ബില്ലുകൾ പാസാക്കാൻ സർക്കാരിന് തിടുക്കം; വെങ്കയ്യ നായിഡുവിന് പ്രതിപക്ഷ പാർട്ടികളുടെ കത്ത്
ദില്ലി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് പ്രതിപക്ഷ പാർട്ടികളുടെ കത്ത്. പാർലമെന്റിൽ ബില്ലുകൾ പാസാക്കാൻ കേന്ദ്രസർക്കാർ തിടുക്കം കാട്ടുന്നതിൽ ആശങ്ക അറിയിച്ചാണ് കത്ത്. സൂഷ്മ പരിശോധനയ്ക്ക് പോലും തയാറാകാതെ പ്രതിഷേധങ്ങളെ മറികടന്ന് കേന്ദ്രം ബില്ലുകൾ പാസാക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യസഭ അധ്യക്ഷൻ കൂടിയായ വെങ്കയ്യ നായിഡു വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കത്തിൽ ആവശ്യം ഉന്നയിക്കുന്നു.
മകനെ ചതിച്ചവരെ വെറുതെ വീടില്ല, പക വീട്ടാൻ അച്ഛൻ ദേവഗൗഡ! താൽപര്യമില്ലാതെ കോൺഗ്രസ്
കോൺഗ്രസ്, സമാജ് വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ആർജെഡി, സിപിഎം തുടങ്ങി 17 പ്രതിപക്ഷ പാർട്ടികളാണ് കത്തിൽ ഒപ്പ് വെച്ചിരിക്കുന്നത്. പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെയോ സെലക്ട് കമ്മിറ്റിയുടേയോ സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കാതെ ഒന്നിന് പുറകെ ഒന്നായി ബില്ലുകൾ പാസാക്കി എടുക്കുകയാണെന്നാണ് ആക്ഷേപം.
16ാം ലോക്സഭയുടെ ഘട്ടത്തിൽ 60 ശതമാനം ബില്ലുകളും 15ാം ലോക്സഭാ സെഷനിൽ 71 ശതമാനം ബില്ലുകളും സൂഷ്മ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നുവെന്ന് കത്തിൽ പറയുന്നു. അതേസമയം ബിജെപി സർക്കാർ അധികാരത്തിലിരുന്ന 16ാം ലോക്സഭാ കാലത്ത് 26 ശതമാനം ബില്ലുകൾ മാത്രമാണ് സെലക്ച് കമ്മിറ്റിക്ക് വിടുകയോ സൂഷ്മ പരിശോധന നടത്തുകയോ ചെയ്തിട്ടുള്ളു. 17ാം ലോക്സഭയിൽ ഇതിനോടകം തന്നെ 14 ബില്ലുകൾ പാസാക്കിയെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇവയിൽ ഒരെണ്ണം പോലും സ്റ്റാൻഡിംഗ് കമ്മിറ്റിക്കോ സെലക്ട് കമ്മിറ്റിക്കോ വിട്ടിട്ടില്ല.
കനത്ത പ്രതിഷേധങ്ങൾക്കും നാടകീയ സംഭവങ്ങൾക്കും ഒടുവിൽ വിവരാവകാശ നിയമ ഭേദഗതി ബിൽ കഴിഞ്ഞ ദിവസം രാജ്യസഭ പാസാക്കിയിരുന്നു. 245 അംഗ സഭയിൽ 75നെതിരെ 117 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരസിക്കുകയായിരുന്നു. ബിജെഡി, ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ ബിജെപിക്ക് ലഭിച്ചിരുന്നു.