സുമിത്ര മഹാജനല്ല ഓം ബിർള, എംപിമാരെ വരച്ച വരയിൽ നിർത്തി പുതിയ സ്പീക്കർ, തരൂരിനടക്കം കണക്കിന് കിട്ടി!
ദില്ലി: മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്റെ പ്രത്യേകത പെരുമാറ്റത്തിലെ സൗമ്യതയാണ്. സഭ നിയന്ത്രിക്കുമ്പോഴും അംഗങ്ങളെ ശാസിക്കുമ്പോള്‍ പോലും ചിരിയോടെ ആയിരുന്നു സുമിത്ര മഹാജന്റെ ഇടപെടുകള്‍. എന്നാല്‍ പുതിയ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ആളിത്തിരി കര്‍ക്കശക്കാരനാണ്.
അക്കാര്യം ലോക്‌സഭയിലെ എംപിമാര്‍ക്ക് രണ്ട് ദിവസം കൊണ്ട് തന്നെ മനസ്സിലായിട്ടുണ്ട്. സഭയിലെ ചട്ടം മറന്ന് പെരുമാറുന്നവരെ കര്‍ശനമായി തന്നെ സ്പീക്കര്‍ ചട്ടം ഓര്‍മ്മപ്പെടുത്തുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം സഭയില്‍ കണ്ടത്. കേരളത്തില്‍ നിന്നുളള എംപിമാര്‍ക്ക് സ്പീക്കറുടെ കയ്യില്‍ നിന്നും കണക്കിന് കിട്ടുകയുണ്ടായി.

കർശനക്കാരൻ ബിർള
മുത്തലാഖ് ബില്ലും ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സ്വകാര്യ ബില്ലുമടക്കം അവതരിപ്പിക്കപ്പെട്ട ദിവസമായ വെള്ളിയാഴ്ച ലോക്‌സഭ ബഹളമയമായിരുന്നു. പലപ്പോഴും സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കര്‍ശനമായി തന്നെ ഇടപെടേണ്ടതായി വന്നു. അംഗങ്ങള്‍ എഴുന്നേറ്റ് നിന്നപ്പോള്‍ സ്പീക്കര്‍ എഴുന്നേറ്റ്, താന്‍ എഴുന്നേറ്റാല്‍ അംഗങ്ങള്‍ ഇരിക്കണം എന്നാണ് സഭാ ചട്ടമെന്ന് പല തവണ ഓര്‍മ്മപ്പെടുത്തി.

ഉടക്കിട്ട് സ്പീക്കർ
കേരളത്തില്‍ നിന്നുളള എംപിമാരുമായിട്ടായിരുന്നു പ്രധാനമായും സ്പീക്കറുടെ ഉടക്ക്. പലപ്പോഴും സഭയില്‍ സംസാരിക്കുകയും സീറ്റില്‍ ഇരിക്കാതിരിക്കുകയും ചെയ്ത എംപിമാരെയെല്ലാം സ്പീക്കര്‍ വരച്ച വരയില്‍ നിര്‍ത്തി. സഭാ നടപടികള്‍ പുരോഗമിക്കുമ്പോള്‍ അംഗങ്ങള്‍ പരസ്പരം സംസാരിക്കരുതെന്ന് സ്പീക്കര്‍ റൂളിംഗ് ഇറക്കി.

തരൂരിന് കിട്ടി
ആരെങ്കിലും അത്തരത്തില്‍ പെരുമാറിയാല്‍ പേരെടുത്ത് വിളിക്കുമെന്നും ആദ്യം തന്നെ സ്പീക്കര്‍ ഓര്‍മ്മപ്പെടുത്തി. ആദ്യം പണി കിട്ടിയത് തിരുവനന്തപുരം എംപി ശശി തരൂരിന് ആയിരുന്നു. തരൂരും കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനും കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രജ്ഞന്‍ദാസ് ചൗധരിയും തമ്മിലായിരുന്നു സഭയിലെ കൂടിയാലോചനകള്‍.

ഓട് പൊളിച്ച് ഇറങ്ങിയവരല്ല
തരൂരിനെ സ്പീക്കര്‍ പേരെടുത്ത് വിളിച്ചു. മാത്രമല്ല സീറ്റ് മാറി ചെന്ന് തരൂരിനോട് സംസാരിച്ച് കൊണ്ടിരുന്ന അധീര്‍ രജ്ഞന്‍ ചൗധരിയെ വിളിച്ച് സ്വന്തം സീറ്റില്‍ ഇരുത്തുകയും ചെയ്തു. സ്പീക്കറുടെ നിയന്ത്രണങ്ങള്‍ തുടര്‍ന്നതോടെ പ്രതിപക്ഷത്തെ എംപിമാര്‍ രോഷം കൊണ്ടു. തങ്ങളാരും ഓട് പൊളിച്ച് ഇറങ്ങിയവരല്ലെന്നും ജനം വോട്ട് ചെയ്ത് വന്നതാണ് എന്നും എറണാകുളം എംപി ഹൈബി ഈഡന്‍ വിളിച്ച് പറഞ്ഞു.

ഇത് പ്രൈമറി സ്‌കൂള്‍ അല്ല
രണ്ടാം നിരയിലിരുന്ന് സംസാരിച്ച തോമസ് ചാഴിക്കാടനും ബെന്നി ബെഹനാനും സ്പീക്കറുടെ ശാസന കേട്ടു. ഇത് പ്രൈമറി സ്‌കൂള്‍ അല്ലെന്നാണ് ടിഎന്‍ പ്രതാപന്‍ എംപി സ്പീക്കറുടെ നിയന്ത്രണങ്ങളോട് പ്രതികരിച്ചത്. സഭാ ചട്ടങ്ങള്‍ ലംഘിക്കുന്നത് സ്പീക്കറാണെന്ന് അസദ്ദുദ്ദീന്‍ ഒവൈസി കുറ്റപ്പെടുത്തി. ചോദ്യോത്തര വേളയില്‍ മോദിയെ പുകഴ്ത്തിയ ഭരണകക്ഷി എംപിമാരെയും സ്പീക്കര്‍ അതിനിടെ നിയന്ത്രിക്കുകയുണ്ടായി.












Click it and Unblock the Notifications