യെച്ചൂരിക്കൊപ്പം അടിയുറച്ച് നിന്നു; കാരാട്ട് വിലങ്ങ് തടിയായ രാഷ്ട്രപതി മോഹം, മമതയോട് അടിപതറിയ 1984
കൊല്‍ക്കത്ത: ലോക്‌സഭ സ്പീക്കര്‍ പദവിയിലെത്തിയ ഏക സിപിഎം നേതാവായിരുന്നു സോമനാഥ ചാറ്റര്‍ജി. വൃക്ക സംബന്ധമായ തകരാറിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ഇന്നലെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റയത്. പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.
പത്തുതവണ ലോക്‌സഭാംഗമായിരുന്ന സോമനാഥ് ചാറ്റര്‍ജി ഇടതുപക്ഷത്തിന്റെ കൂടി പിന്തുണയുണ്ടായിരുന്ന ഒന്നാം യുപിഎ സര്‍ക്കാറിന്റെ കാലത്ത് (2004 മുതല്‍ 2009) വരെ സ്പീക്കറായിരുന്നു. 2008 ല്‍ പാര്‍ട്ടി വിരുദ്ധ നിലപാടിന്റെ പേരില്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. പാര്‍ട്ടിയില്‍ യെച്ചൂരി പക്ഷത്ത് അടിയിറച്ച് നിന്ന് അദ്ദേഹം കാരാട്ടിനെതിരെ പലപ്പോഴും രൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചു വന്നു.
ജനനം,പഠനം
സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനും ഹൈക്കോടതി ജഡ്ജിയുമായിരുന്ന നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയുടേയും ബിനാപനി ദേബിയുടേയും മകനായി 1929 ജൂലൈ 25 ന് ബ്രിട്ടീഷ് ഇന്ത്യുയുടെ ഭാഗമായിരുന്ന അസമിലാണ് സോമനാഥ് ചാറ്റര്‍ജി ജനിക്കുന്നത്. പ്രഥാമിക വിദ്യാഭ്യാസത്തിന് ശേഷം കൊല്‍ക്കത്തിയിലെ പ്രസിഡന്‍സി കോളേജ്, കല്‍ക്കത്ത യൂണിവേഴ്‌സിറ്റി, കേംബ്രിഡ്ജിലെ ജീസസ് കോളേജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി.
1968 ല്‍ സിപിഎം അംഗം
കൊല്‍ക്കത്ത ഹൈക്കോടതിയിലെ അഭിഭാഷകാനായി പ്രാക്ടീസ് ചെയ്തുവന്നിരുന്ന അദ്ദേഹം1968 ല്‍ സിപിഎം അംഗമായി. 1971 ല്‍ അദ്ദേഹത്തിന്റെ പിതാവ് നിര്‍മ്മല്‍ ചന്ദ്ര ബാനര്‍ജിയുടെ മരണത്തേ തുടര്‍ന്ന് ഒഴിവുവന്ന സീറ്റില്‍ സിപിഎം പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചി ജയിച്ച് ആദ്യമായി ലോക്‌സഭയിലേക്ക്.
1984 ല്‍ ജാദവ്പൂരില്‍
പതിനൊന്ന് തവണ തിരഞ്ഞെടുപ്പിനെ നേരിട്ട അദ്ദേഹം പത്തുതവണയും വിജയം കണ്ട് ലോക്‌സഭയിലെത്തി. പരാജയം നേരിട്ടത് 1984 ല്‍ ജാദവ്പൂരില്‍ മാത്രം. ഇന്നത്തെ ബംഗാള്‍ മുഖ്യമന്ത്രിയും അന്നത്തെ കോണ്‍ഗ്രസ്സിന്റെ യുവപോരാളിയുമായ മമത ബാനാര്‍ജിയായിരുന്നു ജാദവ് പൂരില്‍ സോമനാഥ് ചാറ്റര്‍ജിയെ പരാജയപ്പെടുത്തിയത്.
2004 ല്‍
1989 മുതല്‍ 2004 വരെ സിപിഎം പാര്‍സമെന്ററി പാര്‍ട്ടി നേതാവായ അദ്ദേഹം 2004 ല്‍ ഇടതുപക്ഷത്തിന്റെ കൂടി പിന്തുണയില്‍ അധികാരത്തില്‍ എത്തിയ ഒന്നാം യുപിഎ സര്‍ക്കാറിന്റെ പ്രോടേം സ്പീക്കറും പിന്നീട് സ്പീക്കറുമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ആണവക്കരാര്‍
അമേരിക്കയുമായുള്ള ആണവക്കരാര്‍ വിഷയത്തെച്ചൊല്ലി. ഒന്നാം യുപിഎ സര്‍ക്കാറിന് ഇടതുപാര്‍ട്ടികള്‍ നല്‍കി വന്ന പിന്തുണ 2008 ല്‍ പിന്‍വലിച്ചപ്പോള്‍ സിപിഎം അദ്ദേഹത്തോട് സ്പീക്കര്‍ സ്ഥാനം രാജിവെക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും സോമനാഥ് തയ്യാറായില്ല.
