കത്തോലിക്ക സഭയുടെ സ്വത്ത് സംബന്ധിച്ച ലേഖനം മുക്കി ഓർഗനൈസർ; രാഹുലിന്റെ വിമർശനത്തിന് പിന്നാലെ
ഡൽഹി: ക്രിസ്ത്യൻ സ്വത്ത് സംബന്ധിച്ച ലേഖനം പിൻവലിച്ച് ആർ എസ് എസ് വാരികയായ ഓർഗനൈസർ. രാഹുൽ ഗാന്ധിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെയാണ് ലേഖനം നീക്കം ചെയ്തത്. സർക്കാർ കഴിഞ്ഞാൽ വഖഫ് ബോർഡിനല്ല കൂടുതൽ ഭൂമി കത്തോലിക്ക സഭക്കാണെന്നാണ് ലേഖനത്തിൽ പറയുന്നത്.
ഏപ്രിൽ 3 നാണ് വിവാദ ലേഖനം ഓർഗനൈസർ പ്രസിദ്ധീകരിച്ചത്. 'ആർക്കാണ് ഇന്ത്യയിൽ കൂടുതൽ സ്വത്തുക്കൾ ഉള്ളത്? കത്തോലിക്ക പള്ളികൾ vs വഖഫ് ബോർഡ്' എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. കത്തോലിക്ക സഭയക്ക് കീഴിൽ 7 കോടി ഹെക്ടർ ഭൂമിയുണ്ടെന്നും ഏകദേശം 20,000 കോടി വരും ഇത് എന്നുമാണ് ലേഖനത്തിൽ പറയുന്നത്.

ബ്രിട്ടീഷ് ഭരണകാലത്താണ് സഭയുടെ ഭൂമിയുടെ ഭൂരിഭാഗവും ഏറ്റെടുത്തത്., 1927-ലെ ഇന്ത്യൻ ചർച്ച് ആക്ട് പ്രകാരം വൻതോതിലുള്ള ഭൂസ്വത്തുക്കൾ വർധിപ്പിച്ചു. സഭ നടത്തുന്ന സ്കൂളുകളും ആശുപത്രികളും സൗജന്യമോ കുറഞ്ഞ ചെലവിലോ ദരിദ്രർക്ക് സേവനങ്ങൾ വാഗ്ദാനം ചെയ്ത് അവരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ലേഖനത്തിൽ ആരോപണം ഉണ്ട്. ഗോത്ര വർഗക്കാരേയും ഗ്രാമീണ സമൂഹങ്ങളേയും ക്രിസ്ത്യൻ മതലത്തിലേക്ക് പരിവർത്തനം ചെയ്ത ശേഷം ഇവരുടെ ഭൂമി പള്ളിയുമായ ബന്ധപ്പെട്ട ഗ്രൂപ്പുകൾക്ക് നൽകുകയാണെന്നും ലേഖനം അവകാശപ്പെടുന്നു.
ഇന്ത്യയിലുടനീളം 2,457 ആശുപത്രി ഡിസ്പെൻസറികൾ, 240 മെഡിക്കൽ അല്ലെങ്കിൽ നഴ്സിംഗ് കോളേജുകൾ, 28 ജനറൽ കോളേജുകൾ, അഞ്ച് എഞ്ചിനീയറിംഗ് കോളേജുകൾ, 14,000-ത്തിലധികം സ്കൂളുകൾ എന്നിവ സഭ നടത്തുന്നുണ്ട്. ഇത്തരത്തിൽ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ വൻ ശക്തിയാണ് കത്തോലിക്ക സഭ. മാത്രമല്ല സഭയുടെ സ്വത്തുക്കൾ ഏകദേശം 20,000 കോടി രൂപ വിലമതിക്കുന്നതാണെന്നും ലേഖനത്തിൽ പറയുന്നു.
അതേസമയം ലേഖനത്തിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് രാഹുൽ ഗാന്ധി തുറന്നടിച്ചത്. ആർ എസ് എസ് ക്രിസ്ത്യാനികൾക്കെതിരെ തിരിയാൻ അധികം സമയം എടുത്തില്ലെന്നാണ് രാഹുൽ വിമർശിച്ചത്. 'വഖഫ് ബില്ലിലൂടെ മുസ്ലീങ്ങൾക്കെതിരെ ആർ എസ് എസ് തിരിഞ്ഞു. എന്നാൽ ഭാവിയിൽ മറ്റ് സമുദായങ്ങളെ അവർ ലക്ഷ്യം വെയ്ക്കും. ക്രിസ്ത്യാനികൾക്കെതിരെ തിരിയാൻ ആർ എസ് എസിന് അധികസമയം വേണ്ടി വന്നില്ല. ഇത്തരം ആക്രമണങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാനുള്ള ഏകകവചം നമ്മുടെ ഭരണഘടനയാണ്. ഇതിനെ പ്രതിരോധിക്കുകയെന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്', രാഹുൽ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications