ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; കേന്ദ്രത്തിന്റെ നിർണായക നീക്കം, പഠിക്കാൻ രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി
ഡൽഹി: 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' സാഹചര്യം പഠിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിലായിരിക്കും സമിതി. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് ചേർത്തതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ സുപ്രധാന നീക്കം. സപ്റ്റംബർ 18 മുതൽ 22 വരെയാണ് സമ്മേളനം വിളിച്ച് ചേർത്തിരിക്കുന്നത്.
അതേസമയം പുതിയ സമിതിയിൽ എത്ര അംഗങ്ങൾ ഉണ്ടെന്നുള്ളത് വ്യക്തമല്ല. വിരമിച്ച ജഡ്ജിമാരെ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചനകൾ. കേന്ദ്രസർക്കാർ പ്രത്യേക സമ്മേളനം വിളിച്ച് ചേർത്തത് മുതൽ തന്നെ തിരഞ്ഞെടുപ്പ് നേരത്തേയാക്കാനുള്ള നീക്കമാണെന്ന നിലയ്ക്കുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. മാത്രമല്ല ഏക സിവില്‍ കോഡ്, സ്ത്രീ സംവരണം തുടങ്ങിയ ബില്ലുകളും പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്.

ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം ഏറെക്കാലമായി ബി ജെ പി ഉന്നയിക്കുന്നുണ്ട്. പ്രധാനമന്ത്രിയും മുതിർന്ന ബി ജെ പി നേതാക്കളും ഇതു സംബന്ധിച്ച് പല അവസരങ്ങളിലും സംസാരിച്ചിരുന്നു. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നുകൂടിയായിരുന്നു ഇത്.
രാജ്യത്ത് തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് ചെലവ് കുറക്കാൻ സഹായിക്കുമെന്നും ഖജനാവിന് നേട്ടമാകുമെന്നുമാണ് ബി ജെ പിയുടെ വാദം. ഈ തുക വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാമെന്നും നേതൃത്വം പറയുന്നു. അതേസമയം നീക്കത്തിനെതിരെ കടുത്ത എതിർപ്പാണ് പ്രതിപക്ഷം ഉയർത്തുന്നത്.
1967 വരെ രാജ്യത്ത് ഒരേ സമയത്തായിരുന്നു തിരഞ്ഞെടുപ്പ് നടത്തിയിരുന്നത്. എന്നാൽ 1968-69 കാലഘട്ടത്തിൽ ചില സംസ്ഥാന അസംബ്ലികൾ പിരിച്ചുവിട്ടതോടെ ഈ സമ്പ്രദായം നിർത്തി. ലോകസഭയും 1971-ൽ കാലാവധി തീരാൻ ഒരു വർഷം മുമ്പ് പിരിച്ചുവിടുകയും ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതേസമയം ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി ഭരണഘടനയിൽ ഭേദഗതി വരുത്തേണ്ടി വരും. പാര്‍ലമെന്റിന്റെ കാലാവധി, സംസ്ഥാന സഭകളുടെ കാലാവധി, സംസ്ഥാന സഭകള്‍ പിരിച്ചുവിടല്‍, ലോക്സഭ പിരിച്ചുവിടല്‍, സംസ്ഥാനങ്ങളില്‍ രാഷ്ട്രപതിഭരണം ഇവ സംബന്ധിച്ചായിരിക്കും ഭേദഗതി വരുത്തേണ്ടി വരിക. അതേസമയം തിരഞ്ഞെടുപ്പ് നേരത്തേയാക്കാനുള്ള സർക്കാർ നീക്കതിന് പിന്നാലെ പ്രതിപക്ഷ സഖ്യമായ ഇന്ത്യയും ചർച്ചകൾക്ക് വേഗം പകർന്ന് കഴിഞ്ഞു. സീറ്റ് വിഭജനം അടക്കം വേഗം പൂർത്തിയാക്കാനാണ് നീക്കം.












Click it and Unblock the Notifications