കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പൗരത്വ നിയമത്തിന് പാര്‍ട്ടിയില്‍ പിന്തുണ കൂടുന്നു!!
ദില്ലി; പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കോണ്‍ഗ്രസ് ശക്തമാക്കുന്നതിനിടെ പാര്‍ട്ടിയെ വെട്ടിലാക്കി നിയമത്തെ പിന്തുണച്ച് കൂടുതല്‍ പേര്‍ രംഗത്ത്. നേരത്തേ ഗോവയില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നിയമം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. നിയനത്തെ പിന്തുണച്ച് നാല് നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിത കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ നിന്നുള്ള എംഎല്‍എയാണ് നിയമത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്
പിന്തുണച്ച് കൂടുതല്‍ പേര്‍
മധ്യപ്രദേശിലെ സുവസരയില്‍ നിന്നുള്ള ഹര്‍ദീപ് സിംഗ് ദങ്ങ് ആണ് നിയമത്തെ പിന്തുണച്ച് രംഗത്തെത്തിയത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന അസംതൃപ്തരായ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ തെറ്റിലെന്നായിരുന്നു ഹര്‍ദീപ് പറഞ്ഞത്. അതേസമയം പ്രസ്താവന വിവാദമായതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി.
രണ്ടും രണ്ടെന്ന്
പൗരത്വ നിയമത്തേയും എന്‍ആര്‍സിയേയും വേര്‍തിരിച്ച് കാണണമെന്നാണ് താന്‍ പറഞ്ഞതെന്ന് ഹര്‍ദീപ് പറഞ്ഞു. എന്‍ആര്‍സിയേയും പൗരത്വ നിയമത്തേയും വേര്‍തിരിച്ച് കണ്ടാല്‍ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇന്ത്യയില്‍ ജീവിക്കുന്ന ജനങ്ങള്‍ക്ക് പൗരത്വം തെളിയിക്കാന്‍ രേഖകള്‍ സമര്‍പ്പിക്കണമെന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും ഹര്‍ദീപ് പറഞ്ഞു.
തെറ്റാണെന്ന്
സിഎഎയും എൻആർസിയും വെവ്വേറെ കാണേണ്ടതുണ്ടെന്ന് താന്‍ വിശ്വസിക്കുന്നു. ഇവ ഒരുമിച്ച് കൂട്ടിക്കെട്ടുന്നത് തെറ്റാണെന്നും ഹര്‍ദീപ് പറഞ്ഞു. നേരത്തേ നിയമത്തെ പിന്തുണച്ച് ഗോവയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയിരുന്നു. മുന്‍ എംപിയും ഗോവ പിസിസി അധ്യക്ഷനുമായിരുന്ന ജോണ്‍ ഫെര്‍ണാണ്ടസ് ആയിരുന്നു നിയമത്തെ പിന്തുണച്ച് രംഗത്തെത്തിയത്.
രാജിവെച്ച് നേതാക്കള്‍
ഗോവയില്‍ നിന്നുള്ള മറ്റ് നാല് പേര്‍ നിയമത്തിനെതിരായ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് രാജിവെച്ചിരുന്നു. പനാജി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പ്രസാദ് അമോങ്കർ, നോർത്ത് ഗോവ ന്യൂനപക്ഷ സെൽ ചീഫ് ജാവേദ് ഷെയ്ക്ക്, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ദിനേശ് കുബാൽ, മുൻ യുവനേതാവ് ശിവരാജ് തർക്കർ എന്നിവരാണ് പാർട്ടി വിട്ടത്.
പ്രമേയം പാസാക്കും
അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ പോരാട്ടം കടുപ്പിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് നീക്കം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കേരളത്തെ മാതൃകയാക്കി നിയമത്തിനെതിരായ പ്രമേയം പാസാക്കാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന വര്‍ക്കിങ്ങ് കമ്മിറ്റി യോഗത്തിലാണ് തിരുമാനം.
വിമര്‍ശനം
നിയമം പിന്‍വലിക്കണമെന്നും എന്‍പിആര്‍ നിര്‍ത്തിവെയ്ക്കണമെന്നും പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. കേരളവും പശ്ചിമബംഗാളും ഉള്‍പ്പെടെ എന്‍പിആറിനെതിരെ നിലപാട് എടുത്തിട്ടും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.