കാർഷിക ബില്ലുകൾക്കെതിരെ പാര്‍ലമെന്റ് പരിസരത്ത് പ്രതിപക്ഷത്തിന്റെ സംയുക്ത പ്രതിഷേധ മാര്‍ച്ച്
ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പാര്‍ലമെന്റ് പരിസരത്ത് സംയുക്ത പ്രതിഷേധ മാര്‍ച്ച് നടത്തി പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് എംപി ഗുലാം നബി ആസാദ്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡെറിക് ഒബ്രിയാന്, സമാജ്വാദി പാര്‍ട്ടിയുടെ ജയ ബച്ചന് അടക്കമുളള എംപിമാരാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്.
ഉമ്മൻ ചാണ്ടി പിന്മാറിയേക്കും, പുതുപ്പളളിയിൽ നിന്ന് മത്സരിക്കുക മകൻ ചാണ്ടി ഉമ്മനെന്ന് സൂചന
സേവ് ഫാര്‍മേഴ്സ്, സേവ് വര്‍ക്കേഴ്സ്, സേവ് ഡെമോക്രസി എന്നീ വാചകങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായാണ് എംപിമാര്‍ പ്രതിഷേധിച്ചത്. ആദ്യം പാര്‍ലമെന്റ് പരിസരത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച എംപിമാര്‍ തുടര്‍ന്ന് പാര്‍ലമെന്റ് വളപ്പില്‍ മാര്‍ച്ചും സംഘടിപ്പിച്ചു. കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ബഹിഷ്ക്കരിച്ചിരിക്കുകയാണ്.
രാജ്യസഭാ സമ്മേളനം ഈ സമ്മേളന കാലയളവ് കഴിയുന്നത് വരെ ബഹിഷ്ക്കരിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു. അതിനിടെ സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ പ്രധാനപ്പെട്ട മൂന്ന് തൊഴില്‍ ബില്ലുകള്‍ അടക്കം പാസ്സാക്കിയാണ് സഭ പിരിഞ്ഞിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ഈ തൊഴില്‍ ബില്ലുകള്‍ പാസ്സാക്കരുത് എന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് കത്തെഴുതിയിരുന്നു.
ഏകപക്ഷീയമായി ബില്ലുകള്‍ സര്‍ക്കാര്‍ പാസ്സാക്കിയെടുക്കുകയാണ് എങ്കില്‍ അത് ജനാധിപത്യത്തിന് കളങ്കമായിരിക്കും എന്നാണ് എംപിമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷം തങ്ങളുടെ കടമയാണ് ചെയ്യുന്നത് എന്നും ബില്ലുകള്‍ പിന്‍വലിക്കണം എന്നുമാണ് എംപിമാര്‍ പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരെ കഴിഞ്ഞ ദിവസം പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി സഭ ബഹിഷ്ക്കരിച്ചത്. പുറത്താക്കപ്പെട്ട എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ നടത്തുകയുമുണ്ടായി.