ഓപ്പറേഷൻ താമര കർണാടകത്തിൽ ബിജെപിക്ക് ബൂമറാംങാകും! ഇന്ത്യ ടുഡേ സർവ്വേയിലെ കണ്ടെത്തൽ
ബെംഗളൂരു: കുതിരക്കച്ചവടവും അട്ടിമറിയും കര്‍ണാടക രാഷ്ട്രീയത്തില്‍ പുത്തരിയല്ല. നേരത്തെ യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്നപ്പോഴും കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇതൊക്കെ നടന്നിട്ടുണ്ട്. ഇത്തവണ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി പഠിച്ച പണി പതിനെട്ടും നോക്കുന്നുമുണ്ട്.
ബിജെപിയോട് എന്നും മുഖം തിരിച്ച് നില്‍ക്കുന്ന സമീപനമാണ് പൊതുവേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്.. കര്‍ണാടക മാത്രമാണ് ബിജെപിക്ക് സ്വാധീനമുളള ഇടം. എന്നാല്‍ സര്‍ക്കാരിനെ മറിച്ചിടാനുളള ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസ് വിജയിച്ചാല്‍ അത് പാര്‍ട്ടിക്ക് തന്നെ ബൂമറാംഗ് ആകും എന്നാണ് ഇന്ത്യ ടുഡേ പൊളിറ്റിക്കല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സര്‍വ്വേ കണ്ടെത്തല്‍. വിശദവിവരങ്ങള്‍ ഇങ്ങനെ:
അട്ടിമറിക്കാനുളള കരുക്കള്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ ഞെട്ടിച്ചാണ് കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കിയത്. സഖ്യ സര്‍ക്കാരിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഒരു വശത്ത് കൂടെ പോകുമ്പോഴാണ് എംഎല്‍എമാരെ ചൂണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാനുളള കരുക്കള്‍ മറുവശത്ത് ബിജെപി നീക്കിയത്.
രണ്ടാം ഓപ്പറേഷൻ
2008ലെ യെദ്യൂരപ്പയുടെ ഓപ്പറേഷന്‍ ലോട്ടസ് ബിജെപി വീണ്ടും പൊടി തട്ടിയെടുത്തു. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ചത് പോലെ നടന്നില്ല. മറുകണ്ടം ചാടിയ എംഎല്‍എമാര്‍ കോണ്‍ഗ്രസ് വന്‍ വാഗ്ദാനങ്ങള്‍ മുന്നോട്ട് വെച്ചതോടെ നല്ല കുട്ടികളായി തിരികെ പോന്നു.
4 വിമതർ മറുകരയിൽ
എന്നാല്‍ നാല് വിമതര്‍ ഇപ്പോഴും മറുകരയില്‍ തന്നെ നില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ ബിജെപി ഇനിയും പ്രതീക്ഷ കൈവിട്ടിട്ടില്ല. എന്നാല്‍ ഓപ്പറേഷന്‍ ലോട്ടസ് വിജയിച്ചാല്‍ കര്‍ണാടകത്തില്‍ അത് ബിജെപിക്ക് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാവും എന്നാണ് ഇന്ത്യാ ടുഡേ പൊളിറ്റിക്കല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സര്‍വ്വേയുടെ കണ്ടെത്തല്‍.
ഓപ്പറേഷന്‍ ലോട്ടസ് ബൂമറാംങ്
ബൂമറാംങായി ഓപ്പറേഷന്‍ ലോട്ടസ് ബിജെപിയെ തിരിച്ചടിക്കും. വെറും ഏഴ് മാസം മാത്രമാണ് എച്ച് ഡി കുമാരസ്വാമിയുടെ സര്‍ക്കാരിന് പ്രായമുളളത്. സര്‍ക്കാരിനെ വലിച്ച് താഴെയിട്ടാല്‍ ജനവികാരം ബിജെപിക്ക് എതിരാകും എന്നാണ് ഇന്ത്യാ ടുഡേ നടത്തിയ സര്‍വ്വേ ഫലത്തില്‍ നിന്നും വ്യക്തമാകുന്നത്.
ഉത്തരവാദിത്തം ബിജെപിക്ക്
സര്‍വ്വേയില്‍ പങ്കെടുത്ത 36 ശതമാനം പേരും, സര്‍ക്കാര്‍ താഴെ വീണാല്‍ ബിജെപി ആണ് ഉത്തരവാദികള്‍ എന്ന് അഭിപ്രായപ്പെടുന്നു. 27 ശതമാനം പേര്‍ സര്‍ക്കാര്‍ തകര്‍ന്നാല്‍ അത് കോണ്‍ഗ്രസ് കാരണമാണ് എന്ന് അഭിപ്രായപ്പെടുന്നവരാണ്. അതേസമയം 13 ശതമാനം പേര്‍ ജെഡിഎസിനെ ആണ് കുറ്റക്കാരായി കണക്കാക്കുന്നത്.
മികച്ച മുഖ്യമന്ത്രി കുമാരസ്വാമി
മികച്ച മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് എച്ച് ഡി കുമാരസ്വാമിക്ക് തന്നെയാണ് മുന്‍ഗണന. 36 ശതമാനം പേരാണ് കുമാരസ്വാമി മികച്ച മുഖ്യമന്ത്രിയാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നവര്‍. തൊട്ട് പിറകേ തന്നെ മുന്‍ മുഖ്യമന്ത്രിയായ ബിജെപിയുടെ ബിഎസ് യെദ്യൂരപ്പയും ഉണ്ട്. 34 ശതമാനം പേരാണ് യെദ്യൂരപ്പയോട് അനുഭാവം ഉളളവര്‍.
പുതിയ സർക്കാർ വേണം
കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യയെ 29 ശതമാനം പേരും ജഗദീഷ് ഷെട്ടാറിനെ വെറും 1 ശതമാനം പേരുമാണ് പിന്തുണയ്ക്കുന്നത്. സര്‍വ്വേയിലെ മറ്റൊരു രസകരമായ കണ്ടെത്തല്‍ ഭൂരിപക്ഷം പേരും പുതിയ സര്‍ക്കാര്‍ വേണം എന്ന് ആഗ്രഹിക്കുന്നവരാണ് എന്നതാണ്. 62 ശതമാനം പേര്‍ നിലവിലെ സര്‍ക്കാരിനെ പിരിച്ച് വിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.
ബിജെപിയെ തോൽപ്പിക്കും
നിയമസഭാ തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്തണം എന്ന ഈ അഭിപ്രായത്തെ 25 ശതമാനം പേര്‍ എതിര്‍ക്കുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഇന്നത്തെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് സാധിക്കുമെന്ന് 43 ശതമാനം പേര്‍ കരുതുന്നു. എന്നാല്‍ 36 ശതമാനം കരുതുന്നത് ബിജെപിയെ തോല്‍പ്പിക്കാനാവില്ല എന്നാണ്.