അവസാനഘട്ടത്തിൽ സോണിയാ ഗാന്ധിയുടെ ''പ്രോജക്ട് 272''; അഖിലേഷും മായാവതിയും മുഖ്യലക്ഷ്യം
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് എത്തിയതോടെ ഫല പ്രഖ്യാപനത്തിന് ശേഷം പയറ്റേണ്ട തന്ത്രങ്ങളെക്കുറിച്ചുള്ള ചർച്ചയിലാണ് രാഷ്ട്രീയ പാർട്ടികൾ. അവസാനഘട്ടത്തിൽ പ്രതിപക്ഷപാർട്ടികളെ ഒന്നിച്ച് നിർത്താനുള്ള കരുനീക്കങ്ങൾ സജീവമാക്കുകയാണ് കോൺഗ്രസ്. മെയ് 23ന് തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം ദില്ലിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾക്ക് കത്തയച്ചിരിക്കുകയാണ് സോണിയാ ഗാന്ധി.
പ്രത്യേക ദൂതന്മാരും പ്രമുഖ നേതാക്കൾ വഴിയും ഇടഞ്ഞു നിൽക്കുന്ന നേതാക്കളുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ബിജെപി ചേരിയിലേക്ക് പോകാൻ സാധ്യതയുള്ള ബിജെഡി, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ പ്രാദേശിക പാർട്ടികളുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കമാണ് സോണിയാ ഗാന്ധിയെ ഇറക്കി കോൺഗ്രസ് ലക്ഷ്യമിടുന്നത്.
കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാന മുഖ്യന്മാരുടെ പേര് തെറ്റിച്ച് രാഹുല്, ട്രോള് വീഡിയോ, യാഥാര്ത്ഥ്യം
മായാവതിയും അഖിലേഷും
സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെയും എസ്പി നേതാവ് മായാവതിയേയും സോണിയാ ഗാന്ധി നേരിട്ട് ഇടപെട്ട് രംഗത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തർപ്രദേശിൽ മഹാസഖ്യം ഇക്കുറി വ്യക്തമായ മുന്നേറ്റം കാഴ്ച വയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മായാവതിയേയും അഖിലേഷിനെയും യോഗത്തിൽ പങ്കെടുപ്പിക്കാനായാൽ പ്രതിപക്ഷ സഖ്യനീക്കങ്ങൾക്ക് അത് വലിയ നേട്ടമാകും.
സോണിയാ ഗാന്ധിയുടെ കത്ത്
ബിജെപിയും കോൺഗ്രസിനോടും സമദൂരമെന്ന നിലപാട് പിന്തുടരുന്ന ബിജെഡി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്കിനും സോണിയാ കത്തയച്ചിട്ടുണ്ട്. ഫെഡറൽ മുന്നണി നീക്കങ്ങൾ സജീവമാക്കുന്ന കെസിആറിനും യോഗത്തിലേക്ക് ക്ഷണമുണ്ട്. പ്രദേശിക പാർട്ടികളെ ഒന്നിച്ച് നിർത്തി ഉപപ്രധാനമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിക്കലാണ് കെസിആറിന്റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. പട്നായിക്കിനോടും കെസിആറിനോടും മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ചർച്ചകൾ നടത്തിവരികയാണ്.
സഖ്യ കക്ഷികൾ
സഖ്യകക്ഷിയായ ഡിഎംകെയ്ക്കും എൻസിപിക്കും സോണിയാ ഗാന്ധി കത്തയച്ചിട്ടുണ്ട്. തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും വ്യക്തമായ മുന്നേറ്റമുണ്ടാക്കാനാകും എന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. യോഗത്തിൽ പങ്കെടുക്കുമെന്ന് ഡിഎംകെ നേതാവ് സ്റ്റാലിൻ സ്ഥിരീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം അടിസ്ഥാനപ്പെടുത്തി ബിജപി ഇതര സർക്കാരുണ്ടാക്കാൻ നിർണായക കരുനീക്കങ്ങളാണ് കോൺഗ്രസ് നടത്തുന്നത്.
