മുസ്ലീം പ്രദേശത്തേക്ക് പോകില്ലെന്ന് ഓല കാബ് ഡ്രൈവര്‍! മുസ്ലീമായ മാധ്യമപ്രവര്‍ത്തകനെ ഇറക്കിവിട്ടു
ജാമിയ നഗറിലേക്ക് ഓല കാബ് ബുക്ക് ചെയ്ത മാധ്യമപ്രവര്‍ത്തകനെ വഴിയില്‍ ഇറക്കി വിട്ട് ഓല കാബ് ഡ്രൈവര്‍. ദില്ലി ജാമിയ നഗറിലേക്കാണ് മാധ്യമ പ്രവര്‍ത്തകനായ അഷ്റഫ് കാബ് ബുക്ക് ചെയ്തത്. എന്നാല്‍ ജാമിയ നഗറിലേക്കാണെന്ന് വ്യക്തമായ ഡ്രൈവര്‍ അഷ്റഫിനെ പാതി വഴിയില്‍ ഇറക്കിവിട്ടതായാണ് റിപ്പോര്‍ട്ട്.
ജാമിയ മുസ്ലീം കോളനിയാണെന്നും അതുപോലെ വൃത്തികെട്ട കോളനിയിലേക്ക് താന്‍ പോകില്ലെന്നും വ്യക്തമാക്കിയാണ് ഡ്രൈവര്‍ അഷ്റഫിനെ ഇറക്കി വിട്ടത്.തനിക്ക് ഉണ്ടായ ദുരനുഭവം ട്വിറ്ററിലൂടെയാണ് അഷ്റഫ് വിവരിച്ചത്.
കാബ് ബുക്ക് ചെയ്തു
ദക്ഷിണ ദില്ലിയിലെ ബികെ ദത്ത് കോളനിയില്‍ നിന്നാണ് ജാമിയ മിലിയ സര്‍വ്വകലാശാലയ്ക്ക് സമീപമുള്ള തന്‍റെ വീട്ടിലേക്ക് പോകാന്‍ അഷ്റഫ് ഓല കാബ് ബുക്ക് ചെയ്യുന്നത്. എന്നാല്‍ ജാമിയ നഗറിലേക്കാണ് പോകേണ്ടതെന്ന് വ്യക്തമായ ഡ്രൈവര്‍ താന്‍ അവിടേക്ക് പോകില്ലെന്നായി. അതേസമയം ബുക്ക് ചെയ്ത കാബ് യാത്രക്കാരന് പോകേണ്ട ഇടത്ത് എത്തിക്കേണ്ടത് ഓലയുടെ ഉത്തരവാദിത്തമാണെന്ന് അഷറഫ് തര്‍ക്കിച്ചു. ഇതോടെയാണ് ഡ്രൈവര്‍ വാഹനമെടുക്കാന്‍ തയ്യാറായത്.
എന്നാല്‍
എന്നാല്‍ യാത്രാമധ്യേ തനിക്ക് പോകേണ്ട ഇടത്ത് കൂടിയല്ല വാഹനം പോകുന്നതെന്ന് അഷ്റഫിന് വ്യക്തമായി. ഇതോടെ അഷ്റഫ് ഓലയുടെ എമര്‍ജന്‍സി നമ്പറില്‍ ബുക്ക് ചെയ്ത് കാര്യം ധരിപ്പിച്ചു. ഉടനെ തന്നെ മറ്റൊരു വാഹനം സ്ഥലത്ത് എത്തിക്കാമെന്നും ഓല അഷ്റഫിന് ഉറപ്പു നല്‍കി. സുരക്ഷയെ കരുതി മറ്റൊരു വാഹനം വരും വരെ കാത്ത് നില്‍ക്കാനും വാഹനത്തില്‍ നിന്നും ഇറങ്ങരുതെന്നും ഓല നിര്‍ദ്ദേശിച്ചു.
ആള്‍ക്കൂട്ടം
എന്നാല്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തി വണ്ടി നിര്‍ത്തിയ ആല ഡ്രൈവര്‍ ചില പ്രാദേശികരായ ആളുകളേയും അയാളുടെ സുഹൃത്തുക്കളേയും വിളിച്ചു വരുത്തി. വാഹനത്തില്‍ ഇരിക്കുന്നത് പന്തിയല്ലെന്ന് വ്യക്തമായതോടെ അഷ്റഫ് മെല്ലെ വാഹനത്തില്‍ നിന്ന് പുറത്ത് ഇറങ്ങി. ഇതിനിടെ ഓലയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തണുത്ത പ്രതികരണമാണ് ലഭിച്ചത്. പിന്നീട് സ്ഥിതി കുറേ ക്കൂടി വഷളാകുമെന്ന് വ്യക്തമായതോടെ വാഹനം ഉപേക്ഷിച്ച് ഇയാള്‍ അടുത്തുള്ള മെട്രോ സ്റ്റേഷനിലേക്ക് ഓടി. ഇടയ്ക്ക് പോലീസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തണുത്ത പ്രതികരണം തന്നെയായിരുന്നു ലഭിച്ചതെന്നും അഷ്റഫ് പറയുന്നു.
പരാതി
മെട്രോ സ്റ്റേഷനില്‍ എത്തിയ ഉടനെ അവിടെ പട്രോളിങ്ങ് നടത്തിയിരുന്ന പോലീസുകാരോട് താന്‍ കാര്യങ്ങള്‍ പറഞ്ഞെന്നും പിന്നീട് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയെന്നും അഷ്റഫ് പറയുന്നു. അതേസമയം പരാതി പെട്ടിട്ടും ഓലയുടെ ഭാഗത്ത് നിന്ന് ഒരു രീതിയിലുള്ള പ്രതികരണവും ഉണ്ടായില്ലെന്നും ഏഅഷ്റഫ് പറഞ്ഞു.
|
പ്രതിഷേധം
സംഭവത്തിന്‍റെ കുറിപ്പ് അഷ്റവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചപ്പോള്‍ മാത്രമാണ് ഓല ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തുനിഞ്ഞത്. ഡ്രൈവറെ പുറത്താക്കിയെന്നും തങ്ങൾക്ക് മതേതരമായ നിലപാടാണ് ഉള്ളതെന്നും കാണിച്ച് ഓല ട്വീറ്റ് ചെയ്തു. അസദിനുണ്ടായ അനുഭവം തങ്ങളെ ഞെട്ടിച്ചെന്നായിരുന്നു ഓല കാബിന്‍റെ വിശദീകരണം.