യെദ്യൂരപ്പയുടെ 80-ാം പിറന്നാൾ ദിനത്തിൽ ശിവമോഗ എയർപോർട്ട് ഉദ്ഘാടനം ചെയ്ത് മോദി, വാനോളം പുകഴ്ത്തൽ
വേദിയിൽ വെച്ച് യെദ്യൂരപ്പയെ പ്രധാനമന്ത്രി വാനോളം പുകഴ്ത്തി.

ബെംഗളൂരു: ശിവമോഗയിലെ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയുടെ 80ാം പിറന്നാൾ ദിനത്തിലാണ് പ്രധാനമന്ത്രി വിമാനത്താവളം നാടിന് സമർപ്പിച്ചത്. ചടങ്ങിൽ യെദ്യൂരപ്പയും സന്നിഹതനായിരുന്നു. വേദിയിൽ വെച്ച് യെദ്യൂരപ്പയെ പ്രധാനമന്ത്രി വാനോളം പുകഴ്ത്തി.
'ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. കർണാടകയിലെ ജനപ്രിയ നേതാവ് ബിഎസ് യെദ്യൂരപ്പയുടെ ജന്മദിനമാണ് ഇന്ന്.അദ്ദേഹത്തിന്റെ ദീർഘായുസിനായി ഞാൻ പ്രാർത്ഥിക്കുന്നു. പാവപ്പെട്ട ജനങ്ങളുടെയും കർഷകരുടെയും ക്ഷേമത്തിനായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. കഴിഞ്ഞയാഴ്ച കർണാടക നിയമസഭയിൽ അദ്ദേഹം നടത്തിയ പ്രസംഗം പൊതുജീവിതം നയിക്കുന്ന എല്ലാവർക്കും പ്രചോദനമാണ്.വിജയത്തിന്റെ ഉയരങ്ങളിൽ എത്തിയതിനു ശേഷവും ഒരാളുടെ പെരുമാറ്റത്തിൽ എങ്ങനെ വിനയം ഉണ്ടായിരിക്കണം എന്നതിന്റെ തെളിവാണ് യെദ്യൂരപ്പ', പ്രധാനമന്ത്രി പറഞ്ഞു.
384 കോടി രൂപ ചെലവിൽ നിർമിച്ച ശിവമോഗ വിമാനത്താവളം കർണാടകത്തിലെ ഒമ്പതാമത്തെ പ്രാദേശിക വിമാനത്താവളമാണ്. 622.38 ഏക്കർ വിസ്തീർണമുള്ള വിമാനത്താവളം താമര ആകൃതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.രണ്ട് റെയിൽവേ പദ്ധതികൾ - ശിവമൊഗ്ഗ - ശിക്കാരിപുര - റാണെബെന്നൂർ പുതിയ റെയിൽവേ ലൈൻ, കോട്ടേഗംഗുരു റെയിൽവേ കോച്ചിംഗ് ഡിപ്പോ എന്നിവയുൾപ്പെടെ ഒന്നിലധികം പദ്ധതികൾക്ക് ഇന്ന് ശിവമോഗയിൽ പ്രധാനമന്ത്രി തറകല്ലിട്ടിരുന്നു.
അതേസമയം ശിവമോഗ വിമാനത്താവളം ഉൾപ്പെടെയുള്ള വികസന പദ്ധതികൾ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി പ്രചരണ ആയുധമാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ബി ജെ പി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ബി എസ് യെദ്യൂരപ്പയെ മെരുക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിൽ ഉണ്ട്. നേരത്തേ യെദ്യൂരപ്പയെ നേതൃത്വം അകറ്റി നിർത്തുകയാണെന്ന വികാരം ബി ജെ പി നേതാക്കൾക്കിടയിൽ തന്നെ ഉണ്ടായിരുന്നു. മോദി എത്തിയ പരിപാടികളിൽ പോലും അദ്ദേഹത്തെ പങ്കെടുപ്പിക്കാതിരുന്നത് അതൃപ്തിക്ക് കാരണമായിരുന്നു.
അതേസമയം മുതിർന്ന ലിംഗായത്ത നേതാവായ യെദ്യൂരപ്പയെ പിണക്കിയാൻ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടേക്കുമെന്ന മുന്നറിയിപ്പ് അദ്ദേഹത്തിന്റെ അനുയായികൾ ഉയർത്തിയിരുന്നു. പാർട്ടിയുടെ ആഭ്യന്തര സർവ്വേയിലും 'യെദ്യൂരപ്പ ഫാക്ടർ' നിർണായകമാണെന്ന കണ്ടെത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തെ ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ ബി ജെ പി ദേശീയ നേതൃത്വം ആരംഭിച്ചത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റി നിർത്തി ബസവരാജ് ബൊമ്മിയെ മുഖ്യമന്ത്രിയാക്കിയതോടെയായിരുന്നു നേതൃത്വവുമായി അദ്ദേഹം അകന്നത്.












Click it and Unblock the Notifications