തമിഴ്‌നാട്ടിലും ബിജെപി വരുന്നു; കൂട്ടിന് പനീര്‍ശെല്‍വം, ജയലളിതയുടെ വിശ്വസ്തന്‍ മനസ് തുറന്നു

തമിഴ്‌നാട്ടില്‍ രജനികാന്ത് വഴിയോ പനീര്‍ശെല്‍വം വഴിയോ അധികാരം പിടിക്കാനാണ് ബിജെപിയുടെ നീക്കം. എന്നും സിനിമാ താരങ്ങള്‍ക്ക് പിന്തുണ നല്‍കിയിട്ടുള്ള രാഷ്ട്രീയമാണ് തമിഴ്‌നാട്ടിലേത്.

ചെന്നൈ: ദ്രാവിഡ പാര്‍ട്ടികള്‍ക്ക് മാത്രം വേരോട്ടമുള്ള തമിഴകത്തും ബിജെപിയുടെ കാവി കൊടി പാറുന്ന കാലം വിദൂരമല്ല. രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും താമര വിരിയുന്നത് സ്വപ്‌നം കാണുന്ന ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതാണ് അണ്ണാ ഡിഎംകെ നേതാവ് പനീര്‍ശെല്‍വത്തിന്റെ വാക്കുകള്‍.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സംഖ്യമുണ്ടാക്കുമെന്ന് പനീര്‍ശെല്‍വം സൂചന നല്‍കി. ട്വിറ്ററിലാണ് പനീര്‍ശെല്‍വം ഇക്കാര്യം വ്യക്തമാക്കിയത്. സംഭവം വിവാദമായപ്പോള്‍ അദ്ദേഹം വീണ്ടും വിശദീകരിച്ചു.

പനീര്‍ശെല്‍വത്തിന് മികച്ച ജനപിന്തുണ

മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ വിമത വിഭാഗത്തിന്റെ നേതാവുമാണ് ഒ പനീര്‍ശെല്‍വം. ജയലളിത മരിച്ചതിന് ശേഷം മുഖ്യമന്ത്രി പദവി കൈകാര്യം ചെയ്ത പനീര്‍ശെല്‍വത്തിന് മികച്ച ജനപിന്തുണയുണ്ട് തമിഴ്‌നാട്ടില്‍. ഇത് അനുകൂലമാക്കാനാണ് ബിജെപിയുടെ നീക്കം.

തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുന്നു

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ് തമിഴ്‌നാട്ടില്‍. തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ പനീര്‍ശെല്‍വം സന്നദ്ധനാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്വിറ്ററില്‍ അ്‌ദേഹം ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.

എല്ലാം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം

ബിജെപിയുമായി അടുക്കുന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളിയില്ല. പക്ഷേ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമേ അക്കാര്യം പ്രഖ്യാപിക്കൂവെന്ന് പനീര്‍ശെല്‍വം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലും പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചു.

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

പനീര്‍ശെല്‍വം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ജയലളിതയുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് പനീര്‍ശെല്‍വം ദില്ലിയിലെത്തിയത്.

അണ്ണാഡിഎംകെ ലയനം ഇപ്പോഴില്ല

അണ്ണാഡിഎംകെ ഇരുവിഭാഗങ്ങള്‍ ലയിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുകക്ഷികളും നടത്തിയ ചര്‍ച്ച വഴിമുട്ടിയിരിക്കെയാണ് പനീര്‍ശെല്‍വം മറു വഴികള്‍ തേടുന്നത്. ഇദ്ദേഹത്തെ ചാക്കിലാക്കാന്‍ ബിജെപി നിരന്തര ശ്രമങ്ങള്‍ നടത്തുമുണ്ട്.

രാഷ്ട്രപതി തിരഞ്ഞെടുപ്പ്

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് അണ്ണാ ഡിഎംകെ നേതാക്കള്‍ നേരത്തെപറഞ്ഞിരുന്നു. ജയലളിതയുടെ കാലത്തും അണ്ണാഡിഎംകെ ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണച്ചിരുന്നു. പളനിസ്വാമി-പനീര്‍ശെല്‍വം വിഭാഗങ്ങള്‍ ലയിക്കാനുള്ള സാധ്യത നിലവില്‍ മങ്ങിയിട്ടുണ്ട്.

