രാഹുൽ ഗാന്ധി ഇസ്ലാം മതം സ്വീകരിച്ചു; സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും ദൃശ്യങ്ങളും, സത്യം ഇതാണ്
ദില്ലി: തിരഞ്ഞെടുപ്പിന് മുൻപും ശേഷവുമെല്ലാം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരായ വിമർശനങ്ങളും വ്യാജ വാർത്തകളും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. രാഹുലിന്റെ ജാതിയെച്ചൊല്ലി ബിജെപി നേതാക്കൾ തിരഞ്ഞെടുപ്പ് സംവാദം ചൂടുപിടിപ്പിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ക്ഷേത്ര സന്ദർശനങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ ഏത് ജാതിയാണെന്ന് വ്യക്തമാക്കണമെന്ന് ബിജെപി നേതാക്കൾ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേടിയ ഉജ്ജ്വല വിജയത്തിന് ശേഷം രാഹുൽ ഗാന്ധിയുടെ മതവും ജാതിയും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാവുകയാണ്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രാഹുൽ ഗാന്ധി ഇസ്ലാം മതം സ്വീകരിച്ചുവെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം. ഇതിന് തെളിവായി ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. വിശദാംശങ്ങൾ ഇങ്ങനെ
ഹിന്ദി ഹൃയദഭൂമിയിലെ വിജയം
ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കോൺഗ്രസ്. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും പതിനഞ്ച് വർഷമായി തുടരുന്ന ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് ഭരണത്തിലേറിയത്. രാജസ്ഥാനിലാകട്ടെ 2013ലേറ്റ നാണംകെട്ട തോൽവിക്ക് ശക്തമായ മറുപടി കൊടുക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.
ശക്തനായ നേതാവ്
കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് രാഹുൽ ഗാന്ധി എത്തിയതിന്റെ ഒന്നാം വാർഷികത്തിലാണ് തിരഞ്ഞെടുപ്പ് ഫലം വന്നത്. കോൺഗ്രസിന്റെ വിജയശിൽപ്പി രാഹുൽ ഗാന്ധിയാണെന്ന് എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പദത്തിനായുള്ള ചരടുവലികളും പരാതികൾക്കിട നൽകാതെ രമ്യമായി പരിഹരിക്കാൻ രാഹുലിന് സാധിച്ചു. മോദിയെ നേരിടാനുള്ള ശക്തമായ എതിരാളി രാഹുൽ തന്നെയാണെന്ന് പ്രതിപക്ഷ നിരയിൽ നിന്നും അഭിപ്രായം ഉയരുകയും ചെയ്തു.
രാഹുൽ ഗാന്ധി ഇസ്ലാമായി
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാഹുൽ ഗാന്ധി ഇസ്ലാം മതം സ്വീകരിച്ചു എന്ന വാദവുമായാണ് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വൃദ്ധനായ മുസ്ലീം പുരോഹിതൻ പ്രാർത്ഥിക്കുന്നത് ഭക്തിപൂർവ്വം നിൽക്കുന്ന രാഹുലിനെയാണ് വീഡിയോയിൽ കാണുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും രാഹുലിനൊപ്പമുണ്ട്.
വ്യാപകമായി പ്രചരിക്കുന്നു
മോദിമാമ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം എഴുപതിനായിരത്തിൽ അധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. നാൽപ്പതിനായിരത്തിൽ അധികം ആളുകൾ ഷെയർ ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കുന്ന നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.
വാസ്തവം ഇതാണ്
2016 സെപ്റ്റംബർ പത്താം തീയതിയിലെ ഒരു വീഡിയോ ദൃശ്യമാണ് രാഹുൽ ഗാന്ധി മതം മാറിയെന്ന വാർത്തകർക്കായി പ്രചരിപ്പിക്കുന്നത്. ഉത്തർപ്രദേശിലെ അംബേദ്കർ നഗർ കോളനിയിൽ കിച്ചൗച്ച ഷരീഫ് ദർഗയിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തിയതിന്റെ ദൃശ്യങ്ങളാണിത്.
അയോധ്യ സന്ദർശനത്തിനിടെ
2016ൽ അയോദ്ധ്യ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി ഹനുമാൻഗർഗ് അമ്പലവും അംബേദ്കർ നഗർ കോളനിയിലെ ഷരീഫ് ദർഗയും സന്ദർശിച്ചിരുന്നു. അന്ന് 30 മിനിറ്റോളം സമയം രാഹുൽ ഗാന്ധി ദർഗയിൽ ചിലവഴിക്കുകയും ചെയ്തു. 2 വർഷം പഴക്കമുള്ള ഈ വീഡിയോ ആണ് രാഹുസിനെതിരെയുള്ള ആയുധമാക്കാൻ രാഷ്ട്രീയ എതിരാളികൾ ഉപയോഗിക്കുന്നത്.
മോദിയുടെ പോസ്റ്ററിൽ കരി ഓയിൽ
സച്ചിന്‍ പൈലറ്റ് മോദിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നത് കണ്ടോ എന്ന അടിക്കുറുപ്പോടെ ഒരു ചിത്ര വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നിരവധിയാളുകൾ പോസ്റ്റ് ഷെയർ ചെയ്യുകയും സച്ചിൻ പൈലറ്റിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു
സത്യം ഇതായിരുന്നു
മോദിയുടെ പോസ്റ്ററില്‍ കരിഓയില്‍ ഒഴിച്ചത് സച്ചിന്‍ പൈലറ്റായിരുന്നില്ല. മറിച്ച് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് നേതാവ് സത്യജീത്ത് താമ്പേ ആയിരുന്നു. പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്‌റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് മോദിയുടെ പോസ്റ്റില്‍ താമ്പേ കരി ഓയില്‍ പ്രയോഗം നടത്തിയത്. 2018 ഒക്ടോബര്‍ 11 നായിരുന്നു സംഭവം നടന്നത്. സംഭവം വിവാദമായതോടെ താമ്പെ തന്നെ വിശദീകരണവുമായി രംഗത്തെത്തി.
നീ എന്റെ സഹോദരന്റെ മകനല്ലേ; ജ്യോതിരാദിത്യ സിന്ധ്യയെ ചേർത്തുപിടിച്ച് വസുന്ധര; മഞ്ഞുരുകുന്നു
മഞ്ജു പിന്‍മാറിയതോടെ വനിതാ മതില്‍ വിജയിപ്പിക്കേണ്ടത് 'അമ്മ'-ദിലീപ് ഫാന്‍സിന്റെ അഭിമാനപ്രശ്‌നമായി