'ത്രിപുരയിൽ ഓപ്പറേഷൻ താമര', ഐപിഎഫ്ടി നേതാക്കൾ ഫോണെടുക്കുന്നില്ലെന്ന് തിപ്ര മോത്ത
ഐപിഎഫ്ടിയുമായി തിപ്ര മോത്ത ലയന ചർച്ചകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നേതാക്കളെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് തിപ്ര അറിയിച്ചത്.

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തനിച്ച് പ്രഖ്യാപിച്ചതിന് പിന്നാലെ ബി ജെ പിക്കെതിരെ ആരോപണവുമായി തിപ്ര മോത്ത. ബി ജെ പി സഖ്യകക്ഷിയായ ഐ പി എഫ് ടിയുമായി തിപ്ര തലവൻ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമ്മൻ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ അതിന് ശേഷം ഐ പി എഫ് ടി നേതാക്കളെ ഫോണിൽ ബന്ധപ്പെട്ടാൻ സാധിക്കുന്നില്ലെന്ന് ദേബ് ബർമ്മൻ ആരോപിച്ചു.

ഐ പി എഫ് ടി നേതാക്കളുമായി കൂടിക്കാഴ്ച
ശനിയാഴ്ച രാവിലെ 11 മണി മുതല്‍ താൻ ഐ പി എഫ് ടി നേതാക്കളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ഇതുവരെ നേതാക്കളെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു ദേബ് ബർമ്മൻ ട്വീറ്റ് ചെയ്തു. 'നേതാക്കളുടെ മറുപടിയ്ക്കായി താൻ കാത്തിരിക്കുകയാണ്. എനിക്ക് തോന്നുന്നത് ഓപ്പറേഷൻ ലോട്ടസ് തുടങ്ങിയെന്നാണ്', ട്വീറ്റിൽ ദേബ് ബർമ്മൻ പറഞ്ഞു. ജനവരി 21 ന് ഐ പി എഫ് ടി നേതാക്കളുമായി പ്രദ്യോത് അടക്കമുള്ള തിപ്ര നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിയും വർക്കിംഗ് പ്രസിഡന്റുമായ പ്രേംകുമാർ റീങ്ങായിരുന്നു കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നൽകിയത്.

ലയനം പൂർത്തിയായാൽ പുതിയ പാർട്ടി പേരും
ഗുവാഹട്ടിയിൽ നടന്ന ചർച്ചയിൽ ഐ പി എഫ് ടിയെ തിപ്രയിൽ ലയിപ്പിക്കാമെന്ന നിലയ്ക്കായിരുന്നു ചർച്ചകൾ പുരോഗമിച്ചത്. ബി ജെ പി വിരുദ്ധ ഗോത്ര വർഗ വോട്ടുകൾ ഭിന്നിക്കാതിരിക്കുകയെന്നതായിരുന്നു പ്രദ്യോതിന്റെ ലക്ഷ്യം.ഐ പി എഫ് ടി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ലയനം പൂർത്തിയായാൽ പുതിയ പാർട്ടി പേരും ചിഹ്നവുമെല്ലാം സ്വീകരിക്കുമെന്നും ദേബ്ബർമ്മൻ വ്യക്തമാക്കിയിരുന്നു.

ബി ജെ പി 55 സീറ്റിലും ഐ പി എഫ് ടി 5 സീറ്റിലും
അതേസമയം കൂടിക്കാഴ്ചയ്ക്ക് മുൻപ് തന്നെ ബി ജെ പിയുമായി ഇത്തവണ സഖ്യമില്ലെന്ന തരത്തിലുള്ള സൂചനകൾ ഐ പി എഫ് ടി നൽകിയിരുന്നു.
എന്നാൽ തിപ്രയുടെ നീക്കങ്ങൾക്ക് തടയിട്ട് കൊണ്ട് ഐ പി എഫ് ടിയുമായി വീണ്ടും സഖ്യം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ ബി ജെ പി. ഞായറാഴ്ച രാത്രി ഇരു പാർട്ടി നേതാക്കളും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്.
തിരഞ്ഞെടുപ്പിൽ ബി ജെ പി 55 സീറ്റിലും ഐ പി എഫ് ടി 5 സീറ്റിലും മത്സരിക്കുമെന്ന് സഖ്യം വ്യക്തമാക്കി.

രണ്ടാമത്തെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു
അതേസമയം ഐ പി എഫ് ടി നിലപാട് വ്യക്തമാക്കിയതോടെ തിപ്ര മോത്ത തങ്ങളുടെ രണ്ടാമത്തെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. 20 പേരടങ്ങുന്ന രണ്ടാമത്തെ പട്ടികയാണ് പുറത്തുവിട്ടത്. കഴിഞ്ഞ വർഷം തിപ്ര മോതയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് തപസ് ദേ, ഓൾ ത്രിപുര ടൈഗർ ഫോഴ്‌സിന്റെ (എടിടിഎഫ്) സുപ്രിമോ രഞ്ജിത് ദേബ്ബർമ എന്നിവർ രണ്ടാം പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം പ്രദ്യോത് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ ഇല്ലയോ എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഗോത്ര വർഗ വിഭാഗങ്ങൾക്കിടയിൽ
ഗോത്ര വർഗ വിഭാഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള പാർട്ടിയാണ് തിപ്ര മോത്ത. ഗ്രേറ്റർ ത്രിപുര ലാന്റഅ എന്ന ആവശ്യമാണ് സംഘടന പ്രധാനമായും മുന്നോട്ട് വെയ്ക്കുന്നത്. അത്തരമൊരു ഉറപ്പ് നൽകിയാൽ ആരുമായും സഖ്യത്തിന് തയ്യാറാണെന്ന നിലപാടായിരുന്നു നേരത്തേ പാർട്ടി കൈക്കൊണ്ടിരുന്നത്. കോൺഗ്രസും സി പി എമ്മും ബി ജെ പിയും പാർട്ടിയുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഉറപ്പ് എഴുതി നൽകാതെ സഖ്യത്തിനില്ലെന്നായിരുന്നു പാർട്ടി നിലപാട്. ഉറപ്പ് നൽകാൻ നേതൃത്വം തയ്യാറാകാതിരുന്നതോടെ തനിച്ച് മത്സരിക്കുകയാണെന്ന് പ്രദ്യോത് പ്രഖ്യാപിക്കുകയായിരുന്നു.












Click it and Unblock the Notifications