കൊവിഡിന്റെ പുതിയ വകഭേദത്തെ പേടിക്കണോ? : അറിയേണ്ടതെല്ലാം
മുംബൈ: ഏപ്രില്‍ ഏഴിനാണ് കൊവിഡിന്റെ പുതിയ വകഭേദം എക്സ്-ഇ മുംബൈയില്‍ സ്ഥിരീകരിച്ചത്. 376 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ വകഭേദം സ്ഥിരീകരിച്ചയാള്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒമിക്രോണ്‍ വകഭേദത്തേക്കാള്‍ പത്ത് ശതമാനം വ്യാപന ശേഷി കൂടുതലാണ് എക്‌സ് - ഇ വകഭേദത്തിന്. രോഗം സ്ഥിരീകരിച്ചയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടറുമാര്‍ അറിയിച്ചിട്ടുണ്ട്. എക്സ് ഇ വകഭേദം യുകെയിലാണ് ആദ്യമായി കണ്ടെത്തിയത്.
ഒമിക്രോണിന്റെ രണ്ട് ഉപവകഭേദങ്ങളുടെ സംയോജനമോ പുനസംയോജനമോ ആണ് എക്‌സ് ഇ വകഭേദം. ആദ്യഘട്ട പഠനങ്ങള്‍ പ്രകാരം ബിഎ.2 നേക്കാള്‍ വളര്‍ച്ചയുണ്ടെന്നും പരിശോധയില്‍ നിന്ന് ഇവര്‍ക്ക് അതിവിദഗ്ധമായി രക്ഷപ്പെടാമെന്നും പറയുന്നു. ഈ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പഠനങ്ങള്‍ അനുസരിച്ച് ബിഎ.2 നേക്കാള്‍ 10 മടങ്ങ് കൂടുതല്‍ ട്രാന്‍സ്മിസിബിള്‍ ആണ് പുതിയ വകഭേദം. ഉയര്‍ന്ന ട്രാന്‍സ്മിസിബിലിറ്റി നിരക്ക് കാരണം ഇതിനെ ആശങ്കയുടെ വകഭേദം എന്ന് കൂടി വിളിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍.

ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 90 ശതമാനത്തിന് അധികം കൊവിഡ് കേസുകളും ഒമിക്രോണ്‍ കേസുകളാണ്. ബിഎ 1, ബിഎ 2 എന്നിവയായിരുന്നു ഇതില്‍ പ്രധാനമായും റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നത്.
വളരെ കുറവായ അളവില്‍ ബിഎ.3 എന്നൊരു ഉപ വകഭേദവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആദ്യ ഘട്ടത്തില്‍ ബിഎ 1 ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇന്ത്യയില്‍ മൂന്നാം തരംഗം സംഭവിച്ചപ്പോള്‍ കൂടുതലായും ബിഎ 2ആണ് റിപ്പോര്‍ട്ട് ചെയ്തത്. ബിഎ 1 നേക്കാള്‍ വലിയ രീതിയിലാണ് ബിഎ 2 വ്യാപിച്ചിരുന്നത്. ബിഎ 2 വലിയ അപകടകാരിയുമായിരുന്നില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ലോകത്താകമാനം കഴിഞ്ഞ മാസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത് ബിഎ 2 കേസുകള്‍ ആയിരുന്നു. ലോകാരോഗ്യ സംഘടന ഇതു സംബന്ധിച്ച കണക്കുകളും പുറത്തുവിട്ടു. ബിഎ 1 വകഭേദത്തിന്റെ ആധിക്യം കുറയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ ഇ വകഭേദം ഇതിനകം തന്നെ വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെല്‍റ്റയുടെയും ഒമിക്രോണിന്റെയും സ്വഭാവമുളള മ്യൂട്ടേഷനുകള്‍ അടങ്ങിയ വകഭേദങ്ങളും വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

''ലോകമെമ്പാടുമുള്ള നിലവിലെ വലിയ രോഗവ്യാപനം കണക്കിലെടുക്കുമ്പോള്‍, റീകോമ്പിനന്റുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ വകഭേദങ്ങള്‍ ഉണ്ടായിവരുന്നത് തുടരാന്‍ സാധ്യതയുണ്ട്. കൊറോണ വൈറസുകള്‍ക്കിടയില്‍ പുനഃസംയോജനം സാധാരണമാണ്, ഇതിനെ പ്രതീക്ഷിച്ച മ്യൂട്ടേഷന്‍ സംഭവമായി കണക്കാക്കപ്പെടുന്നു,'' ഡബ്ല്യുഎച്ച്ഒ അടുത്തിടെ നടത്തിയ അപ്‌ഡേഷനാണിത്.

