പളനിസാമിയെ പുറത്താക്കാന്‍ പനീര്‍ശെല്‍വം.... ദിനകരനുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയതായി സൂചന!!
ചെന്നൈ: ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറിലെ ഇതുവരെ ഇല്ലാത്ത ഭൂരിപക്ഷത്തില്‍ വിജയിച്ച ടിടിവി ദിനകരന് തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ കളിക്കൊരുങ്ങുന്നു. ഇത്തവണ എഐഎഡിഎംകെയിലെ പ്രബല നേതാവും ഉപമുഖ്യമന്ത്രിയുമായ ഒ പനീര്‍ശെല്‍വത്തെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ നീക്കങ്ങള്‍. പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കങ്ങളാണ് ദിനകരന് അണിയറയില്‍ ഒരുക്കുന്നത്. അതേസമയം പനീര്‍ശെല്‍വം ദിനകരന്റെ പാര്‍ട്ടിയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദിനകരന്റെ പാര്‍ട്ടി എല്ലാ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. അതിന് മുന്നോടിയായി അണ്ണാ ഡിഎംകെ പ്രബല നേതാക്കളെ ചാക്കിട്ട് പിടിക്കാനാണ് തീരുമാനം. ബിജെപിയുടെ കളിപ്പാവയായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയും സര്‍ക്കാരും ബാധ്യതയാണെന്നാണ് ദിനകരന്റെ വിലയിരുത്തല്‍. എന്നാല്‍ ഡിഎംകെയെ വരെ ഞെട്ടിക്കുന്ന നീക്കങ്ങളാണ് ദിനകരനില് നിന്നുണ്ടായിരിക്കുന്നത്.
പളനിസാമിയെ പുറത്താക്കാന്‍ നീക്കം
പനീര്‍സെല്‍വം കുറച്ചുകാലമായി പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തനാണ്. തനിക്ക് രണ്ടാമന്റെ റോള്‍ മാത്രമാണ് പാര്‍ട്ടിയില്‍ ഉള്ളതെന്ന് പനീര്‍ശെല്‍വവും അദ്ദേഹത്തിന്റെ അനുയായികളും കരുതുന്നു. ഇതോടെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ പുറത്താക്കാനുള്ള നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് പനീര്‍സെല്‍വം. എന്നാല്‍ ഈ നീക്കങ്ങളെ മുന്നില്‍ നിന്ന് നയിക്കാനുള്ള ശക്തി തനിക്കില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
ദിനകരനുമായി കൂടിക്കാഴ്ച്ച
പളനിസാമിയെ പുറത്താക്കുന്ന കാര്യം സംസാരിക്കാന്‍ പനീര്‍സെല്‍വം തന്നെ സമീപിച്ചിരുന്നുവെന്നാണ് ദിനകരന്റെ വെളിപ്പെടുത്തല്‍. സെപ്റ്റംബറില്‍ മധ്യസ്ഥന്‍ വഴിയാണ് ഇതിന് ശ്രമമുണ്ടായത്. ജൂലായില്‍ പനീര്‍സെല്‍വം തന്നെ വന്ന് കണ്ടിരുന്നു. ഇത് പളനിസാമി പക്ഷവും പനീര്‍സെല്‍വം പക്ഷവും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുമ്പായിരുന്നുവെന്നും ദിനകരന് പറയുന്നു.
രാഷ്ട്രീയക്കളികള്‍ ഇങ്ങനെ
അണ്ണാ ഡിഎംകെയെ പൊളിക്കാന്‍ കുറച്ചുകാലമായി ദിനകരന് ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അദ്ദേഹം പനീര്‍സെല്‍വത്തിനെ കുറച്ചുകാലമായി നിരീക്ഷിക്കുന്നുണ്ട്. പനീര്‍ശെല്‍വം പാര്‍ട്ടി വിടാന്‍ ഒരുക്കമാണെന്ന് ദിനകരനെ അറിയിച്ചിട്ടുണ്ട്. ഇതിന് ബദലായി പളനിസാമിയെ പുറത്താക്കി തനിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നാണ് പനീര്‍സെല്‍വത്തിന്റെ ആവശ്യം. ഈ ആവശ്യം ദിനകരന് ഗൗരവത്തോടെ എടുത്തിട്ടില്ല. പക്ഷേ ഒപിഎസ് വിചാരിച്ചാല്‍ സര്‍ക്കാര്‍ വീഴുമെന്ന് അദ്ദേഹത്തിനറിയാം.
