ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക സമിതി
ദില്ലി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത വിവിധ പാര്‍ട്ടി അധ്യക്ഷന്മാരുടെ യോഗം അവസാനിച്ചു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക സമിതിക്ക് രൂപംനല്‍കും.
പ്രധാന പ്രതിപക്ഷ പാര്‍ട്ടികളൊന്നും യോഗത്തില്‍ പങ്കെടുത്തില്ല. യോഗത്തിന് എത്തില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസംതന്നെ വ്യക്തമാക്കിയിരുന്നു. 40 പാര്‍ട്ടികളുടെ അധ്യക്ഷന്മാരെയാണ് യോഗത്തിന് ക്ഷണിച്ചിരുന്നത്. എന്നാല്‍ 21 പാര്‍ട്ട് അധ്യക്ഷന്മാര് മാത്രമാണ് യോഗത്തിന് എത്തിയത്.
യോഗത്തില്‍ പങ്കെടുത്ത ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ആശയത്തെ പൂര്‍ണമായും പിന്തുണച്ചു. അടിക്കടി വരുന്ന തിരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ വികസനത്തെയും സമാധാന അന്തരീക്ഷത്തെയും ബാധിക്കുന്നുവെന്ന് ബി.ജെ.ഡി അധ്യക്ഷന്‍ കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടെന്ന് പാര്‍ട്ടി അധ്യക്ഷന്മാരുടെ യോഗത്തിനുശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മാധ്യമങ്ങളെ അറിയിച്ചു.
ഒറ്റ രാഷ്ട്രം ഒറ്റ തിരഞ്ഞെടുപ്പ് എന്നത് രണ്ട് പതിറ്റാണ്ടായി ആര്‍എസ്എസ്- ബിജെപി കൂട്ടുകെട്ട് മുന്നോട്ട് വെക്കുന്ന ആശയമാണ്. 1999 ല്‍ വാജ്പേയി ഭരണകാലത്ത് ലോക്സഭയിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും തിരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തണമെന്നാവശ്യപ്പെട്ട് നിയമ കമ്മീഷന് ഒരു റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്ത് തുടക്കമിട്ടിരുന്നു. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നത് വഴി തിരഞ്ഞെടുപ്പു ചെലവുകള്‍ കുറയ്ക്കുകയും രാഷ്ട്രീയ വിരോധം കുറക്കുകയും സ്വതന്ത്ര ഭരണം കൊണ്ടു വരികയും മാതൃക പെരുമാറ്റച്ചട്ടം കാരണം പദ്ധതികള്‍ നടപ്പാക്കാതെ വരികയും ചെയ്യുന്നത് ഇല്ലാതാക്കാമെന്നാണ് ബിജെപിയുടെ വാദം.