ഓപ്പറേഷന് സമുദ്രസേതു; നാവികസേനയുടെ യുദ്ധക്കപ്പലുകൾ സൗദിയിൽ നിന്നെത്തിക്കുക 1000 പ്രവാസികളെ
കൊച്ചി: നാവികസേനയുടെ കപ്പലുകള്‍ പ്രവാസികളുമായി വെള്ളിയാഴ്ചയോടെ ഇന്ത്യന്‍ തീരമണയും. നാവികസേനയുടെ കപ്പല്‍ ദൗത്യമായ ഓപ്പറേഷന് സമുദ്രസേതുവിന്റെ ഭാഗമായി ആയിരങ്ങളെയാണ് തിരിച്ചെത്തിക്കുക. സൗദി അറേബ്യയില്‍ നിന്നും ആയിരം പേരെയാണ് നാവികസേനയുടെ കപ്പലില്‍ തിരികെ എത്തിക്കുക. ഇവരില്‍ 500 പേരെ ജോധ്പൂരിലേയും 500 പേരെ ജയ്സാല്‍മീറിലെയും സൈനിക കേന്ദ്രങ്ങളിലാണ് ക്വാറന്റൈന് ചെയ്യുക.
കുവൈത്തില്‍ നിന്ന് 400 പേരെ നാവികസേന തിരിച്ചെത്തിക്കും. ഭോപ്പാലിലെ സൈനിക കേന്ദ്രത്തിലാണ് ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുക. യുഎഇയില്‍ നിന്ന് 200 പേര് നാവികസേനയുടെ കപ്പലില്‍ കൊച്ചിയില്‍ എത്തും. ഇവരെ കൊച്ചി നാവിക സേനയുടെ കേന്ദ്രത്തില്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കും.
150 പേരാണ് ബഹ്റൈനില്‍ നിന്ന് നാവികസേനയുടെ സഹായത്തോടെ രാജ്യത്ത് തിരികെ എത്തുക. ഇവരെ വിശാഖപട്ടണത്തുളള നാവിക സേനയുടെ ക്വാറന്റൈന് കേന്ദ്രത്തില്‍ നിരീക്ഷിക്കും. മലേഷ്യയില്‍ നിന്നും 350 പ്രവാസികളുമായി നാവികസേനയുടെ കപ്പല്‍ ചെന്നൈയില്‍ എത്തും. ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ ചെന്നൈയിലെ വ്യോമസേനയുടെ കേന്ദ്രത്തില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
പ്രവാസികളെ കൊണ്ട് വരുന്നതിനായി മാലിദ്വീപില്‍ എത്തിയിരിക്കുന്ന ഐഎന്‍എസ് ജലാശ്വ എന്ന കപ്പല്‍ യാത്രക്കാരുമായി നാളെ ഇന്ത്യയിലേക്ക് തിരിക്കും. ഒന്നാം ഘട്ടത്തില്‍ കൊച്ചി തുറമുഖം വഴിയാണ് പ്രവാസികളെത്തുക. ഐഎന്‍എസ് ശാര്‍ദൂല്‍, ഐഎന്‍എസ് മഗര്‍ അടക്കമുളള നാവികസേനയുടെ കപ്പലുകളും ഓപ്പറേഷന് സമുദ്ര സേതുവിന്റെ ഭാഗമാണ്. ഐഎന്‍എസ് ശാര്‍ദൂല്‍ ദുബായില്‍ നിന്നുമാണ് പ്രവാസികളെ എത്തിക്കുക. അതേസമയം ഐഎന്‍എസ് മഗര്‍ മാലിദ്വീപില്‍ നിന്നും പ്രവാസികളുമായി തിരികെ എത്തും.
Recommended Video
അതേസമയം ഓപ്പറേഷന് വന്ദേ ഭാരതിന്റെ ഭാഗമായി യുഎഇയിലേക്ക് പോയ രണ്ട് വിമാനങ്ങളും അബുദാബിയിലും ദുബായിലുമെത്തി. അബുദാബിയില്‍ നിന്നുളള വിമാനം നെടുമ്പാശേരിയിലേക്കാണ് എത്തുക. ദുബായില്‍ നിന്നുളള വിമാനം കരിപ്പൂരില്‍ തിരിച്ചെത്തും. രാത്രി 9.40ന് അബുദാബിയില്‍ നിന്നുളള വിമാനം 177 പേരുമായി നെടുമ്പാശേരിയില്‍ എത്തും. ദുബായില്‍ നിന്നുളള വിമാനം 189 പേരുമായി രാത്രി 10.30നാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുക.