ഇന്ത്യ വീണ്ടും ചന്ദ്രോപരിതലത്തില്‍ ഇറങ്ങും; വരാനിരിക്കുന്ന വന്‍ പദ്ധതികളെന്ന് ഇസ്രോ ചെയര്മാന്
ദില്ലി: രാജ്യം അഭിമാന നേട്ടത്തിന് അരികിലെത്തിയെന്ന പ്രതീക്ഷയില്‍ തൊട്ട് നില്‍ക്കുമ്പോഴായിരുന്നു ആശങ്കയുടെ നിഴല്‍ പടര്‍ത്തി ചന്ദ്രയാന്‍-2 ലെ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം ഐഎസ്ആര്‍ഒയ്ക്ക് നഷ്ടമായത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ഐഎസ്ആര്‍എ. എന്നാല്‍ ഇസ്രോയുടെ ശ്രമങ്ങള്‍ വിജയിച്ചില്ല. ഇതോടെ ഇന്ത്യയുടെ അഭിമാന പദ്ധതി ഉപേക്ഷിച്ചതായി ഐഎസ്ആര്‍ഒ ഖേദപൂര്‍വ്വം അറിയിച്ചു.
എന്നാല്‍ ചന്ദ്രയാന്‍-2 കൊണ്ട് ചാന്ദ്രദൗത്യം അവസാനിപ്പിച്ചിട്ടില്ലെന്ന സൂചനയാണ് ഐഎസ്ആര്‍ഒ ചെയര്മാന് കെ ശിവന് നല്‍കുന്നത്. വളരെ പെട്ടെന്ന് തന്നെ ചന്ദ്രോപരിതലത്തില്‍ ഇന്ത്യ സോഫ്റ്റ് ലാന്‍ഡിങ് നടത്തുമെന്ന് ശിവന് പറഞ്ഞു.
അവസാനമല്ല
ദില്ലി ഐഐടിയില്‍ നടന്ന സുവര്‍ണ ജൂബിലി കോണ്‍വൊക്കേഷനിലാണ് ശിവന് ഐഎസ്ആര്‍ഒയുടെ ചന്ദ്രദൗത്യത്തിന്റെ ഭാവി പരിപാടികളെ കുറിച്ച് വിവരിച്ചത്. ചന്ദ്രയാന്‍ ദൗത്യം വിജയകരമായിരുന്നില്ലെന്നത് ശരിതന്നെ. പക്ഷേ ചന്ദ്രത്തിന്റെ ദക്ഷിണ ധ്രുവത്തില്‍ ലാന്റ് ചെയ്യുന്നതിന്റെ 300 മീറ്റര്‍ അകലെ വരെ ചന്ദ്രയാനിലെ എല്ലാ സിസ്റ്റങ്ങളും പ്രവര്‍ത്തിച്ചിരുന്നു.
സമീപ ഭാവിയില്‍
അതുകൊണ്ട് തന്ന താന്‍ ഉറപ്പ് നല്കുന്നു. സമീപ ഭാവിയില്‍ തന്നെ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്താനുള്ള പുതിയ മിഷന് ഇസ്രോ ആരംഭിക്കും. ഇസ്റോയുടെ എല്ലാ അനുഭവങ്ങളും അറിവും സാങ്കേതിക വൈദഗ്ധ്യവും ഇതിനായി ഉപയോഗിക്കും, ശിവന് പറഞ്ഞു.
ചന്ദ്രന്റെ ഉപരിതലത്തില്‍
ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ചന്ദ്രയാൻ യാത്ര തുടങ്ങിയത്.ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങവെ സപ്തംബര്‍ ഏഴിന് പുലര്‍ച്ചയോടെയാണ് വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്. പുലര്‍ച്ചെ 1.53ഓടെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
തീവ്രശ്രമത്തില്‍
എന്നാല്‍ എല്ലാ പ്രതീക്ഷകളേയും അസ്ഥാനത്താക്കി ചന്ദ്രനിൽ നിന്ന് 2.1 കിലോമീറ്റർ അകലെ വെച്ച് വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടമായതായി ഐഎസ്ആര്‍ഒ സ്ഥിരീകരിക്കുകയായിരുന്നു.പിന്നീട് നടത്തിയ പരിശോധനയില്‍ ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്നും ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ നിലയിലാരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതോടെ ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഐഎസ്ആര്‍ഒ.
ഡോ ശിവന് പറയുന്നു
എന്നാല്‍ അവസാന ശ്രമവും പരാജയപ്പെട്ടു. ഇതോടെയാണ് ചന്ദ്രയാന്‍ ദൗത്യം അവസാനിപ്പിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചത്. അതേസമയം ചന്ദ്രയാൻ 2 ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന്റെ അവസാനമല്ലെന്ന് ഡോ ശിവന് പറഞ്ഞു.ഐഎസ്ആര്‍ഒയുടെ . ആദിത്യ എൽ 1 സോളാർ മിഷൻ, ഹ്യൂമൻ ബഹിരാകാശ യാത്രാ പദ്ധതി എന്നിവ പുരോഗമിക്കുകയാണ്. വരും മാസങ്ങളിൽ നിരവധി സാറ്റലൈറ്റ് വിക്ഷേപണങ്ങൾ നടക്കാനുണ്ട്.
പുരോഗമിക്കുന്നു
എസ്എസ്എൽവി ഡിസംബറിലോ ജനവരിയിലോ അതിന്റെ ആദ്യ വിക്ഷേപണം നടത്തും. 200 ടൺ സെമി ക്രയോ എഞ്ചിന്റെ ടെസ്റ്റിങ്ങും ഉടന്‍ തന്നെ ആരംഭിക്കും. സാമൂഹിക ആവശ്യങ്ങൾക്കായി ധാരാളം ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനുള്ള സംവിധാനത്തിന് തുടക്കമിടാന്‍ സാധിക്കുന്ന നാവിക് സിഗ്നലുകൾ മൊബൈൽ ഫോണുകളിൽ നൽകാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണെന്ന് ശിവന് വ്യക്തമാക്കി.