പ്രതിഷേധം ഒരു വിഭാഗം കർഷകർക്ക്, കാർഷിക നിയമങ്ങൾ പിൻവലിക്കാനുളള ബില്ലിലും ന്യായീകരിച്ച് കേന്ദ്രം
ദില്ലി: മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുളള ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും ചര്‍ച്ച കൂടാതെ പാസ്സാക്കിയിരിക്കുകയാണ്. ഈ ബില്ലിലും കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങളെ ന്യായീകരിക്കുകയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു വിഭാഗം കര്‍ഷകര്‍ മാത്രമാണ് കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം ചെയ്യുന്നത് എന്നാണ് ബില്ലില്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാര്‍ഷികത്തില്‍ എല്ലാവരേയും ഒരുമിച്ച് നിര്‍ത്തേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നത് പരിഗണിച്ചാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് എന്നും ഒരു വിഭാഗം കര്‍ഷകര്‍ മാത്രമാണ് നിയമത്തെ എതിര്‍ക്കുന്നത് എന്നും ബില്ലില്‍ പറയുന്നു.
ബില്ലിൽ പറയുന്നത് ഇങ്ങനെ: ''വിദഗ്ധരുമായി ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തി, കര്‍ഷകരുടേയും ഗ്രാമീണ മേഖലയുടേയും സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമിട്ടാണ് കാര്‍ഷിക നിയമങ്ങള്‍ പാസ്സാക്കിയത്. കഴിഞ്ഞ കാലങ്ങളിലെ സര്‍ക്കാരുകളും ഈ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുളള ശ്രമങ്ങള്‍ നടത്തിയിട്ടുളളതാണ്. എന്നാല്‍ ഇത് പോലുളള സമഗ്രമായ മാറ്റത്തിനുളള ശ്രമങ്ങള്‍ ആയിരുന്ന അവയൊന്നും. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രതിഷേധം ഉയര്‍ത്തിയത് ഒരു വിഭാഗം കര്‍ഷകര്‍ ആണെങ്കില്‍ കൂടിയും അവരെ കാര്‍ഷിക നിയമത്തിന്റെ പ്രാധാന്യവും ഗുണങ്ങളും ചര്‍ച്ചയിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും മനസ്സിലാക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുകയുണ്ടായി. ഇപ്പോഴുളള സംവിധാനങ്ങള്‍ തകര്‍ക്കാതെ തന്നെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പനയ്ക്കായി പുതിയ വേദികള്‍ തുറന്ന് കൊടുക്കുക എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം വെച്ചത്''.
സിനിമാ ലോകത്തെ അമ്പരപ്പിച്ച ആ സർപ്രൈസ്, ദിലീപിനും കാവ്യയ്ക്കും സ്പെഷ്യൽ ഡേ- ചിത്രങ്ങൾ
Recommended Video
''രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിന വാര്‍ഷികം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആയി ആഘോഷിക്കുമ്പോള്‍, എല്ലാവരേയും ഉള്‍ക്കൊള്ളിച്ച് കൊണ്ടുളള വളര്‍ച്ചയുടേയും വികസനത്തിന്റെയും വഴി തിരഞ്ഞെടുക്കേണ്ടതുണ്ട്. കര്‍ഷകര്‍ക്ക് ഉയര്‍ന്ന വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്താനും പുതിയ സാങ്കേതിക വിദ്യകളുടെ സൗകര്യങ്ങള്‍ ലഭ്യമാക്കാനും ഉദ്ദേശിച്ചാണ് കാര്‍ഷിക നിയമങ്ങള്‍ക്ക് രൂപം കൊടുത്തത്. കാര്‍ഷിക മാര്‍ക്കറ്റുകളിലേക്ക് കര്‍ഷകര്‍ക്ക് പാത തുറക്കുകയും അത് വഴി വരുമാനം വര്‍ധിപ്പിക്കാനും സാധിക്കുമായിരുന്നു. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നം ഇഷ്ടമുളള സ്ഥലത്ത് , ഇഷ്ടമുളളവര്‍ക്ക് വില്‍പന നടത്താനാകുമായിരുന്നു എന്നും ബില്ലില്‍ പറയുന്നു''. മൊത്തക്കച്ചവടക്കാര്‍ക്കും ചില്ലറ വില്‍പനക്കാര്‍ക്കും കയറ്റുമതിക്കാര്‍ക്കും അടക്കം എല്ലാവര്‍ക്കും കര്‍ഷകരുമായി നേരിട്ടുളള ഇടപാടുകള്‍ സാധിക്കുമായിരുന്നു. കര്‍ഷകരും കാര്‍ഷിക രംഗത്തെ വിദഗ്ധരും അടക്കം കാലങ്ങളായി ഈ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയായിരുന്നുവെന്നും ബില്ലില്‍ പറയുന്നു.