ഭീകരാക്രമണത്തിന് ഒരു വയസ്; മുറിവുണങ്ങാതെ പഹൽഗാം..ശക്തമായ മുന്നറിയിപ്പുമായി സൈന്യം
ഹൽഗാമിൽ 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഒരുവർഷം തികയുമ്പോൾ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ സൈന്യം. ഭീകരപ്രവർത്തനങ്ങൾക്ക് തക്കതായ മറുപടി നൽകാൻ മടിക്കില്ലെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മനുഷ്യത്വം ലംഘിക്കപ്പെട്ടാൽ ശക്തമായ നടപടിയുണ്ടാകും, നീതി ഉറപ്പാക്കും, രാജ്യം ഒറ്റക്കെട്ടായി ആക്രമണങ്ങളെ നേരിടുമെന്നും സൈന്യം വ്യക്തമാക്കി. .
ഒരു വർഷം കഴിഞ്ഞിട്ടും ആക്രമണത്തിൽ ഇരകളായ കുടുംബങ്ങൾ നീറുന്ന വേദനയിൽ കഴിയുകയാണ്. 26 പേർക്കാണ് ആക്രമണത്തിൽ ജീവൻ നഷ്ടമായത്. പഹൽഗാം ആക്രമണത്തിൻ്റെ വാർത്ത കേട്ടപ്പോൾ തന്നെ ജീവിതം അവസാനിച്ചുവെന്നും ഇപ്പോൾ ജീവിക്കാൻ വേണ്ടി ശ്വസിക്കുന്നു എന്ന് മാത്രമാണെന്നും ആക്രമണത്തിൽ വീരമൃത്യുവരിച്ച നേവി ഉദ്യോഗസ്ഥൻ ലെഫ്റ്റനൻ്റ് വിനയ് നർവാളിൻ്റെ പിതാവ് പറഞ്ഞു. നിരപരാധികൾക്കെതിരായ അതിക്രമങ്ങളിൽ അർത്ഥമില്ലെന്നാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ ബന്ധുവായ സംഗീത ഗണബോട്ടെ പ്രതികരിച്ചത്.

രാജ്യം നടുങ്ങിയ ഭീകരാക്രമണം
രാജ്യത്തെ നടുക്കിക്കൊണ്ടാണ് പഹൽഗാമിലെത്തിയ വിനോദ സഞ്ചാരികൾക്കെതിരെ ഭീകരാക്രമണം നടന്നത്. ബൈസൺവാലിയിലെത്തിയ സഞ്ചാരികൾക്കുനേരെയാണ് ലഷ്‌കറെ തൊയ്ബ ഭീകരർ വെടിയുതിർത്തത് .ഉച്ചതിരിഞ്ഞ് താഴ്‌വരയുടെ സൗന്ദര്യം ആസ്വദിക്കുകയായിരുന്ന വിനോദസഞ്ചാരികൾക്ക് നേരെ പെട്ടെന്ന് സായുധരായ ആളുകൾ ഓടിയടുക്കുകയായിരുന്നു. മതം ചോദിച്ചായിരുന്നു ആക്രമണം. നിമിഷനേരം കൊണ്ട് ആളുകൾ പലയിടങ്ങളിലേക്കും ചിതറിയോടി. ഇവിടേക്ക് പോകാനും വരാനും ഉള്ള വഴികൾ ഇടുങ്ങിയതായിരുന്നു. അതുകൊണ്ട് തന്നെ വിനോദസഞ്ചാരികൾ പ്രദേശത്ത് കുടുങ്ങിപ്പോയി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ 26 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മരിച്ചവരിൽ ഒരാൾ പ്രദേശവാസിയായിരുന്നു.
പാക്-ഇന്ത്യ സംഘർഷം
പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന 'ദി റെസിസ്റ്റൻസ് ഫ്രണ്ട്' (TRF) ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. അതിർത്തി കടന്നുള്ള ഇടപെടലുകളെക്കുറിച്ച് ഇന്ത്യ ശക്തമായ ആശങ്കകൾ ഉന്നയിച്ചപ്പോൾ, പാകിസ്ഥാൻ ഇതിൽ തങ്ങൾക്ക് പങ്കില്ലെന്ന് നിഷേധിച്ചു. പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിൽ സംഘർഷം വർധിച്ചു. ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ മേയ് ഏഴിന് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്കുനേരേ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടി തുടങ്ങി. ഒടുവിൽ പാക്കിസ്ഥാൻ്റെ അഭ്യർത്ഥന പ്രകാരം ഇന്ത്യ വെടിനിർത്തൽ പ്രഖ്യാപിച്ചു.
കർശന സുരക്ഷ
ടൂറിസം മേഖലയിൽ വലിയ കുതിപ്പ് രേഖപ്പെടുത്തുമ്പോഴായിരുന്നു കാശ്മീരിനെ പിടിച്ചുകുലുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. ആക്രമണം കശ്മീരിലെ ടൂറിസം മേഖലയെ സാരമായി ബാധിച്ചു. ആക്രമണത്തെത്തുടർന്ന് പഹൽഗാം പ്രദേശത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടച്ചിരുന്നു. പിന്നീട് കർശന പരിശോധനയ്ക്ക് ശേഷമാണ് തുറന്നത്. ഒരു വർഷം ആകാറായെങ്കിലും ഇപ്പോഴും വിനോദസഞ്ചാര മേഖല പഴയപടിയായില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നിരുന്നാലും ആളുകൾ എത്തുന്നുണ്ടെന്ന് ആശ്വാസമാണെന്ന് ഇവർ പങ്കുവെയ്ക്കുന്നു.












Click it and Unblock the Notifications