'ഓണം ഹിന്ദുക്കളുടേത് മാത്രം'! ട്വിറ്ററിൽ പടർന്ന് വൻ വർഗീയ ക്യാംപെയ്ൻ, തുടക്കം ഐസകിന്റെ ഓണാശംസ!
തിരുവനന്തപുരം: മലയാളികളെ സംബന്ധിച്ച് മതമില്ലാത്ത ആഘോഷമാണ് ഓണം. എല്ലാ മതത്തിലും ജാതിയിലും പെട്ടവര്‍ ഒരുപോലെ ആഘോഷിക്കുന്ന കേരളത്തിന്റെ ദേശീയ ഉത്സവം. എന്നാല്‍ ഓണത്തെ ഹൈന്ദവവല്‍ക്കരിക്കാനുളള ശ്രമങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടന്ന് കൊണ്ടിരിക്കുന്നുണ്ട്.
ഓണത്തെ വാമന ജയന്തിയായി അവതരിപ്പിക്കാനുളള ശ്രമങ്ങള്‍ അക്കൂട്ടത്തില്‍പ്പെട്ടതാണ്. ഓണവുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കിലിട്ട പോസ്റ്റ് ബിജെപി വിവാദമാക്കിയിരിക്കുകയാണ്. ഇതിന്റെ ചുവട് പിടിച്ച് ഓണത്തെ ഹിന്ദു ആഘോഷമാക്കിയുളള ക്യംപെയ്ന്‍ ട്വിറ്ററിലും ശക്തമായിരിക്കുകയാണ്.
മതേതര സ്വഭാവത്തിന് മുറിവേൽപ്പിക്കാൻ
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിന്റെ സാമൂഹിക ഘടന മതേതരത്വത്തില്‍ ഊന്നിയുളളതാണ്. അതുകൊണ്ട് തന്നെ ഓണം അടക്കമുളള ആഘോഷങ്ങള്‍ക്ക് മലയാളികള്‍ മതങ്ങള്‍ കൊണ്ട് അതിരിടാറില്ല. എന്നാല്‍ ഓണം ഹിന്ദുക്കളുടെ മാത്രം ആഘോഷമാണ് എന്ന തരത്തിലുളള പ്രചാരണത്തിലൂടെ കേരളത്തിന്റെ മതേതര സ്വഭാവത്തിന് വിളളല്‍ ഏല്‍പ്പിക്കാനുളള ശ്രമങ്ങള്‍ അടുത്തിടെ ശക്തമാവുകയാണ്.
വാമന ജയന്തിയാക്കാൻ ശ്രമം
അതില്‍ പ്രധാനമാണ് ഓണം മഹാവിഷ്ണുവിന്റെ അവതാരമായ വാമന ജയന്തിയാക്കി മാറ്റി അവതരിപ്പിക്കാനുളള ശ്രമം. 2016ല്‍ അമിത് ഷാ ഓണത്തിന് വാമന ജയന്തി ആശംസിച്ചത് വലിയ വിവാദമായിരുന്നു. ഇക്കുറി ദില്ലി മുഖ്യമന്ത്രി കെജ്രിവാള്‍ ആണ് വാമന ജയന്തി ആശംസിച്ച് രംഗത്ത് വന്നത്. മലയാളികള്‍ ശക്തമായി തന്നെ ട്വിറ്ററില്‍ കെജ്രിവാളിന് മറുപടിയും നല്‍കി.
ഐസകിന്റെ പോസ്റ്റിനെതിരെ
അതിനിടെയാണ് ധനമന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് ബിജെപി വിവാദമാക്കിയിരിക്കുന്നത്. പോസ്‌ററില്‍ വാമനന്‍ മഹാബലിയെ ചതിച്ചു എന്ന് തോമസ് ഐസക് പറഞ്ഞതാണ് ബിജെപിയെ ചൊടിപ്പിച്ചിരിക്കുന്നത്. വാമനനെ ചതിയനെന്ന് വിളിച്ച തോമസ് ഐസക് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ അടക്കമുളള ബിജെപി നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.
Onam is a Hindu Festival
പിന്നാലെയാണ് ട്വിറ്ററില്‍ ക്യാംപെയ്ന്‍ ശക്തമായിരിക്കുന്നത്. Onam is a Hindu Festival എന്ന പേരിലാണ് ട്വിറ്ററിലെ ക്യാംപെയ്ന്‍. തോമസ് ഐസകിന്റെ ട്വീറ്റ് പലരും പങ്ക് വെച്ചിട്ടുണ്ട്. തോമസ് ഐസകിന്റെ പേര് ക്രിസ്ത്യന്‍ പേരാണ് എന്നത് ഉപയോഗിച്ച് പരമാവധി വര്‍ഗീയത കൂടി കലര്‍ത്തിയാണ് പല ട്വീറ്റുകളും എന്നത് ശ്രദ്ധേയമാണ്.
ഹിന്ദുക്കളുടെ മാത്രമെന്ന്
ഓണം ഹിന്ദുക്കളുടെ മാത്രം ആഘോഷം ആണെന്നും അതിനെ സ്വന്തമാക്കി അഹിന്ദുക്കള്‍ സാംസ്‌ക്കാരിക അധിനിവേശമാണ് നടത്തുന്നത് എന്നുമാണ് ക്യാംപെയ്ന്‍ ഏറ്റുപിടിക്കുന്നവര്‍ ആരോപിക്കുന്നത്. ഹിന്ദുക്കള്‍ ക്ഷമ ഉളളവര്‍ ആയത് കൊണ്ടാണ് ഓണത്തെ കുറിച്ചുളള നുണകള്‍ സഹിക്കുന്നതെന്ന് വരെ പലരും പറയുന്നു.
ഓണം എല്ലാ മലയാളികളുടേതും
മുസ്ലീംങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളുടെ സംസ്‌ക്കാരം കോപ്പിയടിക്കുകയാണെന്നും അതിനെ സംരക്ഷിക്കണം എന്നുമൊക്കെയാണ് ട്വിറ്ററിലെ ആഹ്വാനങ്ങള്‍. അതിനിടെ ഓണത്തിന്റെ പേരില്‍ മലയാളികളെ തമ്മില്‍ തല്ലിക്കാനുളള ശ്രമം വിലപ്പോകില്ലെന്ന് ചിലര്‍ മറുപടിയും നല്‍കുന്നുണ്ട്. ഓണം എല്ലാ മലയാളികളുടേതുമാണെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും പലരും മറുപടി നല്‍കുന്നു.
മഹാബലിയെ ചതിച്ച വാമനൻ
തോമസ് ഐസകിന്റെ വിവാദമായ ഓണാശംസ ട്വീറ്റ് ഇങ്ങനെയാണ്: സന്തോഷകരമായ ഓണം ആശംസിക്കുന്നു. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വേര്‍തിരിച്ചിട്ടില്ലാത്ത മഹാബലിയെ ആണ് ഞങ്ങള്‍ ആഘോഷിക്കുന്നത്, അല്ലാതെ അദ്ദേഹത്തെ ചതിച്ച വാമനനെ അല്ല. ഈ കാര്‍ഷിക ഉത്സവം ആഘോഷിക്കപ്പെടേണ്ടതാണ് എന്നാണ് ഐസകിന്റെ ട്വീറ്റ്.