അജ്മല്‍ കസബിന്‍റെ ചരമവാര്‍ഷികം ആചരിക്കുന്നവരെ വെടിവെച്ചു കൊല്ലണം; കര്‍ണ്ണാടക ഗവര്‍ണര്‍ വാജുഭായ് വാല
ബംഗളുരു: മുബൈ ഭീകരാക്രമണ കേസില്‍ തൂക്കിലേറ്റിയ പാക് ഭീകരന്‍ അജ്മല്‍ കസബിന്‍റെ ചരമവാര്‍ഷികം ആചരിക്കുന്നവരെ വെടിവെച്ചു കൊല്ലണമെന്ന് കര്‍ണ്ണാടക ഗവര്‍ണര്‍ വാജുഭായ് വാല. ദേശീയ സുരക്ഷ സുപ്രധാനം എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് കസബിനെ തൂക്കിലേറ്റിയതിന്റെ വാർഷികം ആചരിക്കുന്നവര്‍ക്കെതിരെയുള്ള രൂക്ഷ പരാമര്‍ശവുമായി വാജുഭായ് വാല രംഗത്തെത്തിയത്.
രാജ്യത്തെ വിറപ്പിച്ച മുബൈ ഭീകരാക്രമണത്തിനിടെ പിടിയിലായ ഏക ഭീകരനാണ് അജ്മല്‍ കസബ്. വിചാരണയക്ക് ശേഷം ഇയ്യാളെ പിന്നീട് തൂക്കിലേറ്റുകയായിരുന്നു. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് വലിയ കൈയടി കിട്ടിയ സംഭവമായിരുന്നു അതെന്നും വാജുഭായ് വാല ഓര്‍മ്മിപ്പിച്ചു.
ഒട്ടേറെ നിരപരാധികളുടെ ജീവനെടുത്ത അജ്മൽ കസബിന്റെ വിചാരണ പൂർത്തിയാക്കി അയാൾക്ക് തൂക്കുകയർ നൽകാൻ വൈകിയതായി വാജുഭായ് വാല ചൂണ്ടിക്കാട്ടി. ഇത്തരക്കാരുടെ കേസുകൾ പരിഗണിക്കുന്നതിന് പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്നും. ഇത്തരം കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് പ്രത്യേക നിയമനിർമാണം നടത്തണമെന്നും വാജുഭായ് വാല വ്യക്തമാക്കി.
ഭീകരരോട് യാതൊരുവിധ കരുണയും കാണിക്കേണ്ട ആവശ്യമില്ല. ഭീകരരെ തൂക്കിലേറ്റുന്ന വാർത്തകൾ പത്രമാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണമെന്നും വാല ആവശ്യപ്പെട്ടു. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പേരിൽ പിടിയിലാകുന്നവരുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്നും വാല കൂട്ടിച്ചേര്‍ത്തു.