അദാനി വിഷയം ആയുധം, മോദിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം: സുപ്രീംകോടതി ഇടപെടണം, ജെപിസിയും വേണം
ഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ഒസിസിആർപി റിപ്പോർട്ട് കേന്ദ്ര സർക്കാറിനെതിരായ ആയുധമാക്കി പ്രതിപക്ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തായ അദാനിക്കെതിരായ ആരോപണങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റിക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ജി 20 സമ്മേളനത്തിനായി നേതാക്കൾ ഇന്ത്യയിലേക്ക് എത്തും മുൻപ് വിഷയത്തിൽ നരേന്ദ്ര മോദി വ്യക്തത വരുത്തണമെന്ന് രാഹുല്‍ ഗാന്ധി പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച രാഹുല്‍ ഗാന്ധി ആരോപണങ്ങള്‍ അന്വേഷിക്കാത്തതിനേയും ചോദ്യം ചെയ്തു. ആരുടെ പണമാണ് ഇവിടെ ഉപയോഗിക്കുന്നത് എന്നാണ് ആദ്യത്തെ ചോദ്യം. അദാനിയുടേതാണോ അതോ മറ്റാരുടേതെങ്കിലുമാണോ? ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയാണ് ഇതിനുപിന്നിലെ പ്രധാന ബുദ്ധികേന്ദ്രമെന്നും രാഹുല്‍ ആരോപിച്ചു.

പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സെബി ചെയര്‍പേഴ്‌സണ് കത്തയച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാകേത് ഗോഖലെയും വ്യക്തമാക്കി. വിനോദ് അദാനിക്ക് വേണ്ടി ഷഹ്ബാന്‍ അഹ്ലി, ചാങ് ചുങ് ലിങ് എന്നിവര്‍ നിയമവിരുദ്ധമായി വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഓഹരിയില്‍ വന്‍ കൃത്രിമം നടന്നിട്ടുണ്ടെന്നുമാണ് ഒസിസിആര്‍പി റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി ഗോഖലെ കത്തില്‍ ആരോപിക്കുന്നത്.
അദാനി ഗ്രൂപ്പ് തങ്ങളുടെ കമ്പനികളുടെ ഓഹരി വിലയിൽ കൃത്രിമം കാണിച്ച് അവയുടെ മൂല്യവും ആസ്തിയും വർധിപ്പിച്ചു എന്നതിന് പുതിയ തെളിവുകൾ പുറത്തുവന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണെന്നാണ് സിപിഎം പിബിയുടെ പ്രതികരണം. ലോകമാകെയുള്ള അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്റ്റ് (ഒസിസിആർപി) നൽകിയ വിവരങ്ങളെ അടിസ്ഥാനമാക്കി ഫിനാൻഷ്യൽ ടൈംസും ദി ഗാർഡിയൻ പത്രവും പ്രസിദ്ധീകരിച്ച റിപ്പോർട്ട് അദാനി ഗ്രൂപ്പ് നടത്തിയ തട്ടിപ്പ് വെളിപ്പെടുത്തിയിരിക്കുകയാണെന്നും സിപിഎം പിബി ചൂണ്ടിക്കാണിക്കുന്നു.
അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയുമായി അടുത്ത ബന്ധമുളള രണ്ടു പേർ ബെർമുഡയിലെ നിക്ഷേപ ഫണ്ട് ഉപയോഗിച്ച് എങ്ങനെയാണ് അദാനിയുടെ ദശലക്ഷക്കണക്കിന് ഡോളർ വിലവരുന്ന ഓഹരികൾ വാങ്ങാൻ നിഴൽ കമ്പനികൾ സ്ഥാപിച്ചതെന്ന് പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു. അദാനി കമ്പനികളുടെ വിദേശ ഫണ്ടിംഗ് സംബന്ധിച്ച കാര്യങ്ങൾ 2014ൽ സെബി പരിശോധിച്ചിരുന്നെങ്കിലും പിന്നീട് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു എന്നതും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
ഓഹരി വിപണിയിലെ വ്യാപകമായ തട്ടിപ്പിനും കൃത്രിമത്വത്തിനുമെതിരെ റെഗുലേറ്ററി അധികാരികൾ ഒരു നടപടിയും സ്വീകരിക്കാത്തതിന് കാരണം പ്രധാനമന്ത്രിയുമായി അദാനി ഗ്രൂപ്പിനുള്ള ബന്ധമാണെന്നത് വ്യക്തമാണ്. പുതിയ തെളിവുകൾ ഗൗരവതരമായ അന്വേഷണം അനിവാര്യമാക്കുകയാണ്. കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും തെളിവുകൾ മൂടിവെക്കുന്നില്ല എന്നും ഉറപ്പുവരുത്താൻ സുപ്രീം കോടതി ഇടപെടണം.












Click it and Unblock the Notifications