ഇസ്രോ ശാസ്ത്രജ്ഞന്റെ കൊലപാതകം; സ്വവർഗ പങ്കാളി അറസ്റ്റിൽ, പണത്തെച്ചൊല്ലിയുളള തർക്കത്തെ തുടർന്ന്
ഹൈദരാബാദ്: മലയാളിയായ ഐഎസ്ആർഒ ശാസ്ത്രജ്ഞന്റെ കൊലപാതകത്തിന് പിന്നിൽ സ്വവർഗ പങ്കാളിയെന്ന് പോലീസ്. ഈ മാസം ഒന്നാം തീയതിയാണ് 56കാരനായ സുരേഷ് കുമാറിനെ ഹൈദരാബാദിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്‍ററില്‍ ടെക്നിക്കല്‍ വിദഗ്ദനായിരുന്നു അദ്ദേഹം. കുടുംബം ചെന്നൈയിലായിരുന്നതിനാൽ സുരേഷ് കുമാർ ഹൈദരാബാദിൽ തനിച്ചായിരുന്നു താമസം.
സ്വകാര്യ പതോളജി ലാബിലെ ജീവനക്കാരനായിരുന്ന ജനഗാമ ശ്രീനിവാസയാണ് സുരേഷ് കുമാറിന്റെ കൊലപാതകക്കേസിൽ അറസ്റ്റിലായിരിക്കുന്നത്. സ്വവർഗാനുരാഗികളായ ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്.

സുരേഷ് കുമാർ ഏറെ നാളായി തനിച്ചായിരുന്നു താമസം. സാമ്പത്തികമായി അത്ര നല്ല നിലയിലായിരുന്നില്ല അദ്ദേഹം. സുരേഷിന്റെ ഏകാന്തല മുതലെടുത്ത് ജനഗാമ ശ്രീനിവാസ അദ്ദേഹത്തോട് അടുക്കുകയായിരുന്നു. ലൈംഗീകബന്ധത്തിന് വഴങ്ങുന്നതിന് പകരമായി സാമ്പത്തിക നേട്ടമായിരുന്നു ശ്രീനിവാസ ലക്ഷം വച്ചത്. എന്നാൽ പ്രതീക്ഷിച്ച നേട്ടം ലഭിക്കാതിരുന്നതോടെ സുരേഷ് കുമാറിനെ കൊലപ്പെടുത്താൻ ഇയാൾ തീരുമാനിക്കുകയായിരുന്നു.
സെപ്റ്റംബർ 30ന് രാത്രി ഒരു കത്തിയും കൈയ്യിൽ കരുതി ശ്രീനിവാസ സുരേഷിന്റെ വീട്ടിലെത്തി. ലൈംഗീകബന്ധത്തിന് ശേഷം പണത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. തർക്കം രൂക്ഷമായതോടെ ശ്രീനിവാസ കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് സുരേഷിനെ കുത്തി വീഴ്ത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ തലയ്ക്കും മാരകമായ പരുക്കേറ്റിരുന്നു. കഴിഞ്ഞ 20 വർഷമായി സുരേഷ് ഹൈദരാബാദിലായിരുന്നു താമസം. 2005ലാണ് ഇദ്ദേഹത്തിന്റെ ഭാര്യ സ്ഥലംമാറ്റം വാങ്ങി ചെന്നൈയിലേക്ക് പോകുന്നത്. സുരേഷിന് 2 മക്കളാണ്. മകൻ യുഎസിലും മകൾ ദില്ലിയിലും.












Click it and Unblock the Notifications