Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപരാഷ്ട്രപതിയുടെ ജുഡീഷ്യറി വിമര്‍ശനം ഭരണഘടനാ വിരുദ്ധം; എതിര്‍പ്പ് അറിയിച്ച് മുതിര്‍ന്ന എംപിമാര്‍

ഡല്‍ഹി: കോടതികള്‍ 'സൂപ്പര്‍ പാര്‍ലമെന്റ്' ചമയുന്നുവെന്ന ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖറിന്റെ രൂക്ഷവിമര്‍ശനത്തില്‍ മറുപടിയുമായി രാജ്യസഭാംഗവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. ഇതു പോലുള്ള രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്ന ഒരു ഉപരാഷ്ട്രപതിയെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് കപില്‍ സിബല്‍ കുറ്റപ്പെടുത്തി. കപില്‍ സിബല്‍ അടക്കം നിരവധി പ്രതിപക്ഷ നേതാക്കള്‍ ഉപരാഷ്ട്രപതിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തി.

ഉപരാഷ്ട്രപതിയുടെ പരാമര്‍ശം ജുഡീഷ്യറിയെ ദുര്‍ബലപ്പെടുത്തുന്നതും അവഹേളിക്കുന്നതുമാണെന്ന് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപ്പെട്ടു. ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് പിന്നാലെ രാഷ്ട്രപതിക്കും സുപ്രീംകോടതി സമയപരിധി നിശ്ചയിച്ചതോടെ ജുഡീഷ്യറിയും പാര്‍ലമെന്ററിയും തമ്മിലുള്ള വാക്‌പോര് മൂര്‍ച്ഛിക്കുകയാണ്.

Jagdeep Dhankhar-Kapil Sibal

നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും മൂന്ന് മാസത്തെ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ നടത്തിയ പരാമര്‍ശങ്ങളാണ് പുതിയ വിവാദത്തിന് വഴിതെളിച്ചിരിക്കുന്നത്. സുപ്രീംകോടതിക്ക് സവിശേഷാധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ 142 ാം അനുച്ഛേദം ജനാധിപത്യ ശക്തികള്‍ക്ക് എതിരായ ആണവ മിസൈലായി മാറിയെന്നായിരുന്നു ജഗദീപ് ധന്‍ഖര്‍ പറഞ്ഞത്. കോടതി 'സൂപ്പര്‍ പാര്‍ലമെന്റ്' പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 142 നീതി നല്‍കാനുള്ള സുപ്രീംകോടതിയുടെ അവകാശമാണെന്ന് ഉപരാഷ്ട്രപതി അറിഞ്ഞിരിക്കണമെന്ന് കപില്‍ സിബല്‍ പ്രതികരിച്ചു. ജുഡീഷ്യറിയുടെ തീരുമാനങ്ങള്‍ തങ്ങള്‍ക്ക് എതിരാകുമ്പോള്‍ മാത്രം കോടതികള്‍ പരിധി വിടുന്നുവെന്ന് പറഞ്ഞ് ചിലര്‍ ജുഡീഷ്യറിയെ ആക്രമിക്കുന്നു. രാഷ്ട്രപതിയുടെ പ്രതികരണം അദ്ഭുതപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമാണെന്നും കപില്‍ സിബല്‍ പറഞ്ഞു.

മന്ത്രിസഭയുടെ തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമാണ് രാഷ്ട്രപതിയെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. മറ്റ് വിവേചനാധികാരം രാഷ്ട്രപതിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ധന്‍ഖറിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് ഡിഎംകെയും രംഗത്തെത്തി. ധന്‍ഖറിന്റെ പരാമര്‍ശങ്ങള്‍ അധാര്‍മികവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഡിഎംകെ നേതാവും രാജ്യ സഭാംഗവുമായ തിരുച്ചി ശിവ ആരോപിച്ചു.

ഭരണഘടന അനുസരിച്ച് എക്‌സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നിവയ്ക്ക് വ്യത്യസ്ത അധികാരങ്ങളുണ്ടെന്നും മൂന്ന് ഭരണഘടനാ സ്ഥാപനങ്ങളും മികച്ച സന്തുലിതാവസ്ഥയോടെ പ്രവര്‍ത്തിക്കണമെന്നും തിരുച്ചി ശിവ പറഞ്ഞു. നമ്മുടെ ജനാധിപത്യത്തില്‍ ഭരണഘടന പരമോന്നതമാണെന്ന കാര്യം ആരും മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

'നമ്മുടെ നീതിന്യായ സ്ഥാപനങ്ങളെ ആക്രമിക്കുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യുന്ന പരാമര്‍ശങ്ങള്‍ നടത്തരുത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ജനാധിപത്യത്തിന് അടിസ്ഥാനപരമാണ്. അതില്ലാതെ എല്ലാ അവകാശങ്ങളും അപകടത്തിലാകും. സുപ്രീം കോടതിയുടെ വിധിയെക്കുറിച്ചുള്ള ജഗ്ദീപ് ധന്‍ഖറിന്റെ നിരീക്ഷണങ്ങള്‍ അധാര്‍മ്മികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയും ഉപരാഷ്ട്രപതിയുടെ പരാമര്‍ശത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി. നമ്മുടെ ജനാധിപത്യത്തില്‍, ഇന്ത്യന്‍ ഭരണഘടന മാത്രമാണ് പരമോന്നതം. രാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ ഗവര്‍ണറുടെയോ പദവികളൊന്നും അതിന് മുകളിലല്ലെന്ന് അദ്ദേഹം പറഞ്ഞു.

ടിഎംസി നേതാവ് കല്യാണ്‍ ബാനര്‍ജിയുടെ പ്രതികരണം: 'സുപ്രീം കോടതി ജഡ്ജിമാരെക്കുറിച്ച് ഉപരാഷ്ട്രപതി നടത്തിയ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അതിരുകടന്നതുമാണ്. ഒരു ഭരണഘടനാ അധികാരി എന്ന നിലയില്‍, അദ്ദേഹം മറ്റ് ഭരണഘടനാ സ്ഥാപനങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+