തമിഴ്‌നാട്ടില്‍ പനീര്‍ശെല്‍വം വീണ്ടും പട തുടങ്ങി; പളനിസ്വാമിയെ വലിച്ചിടാന്‍ ശ്രമം, വിശ്വാസവോട്ട്
പ്രതിപക്ഷമായ ഡിഎംകെ അംഗങ്ങളെ പുറത്താക്കിയ ശേഷമായിരുന്നു വോട്ടെടുപ്പ്. വിശ്വാസ വോട്ടെടുപ്പിനെതിരേ ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷം സഭയില്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു.
ദില്ലി: ഒരിടവേളക്ക് ശേഷം തമിഴ്‌നാട്ടില്‍ വീണ്ടും പ്രശ്‌നങ്ങള്‍ തലപൊക്കുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരേ നിയമയുദ്ധത്തിന് വീണ്ടും കളമൊരുക്കിയിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം. കേസ് സുപ്രീംകോടതി ഈ മാസം 11ന് പരിഗണിക്കും.
കേസ് പരിഗണിക്കുമ്പോള്‍ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിന്റെ സഹായം തേടിയിരിക്കുകയാണ് കോടതി. പളനിസ്വാമിയെയും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികലയെയും എതിര്‍കക്ഷികളാക്കിയാണ് പനീര്‍ശെല്‍വം വിഭാഗം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കോടതി നിലപാട് നിലവിലെ സര്‍ക്കാരിന് തിരിച്ചടിയായാല്‍ തമിഴ്‌നാട്ടില്‍ വീണ്ടും പ്രതിസന്ധി ഉടലെടുക്കും.

നിര്‍ബന്ധിച്ച് രാജിവയ്പ്പിച്ചു
പനീര്‍ശെല്‍വത്തെ നിര്‍ബന്ധിച്ച് രാജിവയ്പ്പിച്ചതാണെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. ഫെബ്രുവരി 18ന് തമിഴ്‌നാട് നിയമസഭയില്‍ നടന്ന വിശ്വാസ വോട്ട് സംഘര്‍ഷ സാഹചര്യത്തിലാണ് നടന്നതെന്നും വിശ്വാസ വോട്ട് വീണ്ടും നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

എംഎല്‍എമാരെ ഭീഷണിപ്പെടുത്തി
പളനിസ്വാമിക്ക് വേണ്ടി വോട്ട് ചെയ്യാന്‍ എംഎല്‍എമാരെ ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്തുകയായിരുന്നു. ചില എംഎല്‍എമാര്‍ ഇക്കാര്യം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. രഹസ്യബാലറ്റ് വഴി മറ്റൊരു വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും ഹര്‍ജിയില്‍ പറയുന്നു.

കെ പാണ്ഡ്യരാജന്റെ ഹര്‍ജി
പനീര്‍ശെല്‍വത്തിന്റെ അടുത്ത സഹായി കെ പാണ്ഡ്യരാജനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെയാണ് തമിഴ്‌നാട്ടില്‍ അധികാര വടംവലി തുടങ്ങിയത്. ജയലളിത രോഗബാധിതയായതോടെ അധികാരം പനീര്‍ശെല്‍വത്തിന് കൈമാറിയിരുന്നു.

ശശികലയുടെ തന്ത്രങ്ങള്‍
എന്നാല്‍ മരണ ശേഷം ജയലളിതയുടെ തോഴി ശശികല അധികാരം പിടിക്കാന്‍ ശ്രമിച്ചതോടെ കലഹങ്ങള്‍ തുടങ്ങി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത അവര്‍ മുഖ്യമന്ത്രി പദവിയും നോട്ടമിട്ടു. എന്നാല്‍ അഴിമതിക്കേസിലെ സുപ്രീംകോടതി വിധി തിരിച്ചടിയായതോടെ എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു ശശികല.

ഫെബ്രുവരിയിലെ കളി
കഴിഞ്ഞ ഫെബ്രുവരി 16നാണ് പളനിസ്വാമിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. 18ന് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നു. അതിനിടെ നാടകീയ രംഗങ്ങളാണ് തമിഴ്‌നാട്ടില്‍ അരങ്ങേറിയത്. എംഎല്‍എമാരെ മൊത്തം റിസോര്‍ട്ടില്‍ താമസിപ്പിച്ചതും ഏറെ വിവാദമായി.

പരസ്യമായ വോട്ടെടുപ്പ് വേണ്ട
234 അംഗ സഭയില്‍ 122 വോട്ട് നേടിയാണ് പളനിസ്വാമി പദവി ഉറപ്പിച്ചത്. പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കുന്ന 11 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. പരസ്യമായ വോട്ടെടുപ്പാണ് നടന്നത്. അതുകൊണ്ട് തന്നെ ഭീഷണിക്ക് മുമ്പില്‍ എംഎല്‍എമാര്‍ വഴങ്ങുകയായിരുന്നുവെന്നാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണം.

പ്രതിപക്ഷത്തെ പുറത്താക്കി
പ്രതിപക്ഷമായ ഡിഎംകെ അംഗങ്ങളെ പുറത്താക്കിയ ശേഷമായിരുന്നു വോട്ടെടുപ്പ്. വിശ്വാസ വോട്ടെടുപ്പിനെതിരേ ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷം സഭയില്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. വിശ്വാസ വോട്ടെടുപ്പിനുള്ള പ്രമേയം സ്പീക്കര്‍ അംഗീകരിച്ച കാര്യവും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. മതിയായ അംഗങ്ങളില്ലാതെ നടന്ന വോട്ടെടുപ്പ് റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications