2.9കോടി ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങൾ ഡാർക്ക് വെബ്ബിൽ,ഗുരുതര സുരക്ഷ വീഴ്ച,ഞെട്ടിക്കുന്ന റിപ്പോർട്ട്
ദില്ലി: രാജ്യത്ത് ജോലി അന്വേഷിച്ചു നടക്കുന്ന 2.9 കോടി ഇന്ത്യക്കാരുടെ ചോര്‍ത്തിയ സ്വകാര്യ വിവരങ്ങള്‍ സൈബര്‍ കുറ്റവാളികള്‍ ഡാര്‍ക്ക് വെബ്ബില്‍ അപ്ലോഡ് ചെയ്‌തെന്ന് റിപ്പോര്‍ട്ട്. ഉദ്യോഗാര്‍ത്ഥികളുടെ ഫോണ്‍ നമ്പര്‍, വയസ്, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത. ഇ-മെയില്‍, തൊഴില്‍ പരിചയം എന്നിവയടങ്ങുന്ന വ്യക്തി വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ട്. സൈബര്‍ ഇന്റലിജന്‍സ് ഏജന്‍സിയായ സൈബിള്‍ ഒരു ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉദ്യോഗാര്‍ത്ഥികള്‍ പല കമ്പനികളിലും സമര്‍പ്പിച്ച റെസ്യൂമേയില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് കരുതുന്നു. 2.3 ജിബി വരുന്ന ഫയലാണ് ഡാര്‍ക്ക് വെബ്ബിലുള്ളത്. ഇതുമായി ബന്ധപ്പെട്ട സ്‌ക്രീന്‍ ഷോട്ടും സൈബില്‍ പങ്കുവച്ചിട്ടുണ്ട്. രാജ്യത്തെ മുന്‍നിരയിലുള്ള കമ്പനികളുടെ ഫോള്‍ഡറുകള്‍ ഇക്കൂട്ടത്തിലുണ്ടെന്നാണ് സൈബിള്‍ പറയുന്നത്.
സുരക്ഷ സംബന്ധമായ വലിയൊരു പ്രശ്‌നം തന്നെയാണിത്. വിവരങ്ങള്‍ എങ്ങനെയാണ് ചോര്‍ന്നതെന്ന് സൈബില്‍ അന്വേണം നടത്തുന്നുണ്ട്. കമ്പനി പുറത്തുവിട്ട ബ്ലോഗില്‍ പറയുന്നത് ഇങ്ങനെ, 29.1 ദശലക്ഷം ഇന്ത്യന്‍ തൊഴിലന്വേഷകരുടെ സ്വകാര്യ ഡാറ്റ ഡീപ് വെബിലേക്ക് ചോര്‍ന്നു.ഞങ്ങള്‍ സാധാരണയായി ഇത്തരം ചോര്‍ച്ചകള്‍ എല്ലായ്‌പ്പോഴും കാണുന്നതാണ്, പക്ഷേ ഇത്തവണ, ഒരു വ്യക്തിയുടെ എല്ലാ വിവരങ്ങളും ഇതില്‍ ലഭ്യമാണ്. ഇത് വലിയ സുരക്ഷ പ്രശ്‌നമാണ്.- സൈബിള്‍ ബ്ലോഗില്‍ കുറിച്ചു.
അതേസമയം, ഈ വിവരങ്ങള്‍ ആള്‍മാറാട്ടത്തിനും സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പടെയുല്‌ള കുറ്റകൃത്യങ്ങള്‍ ഉപയോഗിക്കാമെന്ന് സൈബിള്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ കോര്‍പ്പറേറ്റ് ചാരവൃത്തിക്കും വേണ്ടിയും ഉപയോഗിച്ചേക്കാം. ഈ വിവരങ്ങള്‍ എവിടെ നിന്നാണ് നഷ്ടപ്പെട്ടത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും സൈബിള്‍ വ്യക്തമാക്കി. നേരത്തെയും പല വിവരചോര്‍ച്ച സംഭവങ്ങളും സൈബിള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.