ബെംഗളുരുവിൽ കണ്ടത് പ്രതിപക്ഷ ഐക്യം!! ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ കാത്തിരിക്കുന്നത്...
ബെംഗളൂരു: കര്‍ണാടകത്തിൽ കോൺഗ്രസ്- ജെഡിഎസ് സഖ്യം അധികാരത്തിലേറിയപ്പോൾ അണിനിരന്നത് പ്രതിപക്ഷ ഐക്യം. ഒരുകാലത്തെ മുഖ്യശത്രുക്കളായിരുന്ന സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും ഒരേ വേദിയിൽ പ്രത്യക്ഷപ്പെട്ടത് ഇതിലൊന്നുമാത്രം. ജനതാദള്‍ സെക്കുലര്‍ നേതാവ് എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെതത്തിയപ്പോഴാണ് പ്രതിപക്ഷ- പ്രാദേശിക പാർട്ടികളുടെ നേതാക്കൾ ബെംഗളൂരുവിൽ സംഗമിച്ചത്.
നേരത്തെ ഉത്തർപ്രദേശിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ തുരത്താൻ ബിഎസ്പിയും സമാജ് വാദി പാർട്ടിയും ഒരുമിച്ചിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ കാഴ്ചയായിരുന്നു ബെംഗളൂരുവിൽ ഉണ്ടായത്. ദക്ഷിണേന്ത്യ പിടിച്ചെടുക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്കുള്ള ശക്തമായ താക്കീത് കുടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് ഒരേ വേദിയിൽ അണിനിരന്നത്.
ബിഎസ്പി നേതാവ് മായാവതി യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി എന്നി വരോടും സൗഹൃ സംഭാഷണം നടത്തിയിരുന്നു. 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കെതിരെ രൂപമെടുക്കകുന്ന മൂന്നാം മുന്നണിയെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ നൽകുന്നതാണ് പ്രതിപക്ഷ പാർട്ടികളുടെ ഐക്യം. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം നേതാവ് സീതാറാം യെച്ചൂരി എന്നി വരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. ഔദ്യോഗിക ചുമതലകള്‍ ഉള്ളതിനാൽ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു നേരത്തെ തന്നെ ബെംഗളുരുവിലെത്തി എച്ച്ഡി കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിനും ബിജെപിക്കും ബദലായി മൂന്നാം മുന്നണിയ്ക്ക് രൂപം നൽകുന്നത് സംബന്ധിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു സൂചനകൾ നൽകിയിരുന്നു. ഇതിനായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ബിഎസ്പി നേതാവ് മായാവതി എന്നിവരുമായി ചർച്ചകളും നടത്തിയിരുന്നു.
ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതിരുന്നതാണ് കോൺഗ്രസ്- ജെഡിഎസ് സഖ്യത്തെ കർണാടകത്തിൽ അധികാരത്തിലെത്താന്‍ സഹായിച്ചത്. എന്നാൽ സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അധികാരമേറ്റെങ്കിലും വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ചയാണ് നടക്കുക. വിശ്വാസ വോട്ടെടുപ്പ് നടന്നതിന് ശേഷം മാത്രമായിരിക്കും മന്ത്രിമാരെ നിർണയിക്കുന്നത് സംബന്ധിച്ച് സഖ്യത്തിനുള്ളിൽ ധാരണയുണ്ടാകുക. എട്ട് എംഎൽഎമാരുടെ കുറവാണ് കർണാടകത്തിൽ അധികാരത്തിലെത്തുന്നതിന് ബിജെപിക്ക് തിരിച്ചടിയായത്.