തന്നെ പുറത്തായി. ജയലളിതയെ അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാളുകളില്‍ തന്നെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം ദിനകരനും കൂട്ടരും നടത്തിയിരുന്നു എന്ന വെളിപ്പെടുത്തലാണ് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
രാഷ്ട്രീയ നാടകങ്ങൾ
ജയലളിതയുടെ മരണശേഷം പൊടുന്നനെയാണ് ഇടക്കാല മുഖ്യമന്ത്രിയായി ഒ പനീര്‍ശെല്‍വത്തെ ശശികല നിയോഗിച്ചത്. പിന്നാലെ അഴിമതിക്കേസില്‍ ശശികല ജയിലിലുമായി. ശേഷം നാണംകെട്ട കുതിരക്കച്ചവടമാണ് തമിഴ്‌നാട് കണ്ടത്. പനീര്‍ശെല്‍വം കാല് വാരിയതോടെ ശശികല എടപ്പാടിയെ രംഗത്ത് ഇറക്കി. റിസോര്‍ട്ട് നാടകളങ്ങള്‍ക്കൊക്കെ ശേഷം എടപ്പാടി തന്നെ അധികാരത്തിലെത്തുകയും ചെയ്തു.
ശശികലയും കൂട്ടരും പുറത്ത്
എന്നാല്‍ പിന്നീടങ്ങോട്ട് കാര്യങ്ങള്‍ ശശികലയുടേയും കൈവിട്ട് പോവുകയായിരുന്നു. അത് അണ്ണാഡിഎംകെയില്‍ നിന്നും ശശികലയേയും ദിനകരനേയും പുറത്താക്കുന്നതില്‍ വരെ എത്തി. ശത്രുക്കളായ പനീര്‍ശെല്‍വവും എടപ്പാടിയും കൈകോര്‍ക്കുകയും ചെയ്തു. പിന്നാലെ ദിനകരന്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്ന പാര്‍ട്ടിയും രൂപീകരിച്ചു.
ദിനകരനെതിരെ ഓപിഎസ്
ജയലളിത ജീവിച്ചിരിക്കുമ്പോള്‍ തന്നെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ദിനകരന്‍ ശ്രമിച്ചിരുന്നു എന്നാണ് പനീര്‍ശെല്‍വം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ജയലളിതയെ ആശുപത്രിയിലേക്ക് കൊണ്ട് പോയപ്പോള്‍ തന്നെ അണ്ണാഡിഎംകെ നേതൃസ്ഥാനം തട്ടിയെടുത്ത് മുഖ്യമന്ത്രിയാവാന്‍ ദിനകരന്‍ ഗൂഢാലോചന നടത്തിയെന്നും ഒപിഎസ് ആരോപിച്ചു. ആ ദിനകരനാണ് തങ്ങളെ ചതിയന്മാര്‍ എന്ന് വിളിക്കുന്നത്.
അട്ടിമറിക്കാൻ ഗൂഢാലോചന
പാര്‍ട്ടിയിലും ഭരണത്തിലും മന്നാര്‍ഗുഡി കുടുംബം അനാവശ്യ ഇടപെടലുകള്‍ നടത്തിയിരുന്നു. അതുകൊണ്ടാണ് ജയലളിത ശശികലയേയും കൂട്ടരേയും നേരത്തെ പുറത്താക്കിയത്. ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രി ്സ്ഥാനം ഏറ്റെടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചത് ശശികലയുടെ സഹോദരനായ ദിവാകരന്‍ ആണെന്നും പനീര്‍ശെല്‍വം വെളിപ്പെടുത്തി.
മന്ത്രിമാരുമായി ഗൂഢാലോചന
എന്നാല്‍ മന്നാര്‍ഗുഡി കുടുംബത്തെക്കുറിച്ച് കൃത്യമായ ബോധമുണ്ടായിരുന്നത് കൊണ്ട് മുഖ്യമന്ത്രി പദവി ഏറ്റെടുക്കാന്‍ താന്‍ ആദ്യം വിസമ്മതിച്ചു. എന്നാല്‍ പാര്‍ട്ടിയുടെ ഭാവി ആലോചിച്ച് പിന്നീട് സമ്മതിക്കുകയായിരുന്നു. ശശികല ജയിലില്‍ പോയതിന് ശേഷവും മുഖ്യമന്ത്രിയാവാന്‍ ദിനകരന്‍ ശ്രമിച്ചു. പല മന്ത്രിമാരെയും കണ്ട് ഗൂഢാലോചന നടത്തി.
താൻ നടത്തിയത് ധർമ്മയുദ്ധം
എന്നാല്‍ താന്‍ നടത്തിയ ധര്‍മ്മയുദ്ധമാണ് അത് തടഞ്ഞത്. തന്നെക്കുറിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മനസ്സിലാക്കിയപ്പോഴാണ് ഒരുമിച്ച് പ്രവര്‍ത്തിക്കാനായി തീരുമാനിച്ചത്. ജയലളിതയുടെ പേരില്‍ രാഷ്ട്രീയ ശത്രുക്കള്‍ ചുമത്തിയ 13 കേസുകളുണ്ടായിരുന്നു. ഈ കേസുകളിലെല്ലാം പ്രതിയായിരുന്ന ദിനകരന്‍ മാത്രം രാഷ്ട്രീയ ശത്രുക്കളെ സ്വാധീനിച്ച് രക്ഷപ്പെട്ടുവെന്നും പനീര്‍ശെല്‍വം കുറ്റപ്പെടുത്തി.
ദിനകരന്റെ സ്വപ്നം
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 234ല്‍ 200 സീറ്റുകളും നേടും എന്നാണ് ദിനകരന്‍ സ്വപ്‌നം കാണുന്നത്. ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ ദി്‌നകരന്‍ ജയിച്ചത് 20 രൂപ നോട്ട് കൊണ്ടാണെന്നും ഒപിഎസ് പരിഹസിച്ചു. അതേസമയം പനീര്‍ശെല്‍വത്തിന് എന്തോ കുഴപ്പമുണ്ടെന്നും മുഖ്യമന്ത്രിയാകാന്‍ പറ്റാത്തതിലുള്ള നിരാശ മാറിയിട്ടില്ലെന്നും ആരോപണങ്ങള്‍ക്ക് മറുപടിയായി ദിനകരന്‍ പറഞ്ഞു.