കര്‍ണാടക മോഡല്‍ മധ്യപ്രദേശിലും ബിജെപി പയറ്റുമെന്ന് ആശങ്ക;ഒരുങ്ങിയിരിക്കണമെന്ന് കമല്‍നാഥ്
ഭോപ്പാല്‍: കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനുള്ള ബിജെപിയുടെ തന്ത്രം കര്‍ണാടകത്തില്‍ വിജയത്തിലേക്ക് അടുക്കുകയാണ്. 16 ഭരണകക്ഷി എംഎല്‍എമാരാണ് ഇതിനോടകം രാജിവെച്ചത്. ഇതോടെ കുമാരസ്വാമി സര്‍ക്കാരിന്‍റെ പതനം ഏറെ കുറെ ഉറപ്പായിട്ടുണ്ട്. അതിനിടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി ഗോവയില്‍ 10 എംഎല്‍എമാരെ കൂടി ബിജെപി അടര്‍ത്തിയെടുത്തിരിക്കുകയാണ്. കോണ്‍ഗ്രസിന് 15 എംഎല്‍എമാരായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്.
നെഞ്ചിടിപ്പോടെ സഖ്യസര്‍ക്കാര്‍! സുപ്രീം കോടതി തിരുമാനം ഇന്ന്.. സാധ്യതകള്‍ ഇങ്ങനെ
ഇതോടെ നേരിയ ഭൂരിപക്ഷത്തില്‍ ഭരണത്തില്‍ തുടരുന്ന മധ്യപ്രദേശിലും കോണ്‍ഗ്രസിന് ചങ്കിടിപ്പ് ഏറിയിട്ടുണ്ട്. ഏത് നിമിഷവും സംസ്ഥാനത്തും ബിജെപി ഓപ്പറേഷന്‍ താമര പുറത്തെടുക്കാന്‍ സാധ്യത ഉണ്ടെന്നും ഉണര്‍ന്നിരിക്കണമെന്നും എംഎല്‍എമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി കമല്‍നാഥ്.
കര്‍ണാടകവും ഗോവയും
ഒടുവില്‍ 13 മാസത്തെ സഖ്യസര്‍ക്കാര്‍ ഭരണം അവസാനിപ്പിച്ച് അധികാരം തിരിച്ച് പിടിക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് കര്‍ണാടകത്തില്‍ ബിജെപി. ഏത് നിമിഷവും കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യത്തെ തൂത്തെറിഞ്ഞ് ബിജെപി ഭരണത്തില്‍ ഏറുമെന്നതാണ് സ്ഥിതി. ബിജെപിയുടെ കൃത്യമായ പ്ലാനിങ്ങില്‍ ഒരുങ്ങിയ ഓപ്പറേഷന്‍ താമരയാണ് അവിടെ വിജയം കണ്ടിരിക്കുന്നത്. അതിനിടെയാണ് കോണ്‍ഗ്രസിന്‍റെ നെഞ്ചില്‍ അടുത്ത ആണിയായി ഗോവയിലെ 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.
എംഎല്‍എമാര്‍ക്ക് നിര്‍ദ്ദേശം
ഇതോടെ നേരിയ ഭൂരിപക്ഷത്തില്‍ തുടരുന്ന തന്‍റെ സര്‍ക്കാരിനെ ബിജെപി മറിച്ചിടുന്നത് തടയാനായി ഒരുങ്ങിയിരിക്കുകയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. എംഎല്‍എമാരുടെ ബിജെപി നീക്കങ്ങളെ പ്രതിരോധിക്കാന്‍ തയ്യാറായിരിക്കണമെന്ന് കമല്‍നാഥ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എംഎല്‍എമാരോട് ഭോപ്പാല്‍ വിട്ട് പോകരുതെന്നും ആവശ്യമെങ്കില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറായിരിക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. വര്‍ഷകാല സമ്മേളനത്തില്‍ എല്ലാ എംഎല്‍എമാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്നും കമല്‍നാഥ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ചൗഹാനില്‍ നിന്ന് കമല്‍നാഥിലേക്ക്
പതിനഞ്ച് വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഇത്തവണ ഭരണം സ്വന്തമാക്കിയത്. കപ്പിനും ചുണ്ടിനും ഇടയിലെന്ന പോലെയാണ് ഭരണം ശിവരാജ് സിംഗ് ചൗഹാനില്‍ നിന്ന് കമല്‍ നാഥിലേക്ക് എത്തിയത്. 230 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ ബിജെപിയോ കോണ്‍ഗ്രസോ കേവല ഭൂരിപക്ഷമായ 116 കടന്നില്ല. കോണ്‍ഗ്രസ് 114ും ബിജെപി 109ും സീറ്റുകള്‍ നേടി. 2 ബിഎസ്പി. ഒരു എസ്പി, 4 സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെ കോണ്‍ഗ്രസ് അധികാരം പിടിക്കുകയായിരുന്നു.ഇവരെ കൂടെ നിര്‍ത്താനുളള ബിജെപി ശ്രമം പരാജയപ്പെടുകയായിരുന്നു.
ആശങ്കയില്‍ നേതൃത്വം
ഏഴംഗങ്ങളുടെ പിന്തുണ കൂടി ലഭിച്ചാല്‍ സംസ്ഥാനത്ത് ബിജെപിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയും. അപ്രതീക്ഷിതമായ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ കര്‍ണാടക മോഡല്‍ ഓു്ുറേഷന്‍ ലോട്ടസ് മധ്യപ്രദേശിലും പുറത്തെടുക്കാന്‍ ബിജെപി ശ്രമം നടത്തിയിരുന്നു.. ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നും വ്യക്തമാക്കി മെയ്യില്‍ ബിജെപി ഗവര്‍ണര്‍ക്ക് കത്ത് നല്‍കുകയയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ബിജെപി തന്നെ തങ്ങളുടെ നീക്കത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തോടെ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കുകയാണ്. കര്‍ണാടകത്തിലെ നീക്കങ്ങള്‍ വിജയം കണ്ട സാഹചര്യത്തില്‍ മധ്യപ്രദേശിലും ബിജെപി വൈകാതെ തന്നെ ഓപ്പറേഷന്‍ താമര പുറത്തെടുത്തേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും സൂചിപ്പിക്കുന്നു.
കുമാരസ്വാമി കർണാടക മുഖ്യമന്ത്രിസ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന; നിയമസഭ പിരിച്ചുവിടും
ഇതൊക്കെ അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാവും സഖാവേ; ഫ്ലക്സ് വിവാദത്തിന് പിന്നെ കളികള്‍- കുറിപ്പ്