ആർഎസ്എസ് പ്രവർത്തകന്റെയും കുടുംബത്തിന്റെയും കൊലപാതകം; പ്രതി പിടിയിൽ, പിന്നിൽ സാമ്പത്തിക തർക്കം
മുർഷിബാദ്: കൊൽക്കത്തയിൽ ആർഎസ്എസ് പ്രവർത്തകനെയും ഗർഭിണിയായ ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സാമ്പത്തിക തർക്കമാണ് കൊലപാതക കാരണമെന്നാണ് പോലീസ് പറയുന്നത്. ഉൽപൽ ബെഹ്റ എന്നയാളെയാണ് ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഒരു നിർമാണ തൊഴിലാളിയാണ്.
ദാദാ ബംഗാള്‍ രാഷ്ട്രീയത്തിലേക്ക്? എല്ലാം മാറ്റി മറിച്ചത് അമിത് ഷായുടെ വീട്ടിലെ ആ ഒറ്റ രാത്രി
ആർഎസ്എസ് പ്രവർത്തകനും അധ്യാപകനുമായ പ്രകാശ് പാൽ, ഭാര്യ ബ്യൂട്ടി, എട്ടുവയസുകാരൻ ആര്യൻ എന്നിവരെയാണ് ജിയാഗഞ്ചിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച വിജയദശമി ദിനത്തിലായിരുന്നു കൊലപാതകം.
പ്രകാശ് പാലിൽ നിന്നും ഉൽപൽ ബെഹ്റ ഇൻഷുറൻസ് പോളിസി എടുത്തിരുന്നു. പ്രീമിയം അടച്ചതിന്റെ രസീത് ചോദിച്ചപ്പോൾ പ്രകാശ് പാൽ നൽകാൻ തയ്യാറായില്ല. തുടർന്ന് പണം തിരികെ നൽകണമെന്ന് ഉൽപൽ ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ട് ഉൽപൽ പ്രകാശ് പാലിന്റെ വീട്ടിലെത്തിയപ്പോൾ പ്രകാശ് പാൽ ഉൽപലിനെ അധിക്ഷേപിച്ച് ഇറക്കി വിടുകയായിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു.
കൊലപാതകം നടത്തണമെന്ന് ഉറപ്പിച്ച ഇയാൾ പ്രകാശ് പാലിന്റെ വീടും പരിസരവും നിരീക്ഷിച്ച് വരികയായിരുന്നു. സംഭവദിവസം രാത്രി കത്തിയുമായി ഇയാൾ പ്രകാശ് പാലിന്റെ വീട്ടിലെത്തി. ആദ്യം പ്രകാശ് പാലിനെ കുത്തി വീഴ്ത്തി. ശബ്ദം കേട്ട് എത്തിയ ഭാര്യയേയും മകനേയും കൊലപ്പെടുത്തി. തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിയോടിയ ഇയാൾ ട്രെയിനിൽ കയറി രക്ഷപെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുകളാണെന്ന് ആരോപിച്ച് ബിജെപി രംഗത്ത് വന്നിരുന്നു. എന്നാൽ രാഷ്ട്രീയ ബന്ധം പോലീസ് തുടക്കത്തിലെ നിഷേധിച്ചിരുന്നു. കൊലപാതകം രാഷ്ട്രീയ മുതലെടുപ്പിനായി ബിജെപി ഉപയോഗിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസും ആരോപിച്ചിരുന്നു.