എയര്‍ ഇന്ത്യയ്ക്ക് അന്ത്യശാസനം നല്‍കി എണ്ണക്കമ്പനികള്‍; കുടിശ്ശിക അടച്ചില്ലെങ്കില്‍ ഇന്ധനം നൽകില്ല
ദില്ലി: ഒക്ടോബര്‍ 18നകം എയര്‍ ഇന്ത്യ പ്രതിമാസ തുക അടച്ചില്ലെങ്കില്‍ ഇന്ധന വിതരണം നിര്‍ത്തി വെയ്ക്കുമെന്ന ഭീഷണിയുമായി എണ്ണക്കമ്പനികള്‍. അല്ലാത്തപക്ഷം ആറ് പ്രധാന ആഭ്യന്തര വിമാനത്താവളങ്ങളില്‍ ഇന്ധന വിതരണം നിര്‍ത്തിവയ്ക്കുമെന്ന് പിഎസ്യു ഓയില്‍ മേജര്‍മാര്‍ അറിയിച്ചു. പ്രതിമാസ പണമടയ്ക്കലിന്റെ അഭാവത്തില്‍ വിതരണം നിര്‍ത്തിവെക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഒസിഎല്‍), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നീ മൂന്ന് എണ്ണ പൊതുമേഖലാ സ്ഥാപനങ്ങള്‍ വ്യാഴാഴ്ച എയര്‍ ഇന്ത്യയ്ക്ക് അയച്ച കത്തില്‍ പറയുന്നു.
കടുത്ത പ്രതിസന്ധിയിൽ ദേവസ്വം ബോർഡ്; ശമ്പളം കൊടുക്കാൻ പോലും കാശില്ല, പ്രതിമാസം വേണ്ടത് 26 കോടി!
ആഗസ്റ്റില്‍ എയര്‍ ഇന്ത്യ ഇന്ധന ബില്ലുകളില്‍ 5,000 കോടി രൂപ കുടിശ്ശിക വരുത്തിയെന്നും എട്ട് മാസമായി പേയ്‌മെന്റുകള്‍ വൈകുന്നതായും ഇന്ധന ചില്ലറ വ്യാപാരികള്‍ പറയുന്നു. ആഗസ്റ്റ് 22 ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പ് ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നിവ കൊച്ചി, മൊഹാലി, പൂനെ, പട്ന, റാഞ്ചി, വിശാഖ് എന്നീ ആറ് വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യയിലേക്കുള്ള ഇന്ധന വിതരണം നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ ഇടപെടലിന് ശേഷം സെപ്റ്റംബര്‍ 7 ന് അവര്‍ ഇന്ധന വിതരണം പുനരാരംഭിച്ചു.
ഒക്ടോബര്‍ 5ന് എണ്ണക്കമ്പനികള്‍ എയര്‍ ഇന്ത്യയോട് പ്രതിമാസ തുക അടച്ചില്ലെങ്കില്‍ ഒക്ടോബര്‍ 11 മുതല്‍ ആറ് പ്രധാന ആഭ്യന്തര വിമാനത്താവളങ്ങളില്‍ ഇന്ധന വിതരണം നിര്‍ത്തുമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്ധന വിതരണം നിര്‍ത്തരുതെന്ന് ഒഎംസികളോട് അഭ്യര്‍ത്ഥിച്ച് എയര്‍ ഇന്ത്യ വ്യാഴാഴ്ച ഒരു കത്ത് അയച്ചു.
ഒഎംസി ഇതിന് വ്യാഴാഴ്ച തന്നെ മറുപടി എഴുതി, ''ഇന്ധന വിതരണം നിര്‍ത്തലാക്കുന്നതിനെതിരെ ഒഎംസികളോട് അഭ്യര്‍ത്ഥിച്ച് 2019 ഒക്ടോബര്‍ 10 ലെ നിങ്ങളുടെ കത്ത് ഞങ്ങള്‍ സ്വീകരിക്കുന്ന സമയത്ത്, ഒറ്റത്തവണ പണമടയ്ക്കല്‍ സംബന്ധിച്ച് സമയപരിധികളൊന്നും പരാമര്‍ശിച്ചിട്ടില്ലെന്ന് നിരീക്ഷിക്കപ്പെട്ടു. എന്നിരുന്നാലും, നിങ്ങളുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത്, 2019 ഒക്ടോബര്‍ 18 മുതല്‍ വിതരണം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയാണ്.'' ഇതായിരുന്നു കത്തിലെ ഉള്ളടക്കം. കുടിശ്ശിക, ഒറ്റത്തവണ കുടിശ്ശികയായി തീര്‍ക്കണമെന്ന് ഒഎംസികള്‍ എയര്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു, അത് പരാജയപ്പെട്ടാല്‍ തീരുമാനം അവലോകനം ചെയ്യുകയും മുകളിലുള്ള അറിയിപ്പ് അനുസരിച്ച് വിതരണം നിര്‍ത്തുകയും ചെയ്യുമെന്ന് കത്തില്‍ പറയുന്നു.
അതേസമയം 60,000 കോടി രൂപയുടെ കടമുള്ള എയര്‍ ഇന്ത്യയിലെ ഓഹരി ഈ വര്‍ഷം നവംബര്‍ മുതല്‍ തിരിച്ചുനല്‍കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ കേന്ദ്രം ഒരുങ്ങുകയാണ്. 2018-19 ല്‍ ദേശീയ വിമാനക്കമ്പനിയുടെ നഷ്ടം ഏകദേശം 8,400 കോടി രൂപയാണ്.