മത്സരിച്ചത് 3526 സ്വതന്ത്രര്‍, ജയിച്ചത് വെറും 9 പേര്‍, കൂട്ടത്തില്‍ പിസി ജോര്‍ജ് മരണമാസ്സ്!
കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്ന് ചോദിക്കുന്നത് പോലെയാണ് തിരഞ്ഞെടുപ്പില്‍ എത്ര സ്വതന്ത്രന്മാരുണ്ട് എന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ കൊടുക്കുന്ന സ്വതന്ത്രന്മാരുണ്ട്. സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുന്നവരുണ്ട്. സീറ്റ് കിട്ടാത്ത ദേഷ്യം കൊണ്ട് മത്സരിക്കുന്നവരുണ്ട്. പ്രമുഖ സ്ഥാനാര്‍ഥികള്‍ക്ക് പണി കൊടുക്കാനായി മത്സരിക്കുന്നവരും സ്വതന്ത്രരാണ്. ഇങ്ങനെ 3500 ല്‍ അധികം സ്ഥാനാര്‍ഥിമാരാണ് ഇക്കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ അങ്കത്തിനിറങ്ങിയത്.
മഞ്ചേശ്വരത്ത് അധികം വന്ന 300 വോട്ടുകള്‍, പോസ്റ്റൽ വോട്ടോ? സുരേന്ദ്രൻ തോറ്റത് എങ്ങനെ?
അങ്കം എന്നൊക്കെ ഒരു ആവേശത്തിന് പറയാം എന്നേയുള്ളൂ. തിരഞ്ഞെടുപ്പ് മാമാങ്കത്തില്‍ ചാവേറായി ഒതുങ്ങാനായിരുന്നു ഇവരില്‍ ഭൂരിഭാഗത്തിന്റെയും വിധി. കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലായി 3526 പേരാണ് ഇത്തവണ സ്വതന്ത്രരായി മത്സരിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ജയിച്ചത് കേരളത്തില്‍ നിന്നാണ്. 782 പേരില്‍ പാര്‍ട്ടി പിന്തുണയോടെ 5 പേരും സര്‍വ്വസ്വതന്ത്രനായി ഒരാളും ജയിച്ചു. പൂഞ്ഞാറിലെ പി സി ജോര്‍ജാണ് ആ സര്‍വ്വസ്വതന്ത്രന്‍.
1566 പേര്‍ സ്വതന്ത്രനായി മത്സരിക്കാനിറങ്ങിയ തമിഴ്‌നാട്ടില്‍ ഒരാള്‍ക്ക് പോലും ജയിക്കാനായില്ല. പശ്ചിമ ബംഗാളിലെ 371 പേരില്‍ ഒരാള്‍ ജയിച്ചു. ആസാമിലെ 711 പേരിലും ഒരാള്‍ ജയിച്ചു. 96 പേര്‍ മത്സരിച്ച പുതുച്ചേരിയില്‍ നിന്നാണ് ഒമ്പതാമത്തെ സ്വതന്ത്രന്‍. 2011 ല്‍ ഈ അഞ്ച് സംസ്ഥാനങ്ങളില്‍ മത്സരിക്കാനുണ്ടായിരുന്നത് 2556 സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്. ഇതില്‍ 7 പേര്‍ ജയിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലേക്കുമായി ആകെ മത്സരിച്ചത് 8873 പേരാണ്. ഇതില്‍ 3776 പേര്‍ മത്സരിച്ചത് തമിഴ്‌നാട്ടിലെ 243 സീറ്റുകള്‍ക്ക് വേണ്ടിയാണ്. 1961 പേര്‍ പശ്ചിമ ബംഗാളിലും 1581 പേര്‍ ആസാമിലും മത്സരിച്ചു. 344 പേരാണ് പുതുച്ചേരിയിലെ 30 സീറ്റുകളിലേക്ക് മത്സരിച്ചത്. കേരളത്തിലെ 140 മണ്ഡലങ്ങളിലേക്കായി 1203 പേര്‍ മത്സരിച്ചു. ഇതില്‍ 109 പേര്‍ സ്ത്രീകളാണ്. ജയിച്ച എട്ട് പേരും എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥികളാണ്.