തല്ലുന്നത് സംഘപരിവാർ.. തല്ല് കൊള്ളുന്നത് ദളിതരും മുസ്ലിങ്ങളും മാത്രം: ആഞ്ഞടിച്ച് അസദുദീൻ ഒവൈസി!!
ഹൈദരാബാദ്: രാജ്യത്തെ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കീഴിലുള്ള വലതുപക്ഷ ഗ്രൂപ്പുകളെന്ന് അസദുദ്ദീന്‍ ഒവൈസി. രാജ്യത്തെ പ്രധാനമന്ത്രി ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ സംസാരിക്കുന്നുണ്ടെങ്കിലും അത് തടയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നും എ ഐ എം ഐ എം നേതാവും എം പിയുമായ ഒവൈസി പറഞ്ഞു.
ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നവര്‍ ജനങ്ങളുടെ മനസ്സില്‍ മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷം സൃഷ്ടിക്കുകയാണ്. ജയ്ശ്രീരാം, വന്ദേമാതരം എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചില്ലെങ്കില്‍ ജനങ്ങള്‍ മര്‍ദ്ദിക്കപ്പെടുകയാണ്. ഇത്തരം സംഭവങ്ങള്‍ അവസാനിക്കുന്നില്ല. മുസ്ലീങ്ങളും ദളിതരും മാത്രമാണ് ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത്. ഈ ആക്രമണത്തിന് പിന്നിലുള്ള സംഘടനകള്‍ക്ക് സംഘപരിവാറുമായാണ് ബന്ധമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഝാര്‍ഖണ്ഡില്‍ 24 കാരന്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഒവൈസിയുടെ പ്രസ്താവന. ദിവസങ്ങള്‍ക്ക് മുമ്പ്, മദ്രസ അധ്യാപകനെ ബംഗാളില്‍ ആക്രമിക്കുകയും ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് തള്ളി ഇടുകയും ചെയ്തത്. ജയ് ശ്രീരാം മുദ്രാവാക്യം വിളിക്കണമെന്ന് നിര്‍ബന്ധിച്ചു കൊണ്ടായിരുന്നു ഈ ആക്രമണം. ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി മോദി, ഝാര്‍ഖണ്ഡിലെ മരണത്തില്‍ തനിക്ക് വേദനയുണ്ടെന്ന് പറഞ്ഞു.
പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ നന്ദി പ്രസംഗത്തിന് മറുപടിയായി അദ്ദേഹം ഇങ്ങനെ പറഞ്ഞു. 'സംഭവത്തില്‍ തനിക്ക് വളരെയധികം വേദനയുണ്ടെന്നും കുറ്റക്കാര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്നും പറഞ്ഞ പ്രധാനമന്ത്രി രാജ്യസഭയിലെ ചില ആളുകള്‍ ഝാര്‍ഖണ്ഡിനെ ആള്‍ക്കൂട്ട ആക്രമണ ഹബ് എന്ന് വിളിച്ചത് ശരിയല്ലെന്നും ഒരു സംസ്ഥാനത്തെ അപമാനിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റില്‍ ലോക്‌സഭാംഗമായി ഒവൈസി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ജയ്ശ്രീരാം, വന്ദേമാതരം എന്നീ മുദ്രാവാക്യങ്ങള്‍ സഭയില്‍ ഉയര്‍ന്നു. എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം 'ജയ് ഭീം, ജയ് മീം, തക്ബീര്‍ അല്ലാഹു അക്ബര്‍, ജയ് ഹിന്ദ്' എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി തിരിച്ചടിച്ചു.
തബ്രെസ് അന്‍സാരിയുടെ മരണശേഷം ഒവെയ്സി ട്വീറ്റ് ചെയ്തിരുന്നു: 'മിക്കവാറും എല്ലാ ലിഞ്ചിംഗുകളുടേയും മാതൃക ഇങ്ങനെയാണ്. ആദ്യം ഒരു മുസ്ലീമിനെ പശുപ്രേമികള്‍ കൊലപ്പെടുത്തുന്നു. പിന്നീട് ഏറ്റവും പരിഹാസ്യമായ കാരണങ്ങള്‍ കണ്ടെത്തുന്നു. ഗോമാംസം കൈവശം വയ്ക്കല്‍, മോഷണം, കള്ളക്കടത്ത്, ലൗ ജിഹാദ്. വെറും സംശയങ്ങളുടെ പേരിലാണ് ആളുകള്‍ കൊല്ലപ്പെടുന്നതെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.