ദിനകരനെതിരേ വീണ്ടും അന്വേഷണം വേണം

അണ്ണാ ഡിഎംകെ ഔദ്യോഗിക വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറിയായ ശശികലയുടെ ബന്ധു ദിനകരനെതിരേ പാര്‍ട്ടി ചിഹ്നത്തിന് കൈക്കൂലി നല്‍കിയ കേസ് നടക്കുന്നുണ്ട്. ഈ കേസ് വീണ്ടും അന്വേഷിക്കണമെന്ന് പനീര്‍ശെല്‍വം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

ബിജെപി തേടുന്ന രണ്ട് വഴികള്‍

തമിഴ്‌നാട്ടില്‍ രജനികാന്ത് വഴിയോ പനീര്‍ശെല്‍വം വഴിയോ അധികാരം പിടിക്കാനാണ് ബിജെപിയുടെ നീക്കം. എന്നും സിനിമാ താരങ്ങള്‍ക്ക് പിന്തുണ നല്‍കിയിട്ടുള്ള രാഷ്ട്രീയമാണ് തമിഴ്‌നാട്ടിലേത്. അതുകൊണ്ട് തന്നെയാണ് രജനികാന്തിനെ ബിജെപി വലയിലാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അദ്ദേഹം പരസ്യമായി ബിജെപി സഖ്യം നിലവില്‍ പ്രഖ്യാപിച്ചിട്ടില്ല.

ബിജെപി തന്ത്രങ്ങള്‍

ദക്ഷിണേന്ത്യ പിടിക്കാന്‍ ബിജെപി തന്ത്രങ്ങള്‍ മെനയുന്നുണ്ട്. കഴിഞ്ഞ ഭുവനേശ്വര്‍ നിര്‍വാഹക സമിതി യോഗത്തില്‍ ബിജെപി എടുത്ത നിര്‍ണായ തീരുമാനത്തിന്റെ ഭാഗമായാണ് മറ്റു പാര്‍ട്ടികളില്‍ നിന്നു നേതാക്കളെ ചാടിക്കുന്നതും ലയനമുണ്ടാക്കി അധികാരത്തിലെത്തുന്നതും. ലക്ഷദ്വീപില്‍ ഒരു പാര്‍ട്ടി മുഴുവന്‍ ബിജെപിയിലേക്ക് കൂടു മാറുന്നുവെന്ന വിവരമാണ് കഴിഞ്ഞ ദിവസം വന്നത്. ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ലക്ഷദ്വീപിലെ എന്‍സിപി നേതൃത്വവും ബിജെപിയും ധാരണയിലെത്തിയെന്നായരുന്നു റിപ്പോര്‍ട്ട്.

അമിത് ഷായുടെ നേതൃത്വം

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ ചര്‍ച്ചയിലാണ് എന്‍സിപി ബിജെപി ഐക്യധാരണയുണ്ടായത്. എന്‍സിപിയുടെ പാര്‍ലമെന്റംഗമായ മുഹമ്മദ് ഫൈസലും ലക്ഷദ്വീപ് സംസ്ഥാന അധ്യക്ഷന്‍ കെഎം അബ്ദുല്‍ മുത്തലിബും ഉള്‍പ്പെടെയുള്ള എന്‍സിപി നേതാക്കള്‍ അമിത് ഷായുമായി ചര്‍ച്ച നടത്തി. എന്നാല്‍ ഇത് സാധാരണ സന്ദര്‍ശനവും ചര്‍ച്ചയും മാത്രമാണെന്ന് എംപി പറയുന്നു.

തുടക്കത്തില്‍ സഹകരണം

തുടക്കത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം. ലയനം ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കും. മുസ്ലിംകള്‍ ഭൂരിപക്ഷമുള്ള ലക്ഷദ്വീപില്‍ ബിജെപിക്ക് ഇതുവരെ സ്വാധീനം ചെലുത്താന്‍ സാധിച്ചിരുന്നില്ല. അമിത് ഷാ നടത്തിയ പുതിയ നീക്കം ബിജെപിക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ദേശീയതലത്തിലും കൂടുമാറ്റം

ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേക്കേറുന്ന വാര്‍ത്തകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മോദി തരംഗവും ബിജെപി തരംഗവും ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ ഇനി കോണ്‍ഗ്രസില്‍ രക്ഷയില്ലെന്ന് കണ്ടാണ് ഈ കൂടുമാറ്റം. അരുണാചല്‍ പ്രദേശിലും ഹിമാചല്‍ പ്രദേശിലുമാണ് ഒടുവില്‍ കോണ്‍ഗ്രസ് ജന പ്രതിനിധികള്‍ പാര്‍ട്ടി വിട്ടത്.

നേതാക്കളെ ചാക്കിലാക്കി ബിജെപി

മറ്റു പാര്‍ട്ടികളില്‍ നിന്നു നേതാക്കളെ ബിജെപിയില്‍ ചേര്‍ക്കുന്നതിന് പാര്‍ട്ടി അടുത്തിടെ പ്രത്യേക തീരുമാനം കൈക്കൊണ്ടിരുന്നു. ഒഡീഷയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഒഡീഷയും കേരളവുമാണ് ബിജെപിയുടെ പ്രധാന ലക്ഷ്യങ്ങള്‍. കേരളത്തില്‍ നിന്നു ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ പേരുകളില്‍ ഉയര്‍ന്നു കേട്ട ശശി തരൂര്‍ എംപിയും കെ സുധാകരനും റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് രംഗത്തെത്തുകയുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+