കൊവിഡ് വ്യാപനത്തിൽ ലോക്സഭയിൽ സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം, നയിച്ച് ശശി തരൂർ
ദില്ലി: രാജ്യത്തെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധ വിഷയത്തില്‍ ലോക്സഭയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. ആസൂത്രണമില്ലാതെ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതും ഉയരുന്ന കൊവിഡ് കേസുകളും കുടിയേറ്റ തൊഴിലാളി പ്രശ്നങ്ങളും സാമ്പത്തിക രംഗത്തിന്റെ തകര്‍ച്ചയും അടക്കമുളള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷം സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.
കോണ്‍ഗ്രസ് എംപിയായ ശശി തരൂര്‍ ആണ് ലോക്സഭയില്‍ പ്രതിപക്ഷത്തിന്റെ ആക്രമണം നയിച്ചത്. സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനങ്ങളാണ് എടുക്കുന്നതെന്ന് ശശി തരൂര്‍ കുറ്റപ്പെടുത്തി. മാത്രമല്ല ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ പോലും സര്‍ക്കാര്‍ വഞ്ചിക്കുകയാണ് എന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.
'സമരം ചെയ്യാൻ ചുവന്ന മഷിക്കുപ്പിയുമായി പോകുന്ന കോമാളിക്കൂട്ടങ്ങൾ', പ്രതിപക്ഷത്തിനെതിരെ സ്വരാജ്
കൊവിഡ് വ്യാപനത്തില്‍ മുന്നില്‍ ചില രാജ്യങ്ങള്‍ അതിനെ കാര്യക്ഷമമായി തന്നെ ചെറുത്തു. മറ്റ് ചില രാജ്യങ്ങള്‍ സാമ്പത്തിക രംഗം തകരാതിരിക്കുകയോ വൈറസിനെ നിയന്ത്രണ വിധേയമാക്കുകയോ ചെയ്തു. എന്നാല്‍ രാജ്യത്ത് ഏറ്റവും മോശമായ സാഹചര്യമാണ് ഉളളതെന്ന് തരൂര്‍ കുറ്റപ്പെടുത്തി. വൈറസിനെ നിയന്ത്രക്കാനോ സാമ്പത്തിക രംഗം തകരാതെ നോക്കാനോ സാധിക്കാതെ പോയ ഒരേയൊരു രാജ്യം നമ്മളാണെന്നും തരൂര്‍ കുറ്റപ്പെടുത്തി.
രാജ്യത്ത് ജിഡിപി മൂക്ക് കുത്തിയിരിക്കുകയാണ്. 564 കേസുളളപ്പോള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും 54 ലക്ഷം കേസുകളില്‍ എത്തിയപ്പോള്‍ ലോക്ക്ഡൗണ്‍ നീക്കുകയുമാണ് ചെയ്യുന്നത് എന്നും തരൂര്‍ കുറ്റപ്പെടുത്തി. മുഖം മറയ്ക്കാനുളള ഒരു അവസരമാണ് ഈ മഹാമാരി സര്‍ക്കാരിന് നല്‍കിയിട്ടുളളത് എന്നും തരൂര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തനിച്ചാണ് ഈ യുദ്ധം നയിക്കുന്നത് എന്നാണ് ബിജെപി എംപി കൃതി സോളങ്കി മറുപടി നല്‍കിയത്. സംസ്ഥാനങ്ങളെയോ രാജ്യത്തെ തന്നെയോ പ്രധാനമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ലെന്ന് ഡിഎംകെ എംപി ദയാനിധി മാരന് കുറ്റപ്പെടുത്തി. മധ്യപ്രദേശില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനും പ്രധാനമന്ത്രിക്ക് അമേരിക്കന്‍ പ്രസിഡണ്ടിനൊപ്പം ഫോട്ടൊ എടുക്കാന്‍ അവസരമുണ്ടാക്കാനും രാജ്യത്തെ ഒന്നാകെ സര്‍ക്കാര്‍ അപകടത്തില്‍പ്പെടുത്തിയെന്നും മാരന് കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി 8 മണിക്ക് വന്നാല്‍ പിന്നെ മോശം വാര്‍ത്ത പിറകെ വരുമെന്ന് മാരന് പരിഹസിച്ചു. ഒരു പദ്ധതിയും ഇല്ലാതെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങള്‍ പോലും അറിഞ്ഞില്ല. പ്രധാനമന്ത്രി ആളുകളോട് വിളക്ക് കൊളുത്താനും കയ്യടിക്കാനുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അതുകൊണ്ട് കൊറോണ പോയില്ലെന്നും മാരന് പറഞ്ഞു. അപകടസന്ധിയില്‍ സംസ്ഥാനങ്ങളെ കൈവിടാതെ പ്രധാനമന്ത്രി നയിക്കണമെന്ന് ശിവസേന എംപി അരവിന്ദ് സാവന്ത് ആവശ്യപ്പെട്ടു.