ഉദ്ധവ് താക്കറെ നയിക്കും; മഹാവികാസ് അഖാഡി അധികാരത്തിലേക്ക് , മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപനം ഇന്ന്
മുംബൈ: മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യ സർക്കാർ രൂപീകരണം സംബന്ധിച്ച് സംയുക്ത പ്രഖ്യാപനം ശനിയാഴ്ച ഉണ്ടായേക്കും. ശിവസേന തലവൻ ഉദ്ധത് താക്കറെ മുഖ്യമന്ത്രികുമെന്ന് ഏറെക്കുറെ ഉറപ്പായി. കോൺഗ്രസും എൻസിപിയും താക്കറെ മുഖ്യമന്ത്രിയാകണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുകയായിരുന്നു.
സ്പീക്കർ പദവിയിലിടഞ്ഞ് കോൺഗ്രസും എൻസിപിയും: പൃഥ്വിരാജ് ചവാനെ സ്പീക്കറാക്കുന്നതിൽ എതിർപ്പ്?
മുഖ്യമന്ത്രി പദത്തിൽ ധാരണയായെങ്കിലും പ്രധാനപ്പെട്ട വകുപ്പുകൾ വിഭജിക്കുന്നതിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ടെന്നാണ് വിവരം. ആഭ്യന്തരം, ധനകാര്യം, റവന്യൂ എന്നീ വകുപ്പുകളിൽ മൂന്ന് പാർട്ടികളും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ആഭ്യന്തര വകുപ്പ് എൻസിപിക്കും ധനകാര്യം കോൺഗ്രസിനും കിട്ടിയേക്കുമെന്ന് സൂചനയുണ്ട്. എൻസിപിക്കും കോൺഗ്രസിനും ഓരോ ഉപമുഖ്യമന്ത്രിമാരും ഉണ്ടാകും.
വെള്ളിയാഴ്ച ചേർന്ന ശിവസേന- കോൺഗ്രസ്-എൻസിപി ത്രികക്ഷി യോഗത്തിൽ എൻസിപി അധ്യക്ഷൻ ശരദ് പവാറാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉദ്ധവ് താക്കറെയുടെ പേര് നിർദ്ദേശിച്ചത്. എല്ലാവരും ഒറ്റക്കെട്ടായി ഈ നിർദ്ദേശം മുന്നോട്ട് വച്ചതോടെ ഉദ്ധവ് വഴങ്ങുകയായിരുന്നുവെന്നാണ് ശിവസേനാ വൃത്തങ്ങൾ പറയുന്നത്. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്ന് ശരദ് പവാർ മാധ്യമങ്ങളോട് പറഞ്ഞു. ധാരണ പ്രകാരം 5 വർഷവും ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദത്തിൽ തുടരും.
ശിവസേനാ-കോൺഗ്രസ്- എൻസിപി ത്രികക്ഷി സർക്കാരിന് മറ്റ് ചെറു പാർട്ടികളും പിന്തുണ അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ കൂടുതൽ ചർച്ചകൾ നടക്കുന്നുണ്ട്. വൈകിട്ടോടെയാകും ഔദ്യോഗിക സഖ്യ പ്രഖ്യാപനം. മഹാവികാസ് അഖാഡി എന്ന പേരിലാകും സഖ്യ സർക്കാർ അധികാരത്തിൽ എത്തുക. സർക്കാർ രൂപീകരണ ചർച്ചകളിൽ ധാരണയായതോടെ ഗവർണറുടെ ദില്ലി യാത്ര മാറ്റിവെച്ചു.