വാരണാസിയിൽ കോൺഗ്രസിന്റെ മാസ്റ്റർ സ്ട്രോക്ക്! മോദിക്കെതിരെ മുരളി മനോഹർ ജോഷിയെ ഇറക്കാൻ നീക്കം!
ദില്ലി: അഭിപ്രായ സര്‍വ്വേകളില്‍ മുന്നില്‍ നില്‍ക്കുമ്പോഴും തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ബിജെപിയെ പിടിച്ച് കുലുക്കി പാര്‍ട്ടിക്കുളളില്‍ കലാപമുയര്‍ന്നിരിക്കുകയാണ്. മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉയര്‍ത്തിയ കലാപക്കൊടി ബിജെപിയെ അങ്കലാപ്പിലാക്കാന്‍ തക്ക ഗൗരവമേറിയതാണ്.
മോദി-അമിത് ഷാ ടീമിനെതിരെ ഒളിയമ്പെയ്യുന്ന അദ്വാനിയുടെ പുതിയ ബ്ലോഗും മുരളി മനോഹര്‍ ജോഷി പ്രതിപക്ഷ നേതാക്കളുമായി നടത്തുന്ന രഹസ്യ ചര്‍ച്ചകളും ബിജെപി ആശങ്കയിലാഴ്ത്തുന്നു. നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ മുരളി മനോഹര്‍ ജോഷിയെ മത്സരിപ്പിക്കുക എന്ന അത്യുഗ്രന്‍ രാഷ്ട്രീയ നീക്കത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പാര്‍ട്ടിക്കുളളില്‍ കറിവേപ്പിലകൾ
ബിജെപിയുടെ സ്ഥാപക നേതാക്കളായ എല്‍കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും 2014ല്‍ നരേന്ദ്ര മോദി അധികാരത്തിലേറിയതോടെയാണ് പാര്‍ട്ടിക്കുളളില്‍ കറിവേപ്പിലകളായി മാറിയത്. മോദി പ്രധാനമന്ത്രിയാകുന്നതിനോട് കടുത്ത എതിര്‍പ്പുണ്ടായിരുന്നു പഴയ രാഷ്ട്രീയ ഗുരു കൂടിയായ അദ്വാനിക്ക്. അത് തടയാനും അദ്വാനി ശ്രമിച്ചിരുന്നു.
വീഴ്ചകളുടെ തുടക്കം
ഈ പോര് അദ്വാനി പക്ഷത്തെ അപ്പാടെ ക്ഷീണിപ്പിച്ച് കളഞ്ഞു. അദ്വാനി പക്ഷത്തെ പലര്‍ക്കും 2014ലെ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടു. മുരളി മനോഹര്‍ ജോഷി വര്‍ഷങ്ങളോളം പ്രതിനിധീകരിച്ച വാരണാസിയാണ് രണ്ടാം മണ്ഡലമായി മോദിക്ക് നല്‍കിയത്. പകരം ജോഷിക്ക് ലഭിച്ചത് കാണ്‍പൂര്‍ മണ്ഡലം.
മുതിർന്നവരെ മൂലയ്ക്കിരുത്തി
തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അദ്വാനി അടക്കമുളള മുതിര്‍ന്ന നേതാക്കളെ മോദി-ഷാ ടീം മൂലയ്ക്കിരുത്തി. പാര്‍ലമെന്ററി കമ്മിറ്റിയില്‍ നിന്നും ഈ നേതാക്കളെ ഒഴിവാക്കുകയും മാര്‍ഗനിര്‍ദേശക മണ്ഡല്‍ എന്നൊരു ഡമ്മി സമിതിയുണ്ടാക്കി അതിലേക്ക് മാറ്റുകയുമായിരുന്നു മോദി ചെയ്തത്. എന്നാല്‍ ഈ സമിതിക്ക് പാര്‍ട്ടികാര്യങ്ങളില്‍ ഒരു റോളും ഇല്ലായിരുന്നു.
5 വർഷം മിണ്ടിയില്ല
പൊതുവേദികളില്‍ അദ്വാനിയെ മോദി അവഗണിക്കുന്നതടക്കമുളള ദൃശ്യങ്ങള്‍ രാജ്യം കണ്ടു. എങ്കിലും മോദി ഭരിച്ച അഞ്ച് വര്‍ഷക്കാലം പാര്‍ട്ടിക്കുളളിലോ പുറത്തോ അദ്വാനിയും ജോഷിയും എതിര്‍ശബ്ദം ഉയര്‍ത്തിയിരുന്നില്ല. എന്നാല്‍ ഇത്തവണ ഇരുവര്‍ക്കും സീറ്റ് നിഷേധിച്ചതോടെ കാര്യങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്.
രണ്ട് പേർക്കും സീറ്റില്ല
അദ്വാനിയുടെ സീറ്റായ ഗാന്ധി നഗറില്‍ നിന്ന് ഇത്തവണ ബിജെപി അധ്യക്ഷന്‍ അമമിത് ഷാ ആണ് മത്സരിക്കുന്നത്. മുരളി മനോഹര്‍ ജോഷിയുടെ സീറ്റായ കാണ്‍പൂരില്‍ നിന്ന് മത്സരിക്കുന്നത് യുപി മന്ത്രിയായ സത്യദേവ് പച്ചൗരിയാണ്. സീറ്റ് നിഷേധിച്ചു എന്നത് മാത്രമല്ല അക്കാര്യം അദ്വാനിയേയും ജോഷിയേയും അറിയിക്കാനുളള മാന്യത പോലും ബിജെപി നേതൃത്വം കാണിച്ചില്ല എന്നാണ് ആക്ഷേപം.
സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചു
അദ്വാനിയും ജോഷിയും ഇത്തവണ സീറ്റ് ലഭിക്കും എന്നുളള പ്രതീക്ഷയില്‍ ആയിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി റാം ലാല്‍ ഫോണില്‍ വിളിച്ച് സീറ്റില്ലെന്ന് അറിയിക്കുകയും സ്വയം വിരമിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അപമാനിക്കുന്നതിന് തുല്യം
എന്നാല്‍ സീറ്റില്ലെന്ന വിവരം ബിജെപി നേതൃത്വം അറിയാക്കാതിരുന്നത് ജോഷിയേയും അദ്വാനിയേയും ചൊടിപ്പിച്ചു. റാം ലാലിനോട് ജോഷി പൊട്ടിത്തെറിക്കുക തന്നെയായിരുന്നു. തന്നെ അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് ഇതേക്കുറിച്ച് ജോഷി പാര്‍ട്ടി നേതാക്കളോട് പ്രതികരിച്ചത്.
പാർട്ടിക്കുളളിൽ അതൃപ്തി
ജോഷിക്കും അദ്വാനിക്കും സീറ്റ് നിഷേധിച്ചതിലും അക്കാര്യം അറിയിക്കാതെ അപമാനിക്കുകയും ചെയ്തതില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ തന്നെ അതൃപ്തിയുണ്ട്. ബിജെപിക്കുളളില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന ഈ ആഭ്യന്തര പ്രശ്‌നം പരമാവധി മുതലാക്കാനാണ് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ ശ്രമിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
വാഗ്ദാനവുമായി കോൺഗ്രസ്
മുരളി മനോഹര്‍ ജോഷിയുടെ പഴയ മണ്ഡലമായ വാരണാസിയില്‍ നിന്നും പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാം എന്ന വമ്പന്‍ വാഗ്ദാനമാണ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിരിക്കുന്നത് എന്നാണ് സൂചന. ചില കോണ്‍ഗ്രസ് നേതാക്കളുമായി ജോഷി രഹസ്യ കൂടിക്കാഴ്ചകള്‍ നടത്തുന്നതായും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഇത് ബിജെപിയുടെ ചങ്കിടിപ്പേറ്റുന്നു.
വാരണാസിയിൽ താൽപര്യമില്ല
മാത്രമല്ല സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും മുരളി മനോഹര്‍ ജോഷിയുമായി ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മോദി-ഷാ ശക്തികള്‍ക്കെതിരെ പരസ്യമായി ജോഷി രംഗത്ത് വരാനുളള സാധ്യതകളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നാല്‍ വാരണാസിയില്‍ മത്സരിക്കാന്‍ ജോഷിക്ക് താല്‍പര്യമില്ലെന്നും സൂചനയുണ്ട്.
കോൺഗ്രസ് നേതാക്കളെ കണ്ടു
മറ്റൊരു മണ്ഡലമാണ് പ്രതിപക്ഷത്തിനൊപ്പം നിന്നാല്‍ ജോഷി പ്രതീക്ഷിക്കുന്നതത്രേ. മുരളി മനോഹര്‍ ജോഷിയെ കൂടാതെ അദ്വാനിയും അടുത്തിടെ രണ്ട് കോണ്‍ഗ്രസ് നേതാക്കളെ കണ്ടതും ബിജെപിയെക്കുറിച്ചുളള അതൃപ്തി അറിയിച്ചതും പാര്‍ട്ടിയെ കുഴപ്പത്തിലാക്കുന്നു. തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് രണ്ട് മുതിര്‍ന്ന നേതാക്കള്‍ വിമത ശബ്ദം ഉയര്‍ത്തുന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാവും.
ഒളിയമ്പെയ്ത് ബ്ലോഗ്
രാഷ്ട്രീയ എതിരാളികളെ രാജ്യദ്രോഹികളാക്കരുതെന്ന അദ്വാനിയുടെ ബ്ലോഗ് ഇപ്പോള്‍ തന്നെ ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. മമത ബാനര്‍ജി അടക്കമുളള പ്രതിപക്ഷ നേതാക്കള്‍ ബ്ലോഗിനെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. ഇതോടെ അദ്വാനിയേയും ജോഷിയേയും അനുനയിപ്പിക്കാനുളള നീക്കത്തിലാണ് ബിജെപിയും ആര്‍എസ്എസും.
അനുനയിപ്പിക്കാൻ ശ്രമം
ബിജെപിയുടേയും ആര്‍എസ്എസിന്റെയും നേതാക്കള്‍ ഇന്നലേയും ഇന്നുമായി ജോഷിയേയും അദ്വാനിയേയും കണ്ട് ചര്‍ച്ച നടത്തിയിട്ടുണ്ട് എന്നാണ് സൂചനകള്‍. മാത്രമല്ല ആര്‍എസ്എസ് നേതൃത്വം നേരിട്ട് ഇരുവരുമായും ചര്‍ച്ച നടത്തും. നേതാക്കളെ അനുനയിപ്പിക്കുന്നത് സംബന്ധിച്ച് അമിത് ഷാ ആര്‍എസ്എസ് നേതൃത്വവുമായും മോദിയുമായും ചര്‍ച്ച നടത്തിയേക്കും.
286 സീറ്റുകളുമായി കേന്ദ്രത്തിൽ മോദി സർക്കാർ! യുപിഎയ്ക്ക് വൻ തിരിച്ചടി, പുതിയ പ്രവചനമിങ്ങനെ!
വാരണാസിയിൽ അപ്രതീക്ഷിത നീക്കങ്ങൾ.. മണ്ഡലത്തെക്കുറിച്ച് വിശദമായി അറിയാൻ..