മണിപ്പൂരിൽ പതറി ബിജെപി, സ്പീക്കറെ നീക്കാൻ കരുക്കൾ നീക്കി കോൺഗ്രസ്-എൻപിപി സഖ്യം
ഇംഫാല്‍: മധ്യപ്രദേശിലും കര്‍ണാടകയിലും അടക്കം ഓപ്പറേഷന്‍ താമര നടപ്പിലാക്കിയ ബിജെപി അതേപണി തിരിച്ച് കിട്ടിയതിന്റെ അങ്കലാപ്പിലാണ് മണിപ്പൂരില്‍. മൂന്ന് എംഎല്‍എമാരാണ് മണിപ്പൂര്‍ ബിജെപിയില്‍ നിന്ന് രാജി വെച്ചിരിക്കുന്നത്. മാത്രമല്ല ബിജെപി സര്‍ക്കാരിനുളള പിന്തുണ എന്‍പിപി പിന്‍വലിച്ചിരിക്കുകയുമാണ്. നാല് എംഎല്‍എമാരാണ് എന്‍പിപിക്കുളളത്.
ഇതോടെ ന്യൂനപക്ഷമായി മാറിയ ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്-എന്‍പിപി സഖ്യം അവിശ്വാസ പ്രമേയം കൊണ്ടുവന്നിരിക്കുകയാണ്. നിയമസഭാ സ്പീക്കറെ മാറ്റുന്നതിനും കോണ്‍ഗ്രസ്-എന്‍പിപി സഖ്യം നീക്കം നടത്തുന്നുണ്ട്. കോണ്‍ഗ്രസിന്റെയും എന്‍പിപിയുടേയും പന്ത്രണ്ടോളം എംഎല്‍എമാരാണ് സ്പീക്കര്‍ക്കെതിരെ നിയമസഭാ സെക്രട്ടറിക്ക് കത്തെഴുതിയിരിക്കുന്നത്. സ്പീക്കര്‍ ഏകാധിപത്യ മനോഭാവത്തിലാണ് പെരുമാറുന്നത് എന്നാണ് ആരോപണം. സ്പീക്കറെ തല്‍സ്ഥാനത്ത് നിന്ന് നീക്കാനുളള പ്രമേയത്തിന് അനുമതി തേടിയാണ് കത്ത്.
Recommended Video
കോണ്‍ഗ്രസില്‍ നിന്നും അടുത്തിടെ 7 എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇവരെ അയോഗ്യരാക്കണം എന്ന ആവശ്യം സ്പീക്കര്‍ ജൂണ്‍ 22 ന് പരിഗണിക്കും എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ആ തീരുമാനം നേരത്തെയാക്കിയത് ബിജെപിയെ സഹായിക്കാനാണ് എന്നാണ് ആരോപണം. 7 വിമത കോണ്‍ഗ്രസ് എംഎല്‍എമാരും അയോഗ്യരല്ല എന്നാണ് സ്പീക്കറുടെ തീരുമാനം എങ്കില്‍ അത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാനാണ് എന്നും പ്രതിപക്ഷം ആരോപിക്കുന്നു.
മുന്‍ മണിപ്പൂര്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആയ ഒക്രാം ഇബോബി സിംഗ്, മുന്‍ ഉപമുഖ്യമന്ത്രിയായ വൈ ജോയ്കുമാര്‍ സിംഗ് അടക്കമുളള എംഎല്‍എമാരാണ് സ്പീക്കര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. മൂന്ന് എംഎല്‍എമാര്‍ രാജിവെച്ചതോടെ 59 അംഗ മണിപ്പൂര്‍ നിയമസഭയില്‍ ബിജെപിയുടെ അംഗബലം 18 ആയി കുറഞ്ഞിരിക്കുകയാണ്. എന്‍പിപിക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസിനൊപ്പം കൈ കോര്‍ത്തിരിക്കുകയാണ്. ഒരു സ്വതന്ത്രനും ഈ സഖ്യത്തിനൊപ്പമുണ്ട്. അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ബിജെപി സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
ഈ മൂന്നോ നാലോ പേരാണോ ഗൂഢസംഘം? നീരജ് മാധവിന് മറുപടിയുമായി പ്രൊഡക്ഷൻ കൺട്രോളർ!