വീണ്ടും സോണിയാ ഗാന്ധി
രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷ പദവിയിൽ എത്തിയതിന് ശേഷം കോൺഗ്രസ് നേരിടുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണ് ഇത്. പ്രതിപക്ഷ പാർട്ടികളെ ഒരു കുടക്കീഴിൽ എത്തിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നീക്കങ്ങൾ സജീവമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം അടുത്തതോടെ നിർണായ നീക്കങ്ങളുമായി മുൻനിരയിലേക്ക് സോണിയാ ഗാന്ധി മടങ്ങി വരുകയാണ്. പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ സോണിയാ ഗാന്ധിക്ക് കഴിയുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
ചർച്ച നടത്തുന്നു
മെയ് 23ന് ദില്ലിയിലെ യോഗത്തിൽ എത്തുന്നതിന് മുമ്പ് തന്നെ പ്രധാന പ്രതിപക്ഷ പാർട്ടികളുമായി ധാരണയിൽ എത്താനുള്ള നീക്കങ്ങൾ സോണിയാ ഗാന്ധി തുടങ്ങിയെന്നാണ് റിപ്പോർട്ട്. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി, തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി എന്നീ നേതാക്കളുമായി സോണിയാ ഗാന്ധി ചർച്ചകൾ നടത്തി വരികയാണ്. പ്രധാനമന്ത്രി പദത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന നേതാക്കളാണ് മായാവതിയും മമതാ ബാനർജിയും.
എസ്പി-ബിഎസ്പി സഖ്യത്തിലേക്ക്
ഉത്തർപ്രദേശിൽ മഹാസഖ്യം രൂപികരിച്ചപ്പോൾ എസ്പിയും ബിഎസ്പിയും കോൺഗ്രസിനെ പുറത്ത് നിർത്തുകയായിരുന്നു. മുഴുവൻ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചെങ്കിലും മഹാസഖ്യത്തോട് മൃതുസമീപനമാണ് കോൺഗ്രസ് സ്വീകരിച്ചത്. അഖിലേഷും മായാവതിയുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തി വരികയായിരുന്നു. സംസ്ഥാനത്തെ പ്രചാരണ യോഗങ്ങളിൽ ബിജെപിയേയും ആർഎസ്എസിനേയും കടന്നാക്രമിച്ച രാഹുൽ ഗാന്ധി അഖിലേഷിനെയും മായാവതിയേയും കുറിച്ച് മൗനം പാലിച്ചതും ശ്രദ്ധേയമാണ്. റായ്ബറേലിയിലും അമേഠിയിലും മഹാസഖ്യവും സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല.
പിന്തുണ നൽകിയേക്കും
പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താൻ യുപിഎയ്ക്കൊപ്പം ചേരുമെന്ന സൂചനയാണ് മഹാസഖ്യത്തിന്റെ നേതാക്കളും നൽകുന്നത്. മഹാസഖ്യം ഉത്തർപ്രദേശിൽ അറുപതോളം സീറ്റുകൾ സ്വന്തമാക്കും. ഉത്തർപ്രദേശിൽ ബിജെപി തകരും. അഖിലേഷ് യാദവിന് സോണിയാ ഗാന്ധിയുമായി അടുത്ത ബന്ധമാണുള്ളത്. കേന്ദ്രത്തിൽ സർക്കാർ രൂപികരിക്കുന്നതിൽ ഞങ്ങളുടെ പാർട്ടിയുടെ നിലപാട് നിർണായകമാകും- സമാജ് വാദി പാർട്ടി വക്താവ് ഐപി സിംഗ് വ്യക്തമാക്കി. എസ്പി 26 സീറ്റുകളിൽ വിജയിക്കുമെന്നാണ് പാർട്ടിയുടെ ആഭ്യന്തര സർവേ ഫലം വ്യക്തമാക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