പുതിയ വകഭേദം എക്സ് ഇ എങ്ങനെയാണ് മറ്റു വകഭേദങ്ങളില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നതെന്ന് സംബന്ധിച്ച് നിലവില്‍ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. വ്യാപകശേഷിയെക്കുറിക്കുന്ന റിപ്പോര്‍ട്ടുകള്‍ മാത്രമാണ് പുറത്തുവന്നിട്ടുളളത്. ബിഎ.2 വകഭേദത്തേക്കാള്‍ പത്ത് ശതമാനം കൂടുതല്‍ വ്യാപനശേഷി ഈ എക്‌സ് ഇ വകഭേദത്തിനുണ്ട്. മറ്റു വിവരങ്ങളൊന്നും ഈ വകഭേദത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ കണ്ടെത്താനായിട്ടില്ല. നിലവില്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. മൂന്ന് മാസം മുമ്പ് കണ്ടെത്തിയ എക്‌സ് ഇ രോഗവ്യാപനത്തിന് കാരണമായിട്ടില്ല.
മൂന്ന് മാസം മുമ്പ് കണ്ടെത്തിയ എക്‌സ്ഇ കാര്യമായ രോഗ വ്യാപനത്തിന് കാരണമായിട്ടില്ല എന്നതാണ് ഇപ്പോള്‍ ഭയപ്പെടേണ്ട എന്നതിന് കാരണം. ബിഎ.1 അല്ലെങ്കില്‍ ബിഎ.2 യില്‍ നിന്ന് വ്യത്യസ്തമാണ് എക്‌സ്ഇ വകഭേദം എന്ന് ക്ലിനിക്കല്‍ പരിശോധനകളില്‍ ഇതിനകം കണ്ടെത്തിയിട്ടില്ല. കൊവിഡിന്റെ മറ്റ് ഒമിക്രോണ്‍ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അതിതീവ്ര രോഗാവസ്ഥ പ്രവചിക്കുന്നൊന്നുമില്ല. എക്‌സ്ഇ വകഭേദത്തെ ഒമിക്രോണില്‍ നിന്ന് വ്യത്യസ്തമായും ആരോഗ്യ പ്രവര്‍ത്തകര്‍ പരിഗണിക്കുന്നില്ല

ഇന്ത്യയില്‍ പുതിയ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ തള്ളിക്കളയാനാകില്ല. യാത്രാ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് വീണ്ടും വിമാന സര്‍വീസുകളും സജീവമാണ്. ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യുമ്പോഴേക്കും രോഗം പരമാവധി ആളുകളിലേക്ക് എത്തിയിട്ടുണ്ടാകും. റിപ്പോര്‍ട്ട് ചെയ്യാന്‍ എടുക്കുന്ന കാലതാമസം മാത്രമേയുള്ളു.

വൈറസ് വീണ്ടും വീണ്ടും ജനിതകമാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ പുതിയൊരു തരംഗത്തിനുള്ള സാധ്യതകളും പൂര്‍ണമായും തള്ളിക്കളയാനാകില്ല. പുതിയ വകഭേദം ഉണ്ടാവുന്നില്ലെങ്കില്‍ പുതിയൊരു തരംഗം ഉണ്ടാകില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയില്‍ ഏകദേശം ഏകദേശം 40 മുതല്‍ 50 ശതമാനം വരെ പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്.
മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ കൊണ്ടുവന്നിരുന്നു. മഹാരാഷ്ട്രയെ കൂടാതെ ഡല്‍ഹിയിലും ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴയില്ല എന്നതുള്‍പ്പടെയുള്ള തീരുമാനങ്ങളിലേക്കാണ് സംസ്ഥാന സര്‍ക്കാരുകള്‍ നീങ്ങിയത്. പൊതുസ്ഥലങ്ങളില്‍ ആള്‍ക്കൂട്ടത്തിന് ഉള്‍പ്പെടെ നിയന്ത്രണങ്ങളൊന്നും ഈ സംസ്ഥാനങ്ങളില്‍ ഇനിയുണ്ടാകില്ല. ബംഗാളിലും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. ദുരന്തനിവാരണ നിയമപ്രകാരം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്. രണ്ട് വര്‍ഷം നീണ്ടുനിന്ന നിയന്ത്രണങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്. അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷ്‌കര്‍ഷിച്ച പ്രകാരമുള്ള മാസ്‌കും ശുചിത്വവും തുടരണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
കൊവിഡ് നിയമലംഘനത്തിന് ഇനി മുതല്‍ ദുരന്തനിവാരണ നിയമപ്രകാരമുള്ള കേസ് ഉണ്ടാകില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞുവരികയാണ് ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്.
വ്യാഴാഴ്ച സംസ്ഥാനത്ത് 291 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 2398 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30, തൃശൂര്‍ 19, കൊല്ലം 16, ആലപ്പുഴ 15, പത്തനംതിട്ട 13, ഇടുക്കി 9, മലപ്പുറം 9, കണ്ണൂര്‍ 9, വയനാട് 5, കാസര്‍ഗോഡ് 3, പാലക്കാട് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 323 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 68,264 ആണ്.












Click it and Unblock the Notifications