കേസെല്ലാം പ്രതിപക്ഷ നേതാക്കള്‍ക്ക്, വേട്ടയാടുന്നു; സുപ്രീം കോടതിയോട് പ്രതിപക്ഷ പാര്‍ട്ടികള്‍
ദില്ലി: സുപ്രീം കോടതിയില്‍ ഇന്ന് അമ്പരപ്പിച്ച നീക്കം. പതിനാല് ബിജെപി ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സുപ്രീം കോടതിയില്‍ എത്തിയിരിക്കുകയാണ്. ഇഡിയും, സിബിഐയും, പ്രതിപക്ഷത്തെ നേതാക്കളെ മാത്രം ലക്ഷ്യമിടുകയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങളോട് എതിര്‍പ്പറിയിക്കുകയോ, വിയോജിക്കുകയോ ചെയ്യുന്ന പ്രതിപക്ഷ നേതാക്കളെയോ സാധാരണ ജനങ്ങളെയോ ആണ് ഇഡിയും, സിബിഐയും പോലുള്ള കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്യുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വിയാണ് ഹാജരായത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് പിഎസ് നരസിംഹ, ജസ്റ്റിസ് ജെപി പാര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഏപ്രില്‍ അഞ്ചിന് കേസ് വാദം കേള്‍ക്കും. കോണ്‍ഗ്രസ്, ഡിഎംകെ, ആര്‍ജെഡി, ബിആര്‍എസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി, എന്‍സിപി, ശിവസേന, ജെഎംഎം, ജെഡിയു, സിപിഎം, സിപിഐ, എസ്പി, നാഷണല്‍ കോണ്‍ഫറന്‍സ്, എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

അതേസമയം ഹര്‍ജിയില്‍ പറയുന്നത് ഈ 14 രാഷ്ട്രീയപാര്‍ട്ടികള്‍ രാജ്യത്ത് പോള്‍ ചെയ്ത 45.19 ശതമാനം വോട്ടിനെ പ്രതിനിധീകരിക്കുന്നുവെന്നാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടികള്‍ക്ക് എല്ലാം കൂടി 42.5 ശതമാനം വോട്ട് ലഭിച്ചിരുന്നു. പതിനൊന്ന് സംസ്ഥാനങ്ങളില്‍ തങ്ങള്‍ ഭരണത്തിലുണ്ടെന്നും ഇവര്‍ കോടതിയെ അറിയിച്ചു. കേന്ദ്ര ഏജന്‍സികള്‍ ആളുകളെ തരംതിരിച്ചാണ് വേട്ടയാടുന്നത്. അത് രാഷ്ട്രീയമായ എതിര്‍പ്പുകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതാണ്. ജനാധിപത്യത്തില്‍ ലഭിച്ചിരിക്കുന്ന അവകാശത്തെ പൂര്‍ണമായും ഇല്ലാതാക്കുന്തനാണ് നടപടികളെന്നും ഇവര്‍ ചൂണ്ടിക്കാണിച്ചു.
റെയ്ഡുകള്‍ക്ക് പിന്നാലെയുള്ള തുടര്‍ നടപടികള്‍ 2005 മുതല്‍ 2014 വരെ 93 ശതമാനമായിരുന്നു. ഇത് 2014-2022 കാലയളവില്‍ 29 ശതമാനമായി കുറഞ്ഞു. കള്ളപണം തടയല്‍ നിയമപ്രകാരം 23 പേരെയാണ് ആകെ കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചിട്ടുള്ളത്. എന്നാല്‍ കേസുകള്‍ 209ല്‍ നിന്ന് 1180 ആയി ഉയര്‍ന്നുവെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാണിച്ചു. 2004 മുതല്‍ 14 വരെ 7 രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മാത്രമാണ് കേസുണ്ടായിരുന്നത്. അന്ന് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ എത്രയോ കുറവായിരുന്നു. ഇന്ന് അത് 95 ശതമാനത്തില്‍ എത്തി നില്‍ക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാണിച്ചു.












Click it and Unblock the Notifications