പനീര്‍സെല്‍വത്തിന് ഇരട്ടത്താപ്പ്
മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയാണ് പനീര്‍സെല്‍വത്തിന്റെ നീക്കങ്ങളെന്ന് ദിനകരന് തിരിച്ചറിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ആഭ്യന്തര വകുപ്പാണ് ദിനകരന് പനീര്‍സെല്‍വം വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇരട്ടത്താപ്പാണ് പനീര്സെല്വത്തിനുള്ളതെന്നാണ് ദിനകരന്റെ അനുയായികള്‍ പറയുന്നത്. അതേസമയം ദിനകരനെ കൂട്ടാതെ തനിക്ക് രാഷ്ട്രീയത്തില്‍ നിലനില്‍പ്പില്ലെന്ന് പനീര്‍സെല്‍വവും തിരിച്ചറിഞ്ഞിട്ടുണ്ട്.
പിന്തുണയേറുന്നു
തമിഴകത്ത് ദിനകരന് പിന്തുണ വര്‍ധിച്ചുവരികയാണ്. ആര്‍കെ നഗറിലെ വിജയത്തോടെ എതിരാളികളില്ലാത്ത നേതാവായിരിക്കുകയാണ് ദിനകരന്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദിനകരന്റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേട്ര കഴകവും ഡിഎംകെയും തമ്മിലായിരിക്കും പോരാട്ടമെന്നും അണ്ണാ ഡിഎംകെ ചിത്രത്തിലേ ഉണ്ടാവില്ലെന്നുമാണ് സൂചനകള്‍. അങ്ങനെ വരുമ്പോള്‍ പനീര്‍സെല്‍വത്തിന്റെ മനംമാറ്റത്തില്‍ കാരണമുണ്ട്. അതേസമയം എഐഎഡിഎംകെയെ തകര്‍ക്കണമെന്ന് നേരത്തെ തന്നെ കണക്കൂകൂട്ടിയ ദിനകരന് അദ്ദേഹത്തെ കൈവിടാനും സാധിക്കില്ല.
ഇനിയുള്ള നീക്കങ്ങള്‍....
തന്റെ അനുയായികളെ ഉപയോഗിച്ച് അണ്ണാ ഡിഎംകെ സര്‍ക്കാരിനെ വീഴ്ത്താനുള്ള നീക്കങ്ങളാണ് ദിനകരന് നടത്തുന്നത്. പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ കൂട്ടുനിന്നത് പളനിസാമിയാണെന്ന് ദിനകരന് അറിയാം. രഹസ്യ നീക്കങ്ങളിലൂടെ പാര്‍ട്ടിയില്‍ വീണ്ടും കരുത്തനാവാനാണ് അദ്ദേഹത്തിന്റെ നീക്കം. പനീര്‍സെല്‍വത്തിനെ കൂട്ടുപിടിച്ചാല്‍ ഇത് അനായാസം നടക്കും. പക്ഷേ പനീര്‍സെല്‍വത്തിനെ കൂട്ടുപിടിച്ച് പാര്‍ട്ടി പിളര്‍ത്തിയാല്‍ അത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാവുമെന്നും ദിനകരന് കരുതുന്നുണ്ട്.
ഉറ്റുനോക്കി ബിജെപി
തമിഴകത്തേക്ക് ഉറ്റുനോക്കുകയാണ് ബിജെപി. വരുന്ന തിരഞ്ഞെടുപ്പില്‍ ദിനകരനെ പാര്‍ട്ടിയുമായി അടുപ്പിക്കാനാണ് ശ്രമം. പൊന്‍ രാധാകൃഷ്ണനെ പോലുള്ള സംസ്ഥാന നേതാക്കളും ദേശീയ തലത്തിലെ മുതിര്‍ന്ന നേതാക്കളും ഇതിനായി നീക്കങ്ങള്‍ നടത്തുന്നുണ്ട്. ദിനകരനെ ഒപ്പം കൂട്ടിയാല്‍ അത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കൂകൂട്ടല്‍. അണ്ണാ ഡിഎംകെ ബിജെപിയുമായി അകന്നിരിക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ ഈ നീക്കം. എന്നാല്‍ ദിനകരന് ഈ തീരുമാനത്തോട് അനുകൂലമായിട്ടല്ല പ്രതികരിച്ചിരിക്കുന്നത്.
അഖിലേഷിനും മായാവതിക്കുമെതിരെ അഴിമതി കേസുകള്‍... മഹാസഖ്യത്തില്‍ നിന്ന് പുറത്തേക്ക്?
ജയലളിതയുടെ ആശുപത്രിവാസം; ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് അപ്പോളോ ആശുപത്രി