പാര്‍ട്ടിക്ക് പുറത്ത്
പാര്‍ട്ടി നിര്‍ദ്ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ പിന്നിട് സിപിഎം പുറത്താക്കി. തുടര്‍ന്നു പാര്‍ട്ടിയിലേക്ക് വരാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. യെച്ചൂരിപാര്‍ട്ടി സെക്രട്ടറിയായി അധികാരമേറ്റതോടെ സോമനാഥ് ചാറ്റര്‍ജിയെ പാര്‍ട്ടിയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നീക്കങ്ങള്‍ നടത്തുന്നാതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
പ്രതികരണം
പാര്‍ട്ടിയില്‍ യെച്ചൂരിയുടെ നിലപാടുകള്‍ക്കൊപ്പം നിന്നിരുന്ന അദ്ദേഹം പലപ്പോഴും കാരാട്ട്പക്ഷ നിലപാടുകള്‍ക്കെതിരെ പലപ്പോഴും രംഗത്ത് വന്നിരുന്നു. പാര്‍ട്ടി ഒരു വിഭാഗത്തിന്റെ നിയന്ത്രണത്തിലേക്ക് ഒതുങ്ങുന്നതിനെതിരെ അദ്ദേഹം പരസ്യമായി പ്രതികരിച്ചിരുന്നു.
യെച്ചൂരി
ബിജെപിയെ നേരിടുന്നതിന് മറ്റു മതേതര പാര്‍ട്ടികളുമായി സിപിഎം സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി കൊണ്ടുവന്ന കരട് രാഷ്ട്രീയ പ്രമേയം പാര്‍ട്ടി വോട്ടിനിട്ട് തള്ളിയതിനെതിരേയും സോമനാഥ് ചാറ്റര്‍ജി രംഗത്ത് വന്നിരുന്നു. കരാട്ട് പക്ഷത്തിന്റെ അനാവശ്യ ഇടപെടല്‍ മൂലമാണ് യെച്ചൂരിയുടെ കരട് പ്രമേയം പാസാകാതെ പോയത്. ഇത് ഇടതുപക്ഷത്തിന് തന്നെ തിരിച്ചടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
രാഷ്ട്രപതി
2007 ല്‍ ലോക്‌സഭ സ്പീക്കറായിരിക്കെ രാഷ്ട്രപതിയാവാനുള്ള അവസരം ലഭിച്ചപ്പോള്‍ തനിക്ക് വിലങ്ങ് തടിയായത് കാരാട്ടാണെന്ന് സോമനാഥ് ചാറ്റര്‍ജി തുറന്നടിച്ചിരുന്നു. തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നിര്‍ദ്ദേശം കാരാട്ട് തള്ളിക്കളയുകായിരുന്നു. പിന്നീട് തന്നെ നേരിട്ടു കണ്ടുവന്ന് സിപിഎം ആരേയും രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദ്ദേശിക്കില്ലെന്ന് കാരാട്ട് അറിയിച്ചതായും സോമാനാഥ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വിമര്‍ശനങ്ങള്‍
ഇടതു പാര്‍ട്ടികളുടെ അപചയത്തിനെതിരേയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിലും അദ്ദേഹം സജീവമായിരുന്നു. ജയലളിത തുടങ്ങിയവരുമായി ഇടതുപാര്‍ട്ടികള്‍ സഖ്യമുണ്ടാക്കുന്നത് തനിക്ക് സങ്കല്‍പ്പിക്കാന്‍പോലുമാവാത്ത സംഗതിയാണെന്നും ഇത്തരം ധാരണകള്‍ക്ക് പ്രതികൂല സ്വഭാവം മാത്രമാണുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു
വിശദീകരണം
ലോക്‌സസഭയുടെ അധ്യക്ഷപദവിക്ക് കളങ്കമേല്‍ക്കാതിരിക്കാനാണു ഭരണഘടനയ്ക്ക് ഒപ്പം നിന്നുകൊണ്ട് നിര്‍ണായക തീരുമാനമെടുക്കാന്‍ താന്‍ നിര്‍ബന്ധിതനാവുകയാണെന്നായിരുന്നു സ്പീക്കര്‍ പദവി വിവാദത്തോടുള്ള സോമനാഥ് ചാറ്റര്‍ജിയുടെ പ്രതികരണം.